Wednesday, September 8, 2010

ഒരു മയില്‍ പ്പീലി

സ്കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ തന്നെ കേട്ടത് മണിയൊച്ചയാണ്.
ഇന്റര്‍വെല്‍ ….!
ഒരല്‍പ്പം പഴയ ശബ്ദത്തില്‍ അതെന്നില്‍ പ്രതിധ്വനിച്ചു...
ഏഴാം ക്ലാസിന്റെ രണ്ടാം ബെഞ്ചിലേക്ക്  കൂട്ടിക്കൊണ്ടുപോയി.
മണിയടിക്കുന്നതും കാത്ത് അക്ഷമയോടെയിരിക്കുന്ന ഞാന്‍ ...
മാഷ് ക്ലാസില്‍  നിന്നിറങ്ങിയതും ഒരോട്ടമായിരുന്നു കിണറ്റുകരയിലേക്ക്..
ഓ..!വൈകിപ്പോയി..കയറിനിങ്ങേത്തല വരെ കൈക്കലാക്കിയിരിക്കുന്നു ഓരോ കൈകള്‍ .
ഒടുവില്‍ അനിതയോടു കെഞ്ചി ഒരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ വാങ്ങിക്കുടിച്ച് മടങ്ങി.
കാഞ്ഞിരമരച്ചുവട്ടില്‍വരച്ച കളത്തില്‍ ഷൈനിയും സംഘവും രാവിലെ ബാക്കി വച്ച കളികള്‍ തുടരുന്നു..
ഞാന്‍ നേരത്തെ തന്നെ ഔട്ടായിരുന്നു..ഇനിയിപ്പൊ കളി തീരും വരെ ഇവിടിരുന്നു കാണാം..

‘നീയാ കണക്ക് ചെയ്തോ?’..
      
ഓമനയുടെ തോണ്ടല്‍ ..
അയ്യോ..! ഇല്ല..ഞാനും മറന്നു !
ഇന്നു തല്ലു കിട്ടിയതു തന്നെ.
അവളോടൊപ്പം തലകുത്തി മറിഞ്ഞിട്ടും കണക്ക് ശരിയാകുന്നില്ല..
പെന്‍സില്‍ കൊണ്ടു കോറി തലയോടു വരെ വേദനിച്ചു..
ഇനിയിപ്പോ ഒരു വഴി മൊയ്തീന്റെ നോട്ടാണ്.. അവന്‍ കണക്കില്‍ കേമനാ..
പക്ഷേ എനിക്കു തരില്ല !

'ഞാനുമായി തെറ്റാ..നീ ചോദിക്ക് ‘.

ഓമന അവനെ തപ്പുമ്പോഴേക്കും പപ്പന്മാഷ് ക്ലാസിലെത്തി.
ഹോം വര്‍ക്കിലേ തുടങ്ങൂ..ഉറപ്പാ..
എന്താപ്പൊ ഒരു വഴി? തലങ്ങും വിലങ്ങും സൂത്രവാക്യങ്ങള്‍ ചേര്‍ത്തു കൂട്ടിയപ്പൊ എവിടെയൊക്കെയോ കുരുക്കഴിയുന്നു.
ഹായ് ! ശരിയായിപ്പോയി. ഓമനയെ ആംഗ്യത്താല്‍   അറിയിച്ചു. അവള്‍ നോട്ടിനു കൈ നീട്ടുന്നു. ഇതെങ്ങനെയങ്ങെത്തിക്കും?
വരാന്തയിലൂടെ നടന്നെത്തിയ ജനാര്‍ദ്ദനന്‍ മാഷ് വാതില്‍ ക്കല്‍  നിന്നു. പപ്പന്മാഷ് പുറത്തിറങ്ങി..
എന്തോ സീരിയസ് ഡിസ്കഷന്‍  ..രണ്ടു പേരും സ്റ്റാഫ് റൂമിലേക്ക്..
ക്ലാസ് കണ്‍ട്രോള്‍ ലീഡര്‍ ഉണ്ണിക്കൃഷ്ണനായി.
ഇനിയത്തെ പിരിയഡ് കുഞ്ഞിരാമന്‍ മാഷാണ്..
‘നളിനി’ ബാക്കിഭാഗത്തിനു കാത്തിരുന്നു..
             ‘ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
              വച്ചു മല്ലികയിറുത്തിരുന്നതും
              മെച്ചമാര്‍ന്ന ചെറു മാല കെട്ടിയെന്‍  
              കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും’
സൌമ്യമായ സ്വരത്തില്‍ മാഷിന്നലെ പാടിത്തന്ന വരികള്‍ എത്ര മനോഹരം!
മലയാളം ബുക്ക് തുറന്നു ഒന്നൂടെ വായിച്ചു..
ദിവാകരനും നളിനിയും ഹൈമവതഭൂവും എല്ലാം എല്ലാം മനസ്സില്‍ തെളിയുന്നു..
വാക്കുകള്‍ കൊണ്ട് ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുക്കുന്നത് എങ്ങനെയാണ്?!
പാഠഭാഗം കുറച്ചു വരികളേയുള്ളു..ശേഷം കഥയും മാഷ് പറഞ്ഞു തന്നു.
ദിവാകരയോഗിയുടെ കയ്യിലേക്ക് തന്റെ പ്രാണന്‍ സമര്‍പ്പിച്ച് സാഫല്യമടഞ്ഞ നളിനിയെ എനിക്കു മനസ്സിലായില്ല..
..എങ്ങനെയാ അത് ശുഭമാവുക? അവള്‍ മരിക്കയല്ലേ ചെയ്തത്..
മാഷിന്റെ ഭാവം കണ്ടപ്പോ കൂടുതലൊന്നും ചോദിക്കാനും തോന്നീല്ല.
ഉച്ചയ്ക്ക് പ്ലാവിന്‍ ചോട്ടില്‍ വട്ടമിട്ട് ഉണ്ണാനിരുന്നപ്പോള്‍ ഞാന്‍ ഒന്നൂടെ മേലോട്ട് നോക്കി.
ഇന്നലെ എന്റെ ചോറ്റുപാത്രത്തില്‍ വൃത്തികേടാക്കിയ കാക്ക അവ്ടെങ്ങാനുമുണ്ടോ?
ചമ്മന്തിയും കണ്ണിമാങ്ങയും മീനും ഉപ്പേരിയും മണക്കുന്ന ഊണ്!
...........
വെള്ളിയാഴ്ച്ച ലാസ്റ്റ് പിരിയഡ്!
ഞങ്ങളുടെ ക്ലാസ്സിന്റെ ക്ലീനിങ്ങ് ടൈം.
ഇന്റെര്‍വെല്‍ സമയത്തു തന്നെ ഞങ്ങള്‍ കൂട്ടമായി പാടത്തെത്തി.
ഞങ്ങള്‍ ക്കു വേണ്ടി പശുക്കള്‍ സമ്മാനിച്ച ചൂടുള്ളതും ഇല്ലാത്തതുമായ ചാണകം വാരി സഞ്ചിയിലാക്കി.
മുരളിയുടെ അമ്മ വിളിച്ചു പറഞ്ഞു..

‘തോട്ടിലിറങ്ങേണ്ട..നല്ല ആഴമുണ്ട്’

കൈകള്‍ കഴുകി.ക്ലാസിലെത്തി ബക്കറ്റിലെ വെള്ളത്തിലേക്ക് ചാണകം ചേര്‍ത്ത് കുഴമ്പാക്കി.
പിരിച്ചെടുത്തു വാങ്ങിയ ഒരു കുഞ്ഞു കുപ്പി കറുപ്പു മഷിയും അതിലേക്കൊഴിച്ചു..
റെഡി! ഇനി മെഴുകിയാല്‍ മതി.
ബെഞ്ചും ഡെസ്ക്കും അടുക്കിവച്ച് ഒരു മൂലയില്‍ നിന്നു തുടങ്ങി.
കുറ്റിച്ചൂലുകളാല്‍ ഒരു ഗ്രൂപ്പ് വര്‍ക്ക്..
കൂട്ടത്തില്‍ സീനിയറായ ഉഷക്ക് പിടിച്ചില്ല..

‘എല്ലാരും മാറി നിക്ക്’ 

അവള്‍ കൈ കൊണ്ട് അതിമനോഹരമായി മെഴുകുന്നത് ഞങ്ങള്‍ നോക്കി നിന്നു.
ഒരടയാളവും ബാക്കിവെക്കാതെ കുന്നും കുഴിയും നിറഞ്ഞ ആ നിലത്ത് അവള്‍ കറുപ്പു ചേര്‍ത്തു.
ഇന്നു ഞങ്ങള്‍ വരാന്തയില്‍ നിന്നാണു ദേശീയ ഗാനം ചൊല്ലുക.
ക്ലാസ്സ് റൂം ഉണങ്ങേണ്ടതുണ്ട്.
ലോങ്ബെല്‍ ..!

.......“ദാ, ഇതാണു സ്മാര്‍ട്ട് ക്ലാസ്സ് റൂം..,അത് കമ്പ്യൂട്ടര്‍ലാബ്,അതിനപ്പുറം സ്റ്റാഫ് റൂം,ഇത് കുട്ടികളൊരുക്കുന്ന പൂന്തോട്ടമാണ്..“

എനിക്കൊപ്പം നടന്നു വരുന്ന ജയചന്ദ്രന്‍മാഷ് സ്കൂളിന്റെ പുതിയ മുഖം കാണിച്ചു തരികയാണ്.
സിമന്റിട്ട്  മിനുക്കിയ തറയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പുത്തന്‍ സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന ആ കെട്ടിടത്തില്‍ ഞാന്‍ എന്നെത്തന്നെ  തേടുകയായിരുന്നു.
പുസ്തകസഞ്ചി പേറുന്ന, സ്വന്തം ‘വാട്ടര്‍ബോട്ടിലിലെ ‘ വെള്ളത്തെ മാത്രം വിശ്വസിക്കാന്‍ വിധിക്കപ്പെട്ട എനിക്കു ചുറ്റും കൂടിയ കുരുന്നുകളോട് സഹതാപം  തോന്നുന്നതും കരുത്തുറ്റ ഈ പുത്തന്‍ തലമുറയോടൊപ്പം  നില്‍ക്കുമ്പോഴും എന്റെ ടൈംമെഷീന്‍ പുറകിലോട്ട് പായുന്നതും ഞാന്‍ പഴഞ്ചനായതു കൊണ്ടാണോ? 
........ അറിയില്ല.                        

“മയില്‍ പ്പീലി ആകാശം കാട്ടാതെ..അടച്ചു വെക്ക്”
   
ഉള്ളിലിരുന്നു ആരോ ഓര്‍മ്മിപ്പിക്കുന്നു.
അതെ.. ഞാനെന്റെ ഓര്‍മ്മപ്പുസ്തകം അടച്ചു വെക്കട്ടെ….

17 comments:

  1. സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന ആ കെട്ടിടത്തില്‍ ഞാന്‍ എന്നെത്തന്നെ തേടുകയായിരുന്നു.

    ഒരു കഥ പോലെ മനോഹരമാക്കിയ അനുഭവം എഴുത്തിലൂടെ കൊഴുപ്പിച്ചു.
    ഇന്നിന്റെ കാഴ്ചകളില്‍ നിന്ന് ഇന്നലെയുടെ ഓര്‍മ്മകളില്‍ ഊളിയിടുമ്പോള്‍ തിരിച്ചറിയാനാവാത്ത ഒരാനന്തം അനുഭവിച്ചറിയുന്നു. ചാണകം സംഘടിപ്പിച്ച് മെഴുകുന്നത് കൂടാതെ അത് ഭംഗിയാകാതെ വരുമ്പോള്‍ സീനിയര്‍ ഇടപെടുന്നതൊക്കെ ശരിക്കും സ്കൂളില്‍ എത്തിച്ച ഒരനുഭവം.
    വളരെ ഇഷ്ടപ്പെട്ടു.
    ആശംസകള്‍.

    ReplyDelete
  2. നന്നായിട്ടുണ്ട്‌ ..എന്റെ ടൈമ് മേഷീനും അറിയാതെ പിറകോട്ട് പോയി.

    ReplyDelete
  3. മുള്ളന്‍ പഴം പറിക്കാന്‍ പോന്തക്കാടുകളിലേക്ക് ഓടിക്കയറിയ വയല്‍ വരമ്പുകള്‍ ..
    ആ വയല്‍വരമ്പില്‍ പതിഞ്ഞ കൊച്ചു കാലടിപ്പാടുകള്‍ ഒന്നൊഴിയാതെ മാഞ്ഞു പോയി ....എന്നിട്ടും ,
    മുള്ള് ഉരഞ്ഞു കീറിയിടത്തെല്ലാം ഇപ്പോഴുമറിയാനുണ്ട് മധുരവും വേദനയും കലര്‍ന്ന ആ നീറ്റല്‍..!

    ReplyDelete
  4. ഒരു പച്ചയായ ആവിഷ്കാരം.പാഠശാല ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു നനവാണ്;മനസ്സിലെവിടെയോ ഇപ്പോളും ഉണങ്ങാതെ തണലില്‍ വെച്ച വര്‍ണ്ണം ചാലിച്ചുപോയ ചിത്രങ്ങള്‍ പോലെ.

    ഓര്‍മ്മകളുടെ ചെപ്പുകള്‍ ഇനിയും തുറക്കട്ടെ!!

    ReplyDelete
  5. നന്നായി എഴുതി.റ്റൈം മെഷീന്‍ ഒന്ന് പിറകോട്ട് തിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനും ആശിച്ചു.

    ആശംസകള്‍.

    ReplyDelete
  6. ആ സ്കൂള്‍ കാലം എന്നും ഓര്‍മ്മയില്‍ തിരിച്ചെത്തും.
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  7. ആ സ്കൂള്‍ കാലം വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍.......

    ReplyDelete
  8. റാംജി
    പ്രവാസി
    ഷൈന
    ഉണ്ണിക്കൃഷ്ണന്‍
    ജ്യൊ
    ചെറുവാടി
    കൃഷ്ണകുമാര്‍
    ......................എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  9. വളരെ നന്നായിരിയ്ക്കുന്നു ഈ എഴുത്ത്. എന്റെ ഒന്നാം ക്ലാസ് ഓര്‍മ്മയില്‍ വന്നു. മുറ്റത്തെ മാവില്‍ നിന്നുതിര്‍ന്ന ഒരു മാമ്പഴം, മുറിച്ച് ക്ലാസിലെല്ലാവര്‍ക്കും വിതരണം ചെയ്ത ഒരു ടീച്ചര്‍ ഇന്നും ഓര്‍മ്മയിലുണ്ട്.
    അങ്ങോട്ടേയ്ക്കൊക്കെ പോകാന്‍ വഴിതുറന്ന ഈ മനോഹര എഴുത്തിന് അഭിനന്ദനങ്ങള്‍..!

    ReplyDelete
  10. that mr jayachandran is the symbol of ..........new generation teacher.......?.....

    ReplyDelete
  11. നന്നായി ഓര്‍മ പുസ്തകത്തിനകത്ത് വിരിഞ്ഞ മയില്‍ പീലികള്‍

    ReplyDelete
  12. ഇഷ്ടപ്പെട്ടു.
    :)

    ReplyDelete
  13. അപ്പൊ ആ കുടമാവിന്റെ കീഴില്‍ ഞാന്‍ ഉണ്ടാരുന്നല്ലോ ..ഓര്‍മയില്ലേ ?

    ReplyDelete
  14. നല്ല ഓര്‍മ്മകള്‍

    ReplyDelete
  15. നല്ല ഓര്‍മ്മകള്‍....ഒരു നിമിഷം ഞാനും ഗതകാല സ്മരണകളില്‍ മുഴുകി.....സസ്നേഹം

    ReplyDelete
  16. ഒരു നിമിഷമെങ്കിലും നിങ്ങളെയൊക്കെ പഴയ കുട്ടികളാക്കാനായെങ്കില്‍ എനിക്കു സന്തോഷിക്കാമെന്നു തോന്നുന്നു..
    ബിജു,
    വജ്രം,
    the man to walk with ,
    ലിഡിയ,
    ഹേമ,
    ശ്രീ,
    യാത്രികന്‍....
    ഈ മുറ്റത്ത് ഒത്തുകൂടിയതിനു
    നന്ദി..എല്ലാവര്‍ക്കും..

    ReplyDelete
  17. ഒരു മയില്‍‌പീലി എന്നും മനസ്സില്‍ സുക്ഷിക്കാനുണ്ടാകും....
    ആകാശം കാണാതെ ..വെളിച്ചം കാണിക്കാതെ നമ്മള്‍ ഓമനിച്ചു കൊണ്ടുനടന്നിരുന്ന ഒരു കാലം
    അന്നത്തെ മനസ്സ് നിറഞ്ഞു നിന്നിരുന്ന ബാല്യം...ഇന്നത്തെ ബാല്യത്തിനു ആ മയില്‍പീലി അന്യമായിരിക്കുന്നു
    കുറെ നല്ല ഓര്‍മകളിലേക്ക് കൊണ്ട് പോകുവാന്‍ ഈ വായനയിലുടെ കഴിഞ്ഞു
    ആ ഓര്‍മ്മകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു ....
    ചിതലരിക്കാത്ത,ആകാശം കാണിക്കാതെ മനസ്സില്‍ കൊണ്ട് നടക്കുന്ന
    മയില്‍പീലിക്കു ഭാവുകങ്ങള്‍

    ReplyDelete