Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, August 1, 2011

ഇന്നെന്റെ പിറന്നാളാ..


പുലര്‍ച്ചയ്ക്ക് മൊബൈലില്‍ ഒരു ബര്‍ത്ത് ഡേ സോങ്ങ് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കഴിഞ്ഞത് ഒരു കാളരാത്രിയായിരുന്നു. വെളുപ്പാന്‍ കാലത്തെപ്പൊഴോ ആണ് ഉറക്കത്തിലേക്കൊന്ന് വഴുതിയത്. ഒട്ടും മതിയായില്ല ഉറക്കം. പാട്ട് ഓഫ് ചെയ്ത് കുറെ നേരം അങ്ങനെ കെടന്നു. ആര്ടെ പിറന്നാള്‍ ..? സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അടുത്തുറങ്ങുന്ന മോളെ നോക്കി. ഓര്‍മ്മയില്‍, തണുപ്പത്ത് കുഞ്ഞിനേം ചേര്‍ത്തുപിടിച്ചുറങ്ങുന്ന, മഴപെയ്യുന്നൊരമ്മക്കാലം. നെഞ്ചിലൊരു വെള്ളിടി വെട്ടി. ഇന്നാണോ ഇവളുടെ..? എന്റീശ്വരാ, ഈ കെടക്കുന്ന കെടപ്പൊന്ന്വല്ല സംഗതി. പിറന്നാള്‍ എന്നൊക്കെ പറഞ്ഞാ ഇവള്‍ക്കതൊരു സംഭവം തന്നാണ്. ഐറ്റംസ് കുറെ ഉണ്ട്.
ബര്‍ത്ത് ഡേ ഡ്രസ്സ്, (കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ഫെമീടെ മോള്‍ടെ പിറന്നാള്‍ ഫോട്ടോ എഫ്ബീയിലിട്ടത് കാട്ടിക്കൊടുത്തപ്പൊ അവള്‍ക്കും അങ്ങനത്തെ ഫ്രോക്ക് തന്നെ വേണം ബര്‍ത്ത്ഡേയ്ക്ക്. (അല്ല, എനിക്കതിന്റെ വല്ല കര്യോമുണ്ടാര്‍ന്നോ?) കേയ്ക്ക്, (അവള്‍ തന്നെ ബേക്കറീല്‍ പോയി പറഞ്ഞുണ്ടാക്കുന്നത്), സ്വീറ്റ്സ്, (സ്കൂള്‍ വാനില്‍, ക്ലാസ്സില്‍, റ്റീച്ചര്‍മാര്‍ക്ക് ഒക്കെ വെവ്വേറെ), ക്ലാസ് ലൈബ്രറീലേക്ക് ബുക്ക്, അമ്പലത്തില്‍ പോക്ക്, പായസം (അതിലിവള്‍ക്കൊരു താല്‍പ്പര്യോമില്ല) മിനിമം ഇത്രയെങ്കിലുമില്ലാതെ ഇപ്പിറന്നാള്‍ കഴിയാറില്ല. ഇത്തവണ എന്താ ഇവള്‍ മറന്നോ ? എത്രനാള്‍ മുന്നേ ഒരുങ്ങുന്നതാ. ഞാനും മറക്കാന്‍ പാടില്ലാര്‍ന്നു. ഇനിയിപ്പൊ, വൈകിട്ടുവരെ മിണ്ടാതിരുന്നാലോ എന്നും ചിന്തിക്കാതിരുന്നില്ല (ക്ഷമി). വൈകിട്ട് എന്തേലും ഒപ്പിക്കാം. ഒരു പായസമെങ്കിലും കിട്ടിയാല്‍ ഉത്സവമാകുമായിരുന്ന എന്റെയൊക്കെ കോപ്പിലെ പിറന്നാള്‍ ! അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.



ഏതോ സ്വപ്നത്തിന്റെ ശേഷിപ്പും പേറിയുറങ്ങുന്ന ആ മുഖം കണ്ടപ്പൊ, ഒരു ചെലവുമില്ലാതെ കൊടുക്കാനാവുന്ന ഒരൊന്നാന്തരം സമ്മാനം എന്റട്ത്തുണ്ടല്ലോ എന്നോര്‍ത്തു. പുലരിയുടെ കുളിര്‍മ്മയില്‍ ആ കിളുന്ത് ദേഹം വാരിയടുപ്പിച്ച് നെറ്റീലൊരു മുത്തം കൊടുത്തു. പാവം. അവള്‍ ഞെട്ടിയുണര്‍ന്നുപോയി.



“ഇന്ന് മോള്‍ടെ പിറന്നാളാ..”
ഒന്നു ഞെട്ടി, അവള്‍ കണ്മിഴിച്ചു. അതിലും വേഗത്തില്‍ നോര്‍മ്മലായി.




“എന്റെ ബര്‍ത്ത്ഡേ ഇനി അട്ത്ത കൊല്ലേ വരൂള്ളു. ”
അവ്ടൊരു കണ്‍ഫ്യൂഷനുമില്ല. ശരിയാ. എന്റെ ഉറക്കം പമ്പ കടന്നു. കഴിഞ്ഞ മാസല്ലേ ഇവള്‍ടെ പിറന്നാള്‍ വാരാഘോഷം നടന്നത്. പിന്നാരുടേതാ ഇത് ? ഒന്നൂടെ നോക്കിയപ്പൊ അറിയാതെ ചിരിച്ചുപോയി.




“പിറന്നാള്‍ ആരതാമ്മേ ” അവള്‍ പിന്നേം.



ഞാന്‍ കുറുമ്പില്‍ അവളെ നോക്കിപ്പറഞ്ഞു , “വേറൊരു മോള്‍ടെ” .
ഈ ലോകത്തുള്ള സകല പൊസ്സസ്സീവ്നെസ്സും ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ച് അവളെന്നെ മിഴിച്ചുനോക്കി. ഞാനാ മൂക്കുപിടിച്ച് മെല്ലെ പറഞ്ഞു.



“എന്റെ ബ്ലോഗിന്റെയാ..”



“ഓ...” ഉറക്കം മുറിഞ്ഞ നീരസത്തോടെ അവള്‍ തിരിഞ്ഞുകിടന്നു.



നേരിയ ജാള്യതയോടെ അടുക്കളയിലേക്ക് നടക്കുമ്പോ എന്റെ മനസ്സില്‍ വള്ളത്തോളിന്റെ വരികളായിരുന്നു,



“നിനക്ക് ഗര്‍ഭപ്രസവാദിപീഢയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞവ“ള്‍ ‍...

Friday, June 24, 2011

സ്തീപര്‍വ്വം

ഫോണ്‍ കയ്യില്‍ പിടിച്ച്  നില്‍പ്പു തുടങ്ങീട്ട് കുറേ നേരമായി.  ഒരുകാലത്ത്  ഞാന്‍ തന്നെ ആയിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയാണു മറുവശത്ത്.

വര്‍ഷങ്ങള്‍ക്ക്  ശേഷം..  എന്തെങ്കിലുമൊന്ന് മിണ്ടിയിരുന്നെങ്കില്‍, അടുത്തു വന്നൊന്ന് ഇരുന്നെങ്കില്‍ എന്നൊക്കെ ആശിച്ച് കടന്നു പോയ  കാലം... ഉരുകാത്തൊരു മൌനവുമായി നിന്ന് ഞങ്ങള്‍  പരിഭവിച്ചു.  ഒന്നു കരയാന്‍ തോന്നി  എനിക്ക്.. പക്ഷേ അവള്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു വച്ചുകളഞ്ഞു.

രണ്ടാമത്തെ വിളിക്ക് വാക്കുകള്‍ മെല്ലെ വിരുന്നുകാരായി...
കുട്ടികള്‍, വീട്ടുകാര്‍... അങ്ങനെ ഓരോരുത്തരായി നാവില്‍ വന്ന് ഓര്‍മ്മ പുതുക്കി.  പട്ടാളക്കാരനായ ഭര്‍ത്താവുമൊത്ത് അവള്‍ ജമ്മുവിലായിരുന്നു. ഇപ്പോള്‍ രണ്ട് കുട്ടികള്‍. നാട്ടിലുണ്ട്.  വര്‍ഷങ്ങള്‍  വാക്കുകളിലൊതുങ്ങിയ  നേരത്തിനിടയിലെപ്പൊഴോ  ഞങ്ങള്‍  ഞാനും  അവളുമായി.
“പിന്നെ, പറയ് വേറെന്താ വിശേഷം..?
“......ഏയ്”
“ന്നാ, എനിക്ക്  ചെറിയൊരു വിശേഷമുണ്ട്.  “ ഒരു ശ്വാസദൂരത്തില്‍ അവള്‍ തുടര്‍ന്നു. “ബ്രെയിന്‍ ട്യൂമറാണ്. അടുത്തയാഴ്ച്ച ഒരു ഓപ്പറേഷനുണ്ട്. ബാംഗ്ലൂരില്‍ പോകണം. അതിനു മുന്‍പ് നിന്നെ ഒന്നു കാണണം”

ഇത്തവണ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

കോളേജ് പഠനകാലത്ത്  ഞങ്ങളുടെ ബാച്ചിന്റെ വിസ്മയമായിരുന്നു സുജയ. ബോബനേം മോളിയേം പോലെയുള്ള ഇരട്ടകളില്‍ ഒരുവള്‍. എന്ത്, എപ്പോ ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാനാകാത്തവള്‍.  ഉര്‍വ്വശിയുടെ പഴയ രൂപം.  ആരും അടുക്കാന്‍ ഒന്ന് മടിക്കുന്ന പ്രകൃതം. അതുകൊണ്ട് ചെക്കന്മാരൊന്നും പേടിച്ച് അടുക്കാറില്ല. ഇവളുടെ കൂട്ടുകാരിയായതോ, കാണാന്‍ വല്യ ശേലൊന്നുമില്ലാത്തതോ എന്നറീല, എന്നോടും.  ഏതു പ്രശ്നവും അനായാസമായി കൈകാര്യം ചെയ്യാനാവുന്ന അവള്‍ എന്റെ മാതൃക തന്നെയായിരുന്നു.  ഒരുമിച്ചല്ലാതെ ഞങ്ങളെ കാണാനാകില്ല. എനിക്ക് പറയാനുള്ളതും  അവള്‍ക്ക് പറയാ‍നുള്ളതും അവള്‍ തന്നെ പറയും. “കൊറച്ച് കൂടെ അടക്കം വേണം പെണ്ണിന്“ എന്റമ്മ പറയും.

അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓര്‍മ്മകള്‍ പലതുണ്ട്.  കോറിഡോറില്‍ വച്ച്  ഒരിക്കല്‍ അവള്‍ സീനിയറാ‍യ സദാനന്ദനെ നീട്ടി വിളിക്കുകയായിരുന്നു. “സദേട്ടാ...”  “എന്താ പ്രിയേ..” മറുപടിക്കും താമസമുണ്ടായില്ല. കേട്ടുകൊണ്ട് വന്ന മാധവൻ‌ മാഷ് ഞങ്ങളെ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കി ക്ലാസിലേക്ക് കയറി. പിറകെ ഞങ്ങളും. ക്ലാസ്സില്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം.  ഭക്തിഗാനസുധയില്‍ ആറാടി രാമനെ ഇനിയെന്ത് വിളിക്കേണ്ടൂ എന്ന എഴുത്തച്ഛന്‍ ഭാവത്തെ വിവരിക്കുകയാണു മാഷ്.  ചിന്മയന്‍, ചിരാമയന്‍, ജഗന്മയന്‍..  പേരുകളിങ്ങനെ പോകുമ്പോള്‍ എന്തിനോ എന്റെ നാവും വിളിച്ചു പറഞ്ഞു ‘സദാനന്ദന്‍‘.


“സ്റ്റാന്റ് അപ്പ്..“
ഞാന്‍ പൊങ്ങി. മാഷ് അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ ഒരുഅധികാരം എവിടേം കാട്ടും.
“എന്താ നിന്റെ ഭാവം?” കണ്ണുകളീലേക്ക് നോക്കിക്കോണ്ട് മാഷ് ചോദിച്ചു. ഒന്നും പറയാനായില്ല.

“എന്തിനാ മാഷേ അവളെ പറയുന്നെ.. അത് ശരിയല്ലേ? സദാനന്ദന്‍ ഈശ്വരനല്ലേ. സദാ ആനന്ദം നല്‍കുന്നവന്‍..“

ഇവള്‍ക്കിപ്പോ മിണ്ടാതിരുന്നാപ്പോരേ..ദേഷ്യ ഭാവത്തില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞ് മാഷ് പോയി.  വീട്ടിലെത്തിയിട്ടും എന്തോ തെറ്റ് ചെയ്തെന്ന് മനസ്സ്.  ഒരു തുണ്ട് കടലാസ്സില്‍ ക്ഷമാപണം എഴുതിച്ചിട്ടേ അതടങ്ങിയുള്ളൂ.

അതായിരുന്നു ഞാനെഴുതിയ ആദ്യ കവിത.

കോളേജ് ഡേയില്‍ സാരിയൊക്കെ ഉടുത്ത് അതിമനോഹരിയായി വന്ന അവള്‍ എന്റടുത്ത് നിന്ന് “ഒരു മിനിറ്റ്” എന്നു പറഞ്ഞ് എഴുന്നേറ്റ് പോയി.  പിന്നെ കണ്ടത് ഇതേ സാരി കയറ്റിക്കുത്തി ആളു തികയാതെ വന്ന ഒരു ടീമിനൊപ്പം സ്റ്റേജില്‍  ഡാന്‍സു ചെയ്യുന്നതാണ്.  പല രൂപങ്ങളിങ്ങനെ തെളിഞ്ഞു മാഞ്ഞ് വരുന്നു. പരസ്പരം വിവരങ്ങളൊന്നുമില്ലാതെ കടന്ന വര്‍ഷങ്ങള്‍.  എന്നിലൂടെ കടന്നുപോയ ഋതുക്കള്‍‍.  അറിഞ്ഞ വെയിലുകള്‍. ഉണക്കാനിട്ട മേഘം പോലെ തെന്നിനീങ്ങിയ നാളുകള്‍..

ഒറ്റക്കു പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ ഒപ്പം പഠിച്ച റീനയേയും കൂട്ടി, അവളുടെ വീട്ടിലേക്ക്.  ഒരു വലിയ കുന്നിനു മുകളിലാണ് വീട്.  ഞങ്ങളങ്ങോട്ട് കയറുമ്പോള്‍ അവളുടെ ഇടവകയിലെ പുരോഹിതന്‍  താഴോട്ട് ഇറങ്ങുന്നു.

അവിടെ അവളുടെ ചെറിയ കുഞ്ഞിനു അമ്മ കുപ്പിയില്‍ പാലു കൊടുക്കുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ നിന്ന ഞങ്ങളെ തോണ്ടി അവള്‍ ചിരിച്ചു.

’‘നിങ്ങളിങ്ങോട്ട് വരുമ്പോ പള്ളീലെ അച്ചനെക്കണ്ടോ? എന്റമ്മച്ചീ.. അങ്ങേരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്.”

ഇവള്‍ക്ക് ധൈര്യം കൊടുക്കാന്‍ വന്നതാവണം പാവം.  

“ഹോസ്പിറ്റലില്‍ വച്ച് ഡോക്ടറെന്നോട് ചോദിച്ചു, നിന്റെ അസുഖമെന്താന്ന് നിനക്കറിയില്ലേ മോളേ എന്ന്.. എന്റെ ചിരിക്കുന്ന മുഖം കാണുമ്പോ വെഷമമാകുന്നു പോലും.  ഞാന്‍ പറഞ്ഞു, ഡോക്ടര്‍, അപ്പുറത്ത് റൂമില്‍ എന്റെ കുഞ്ഞുങ്ങളുണ്ട്.  അതില്‍ ചെറുതിന് ഒരു മാസം പോലുമായില്ല. എനിക്ക് കരയാന്‍ വയ്യ“

നിസ്സഹായത മനുഷ്യനു നല്‍കുന്ന ചില അനുഗ്രഹങ്ങളുണ്ട്. നിസ്സംഗതയോടെ കേട്ടിരുന്നു ഞാന്‍.

“ദേ, നോക്ക് എനിക്കീ ഇരുത്തം പിടിക്കുന്നില്ലാട്ടോ.. നീ അറിയണം ഇതൊക്കെയാ  ജീവിതമെന്ന്.” അവള്‍ തലയില്‍ ചുറ്റിയ സ്കാര്‍ഫ് ഊരിയിട്ടു..!!

“ഞാനെല്ലാം സൂക്ഷിച്ചിട്ടുണ്ട്“

കയ്യിലിരുന്ന കുഞ്ഞു കാര്‍ബോഡ് പെട്ടിയില്‍  ഉറങ്ങുന്ന പാമ്പിനെപ്പോലെ ഒതുങ്ങിക്കിടക്കുന്നു അവളുടെ നീണ്ട തലമുടി.

എനിക്കാ മുഖത്തേക്ക് നോക്കാനായില്ല. അഴിഞ്ഞുലഞ്ഞ് കിടന്ന അവളുടെ മുടിയിഴകളെന്നെ നോക്കി എതോ കാലത്തിരുന്ന് പല്ലിളിക്കുന്നു..

ഏത് കൊടുങ്കാറ്റും അറിഞ്ഞിട്ടില്ലാത്ത,  മെലിഞ്ഞുണങ്ങി  കാതല്‍ മാത്രം ശേഷിച്ച  മരം  പോലെ അവള്‍.  ഉലയാതെ, ഇളകാതെ..പൂമ്പാറ്റകള്‍ പറന്ന കാലത്ത്  എന്റൊപ്പം നടന്ന  പെണ്ണല്ല ഇത്.  വിണ്ട പാടങ്ങളില്‍ നടന്ന് പതം വന്ന ആ കാലുകള്‍ക്ക്  ഇന്ന് ഉറപ്പേറെയാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ പകച്ച് നില്‍ക്കുന്ന, അന്യര്‍ക്ക്  മുന്നില്‍ ആമയെപ്പോലെ തല വലിക്കുന്ന,  അകത്തളങ്ങളിലെ ഇരുട്ടില്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകള്‍ പോലും ചില സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അതിശയകരമാം വിധം കരുത്തോടെ പെരുമാറുന്നത് കാണാം.  ഇതു പോലെ.  സഹതാപമോ അനുകമ്പയോ വേണ്ട ഇവള്‍ക്ക്.  ഈ ഒരു മനസ്സിന് ഏത് രോഗത്തേയും പറിച്ചെറിയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം നിന്ന് കൊടുത്താ മാത്രം മതി കൂടെയുള്ളവര്‍.

Saturday, September 18, 2010

മാമ്പഴക്കാലം

    അവസാനത്തെ  പരീക്ഷയും കഴിഞ്ഞു.
മനസ്സിനിപ്പോള്‍ ഒരു അപ്പൂപ്പന്‍ താടിയുടെ  ഭാരം  പോലുമില്ല.
ഒന്നിനു പിറകെ ഒന്നായി  പറന്നു  പോയ  പുസ്തകസഞ്ചികള്‍  മേശത്തലപ്പില്‍   ചിണുങ്ങി.
ഞങ്ങള്‍ പരസ്പരം നോക്കി. ആറു മിഴികളിലും  പൂത്തിരി. 
വരുംദിനങ്ങളിലെ  ആഘോഷപ്പെരുമ്പറകള്‍  നെഞ്ചിടിപ്പായി.

   പറഞ്ഞുറപ്പിച്ച  പോലെ മാഞ്ചുവട്ടില്‍  വട്ടമൊപ്പിച്ചപ്പോല്‍ തോരാത്ത വിശേഷപ്പെരുമഴ. താഴോട്ടുവീഴുന്ന മാമ്പഴങ്ങള്‍ മധുരച്ചാറായി ഞങ്ങളില്‍  ഒലിച്ചിറങ്ങി.ഇത്   മധ്യവേനല്‍  അവധിക്കാലത്ത് തറവാട്ടുവീട്ടില്‍ ഞങ്ങളുടെ പതിവു സമാഗമം.പലയിടങ്ങളിലായി ചിതറിത്തെറിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക്  ഒത്തുചേരലിന്റെ ആഘോഷം.

   വയല്‍ത്തീരത്തെ തറവാട്ടു വീട്.  അച്ചപ്പനും അച്ചമ്മയും നിറയുന്നയിടം.തറവാട്ടുവീട്ടില്‍  നിന്നു കുറച്ച്അകലെയാണു ഞങ്ങളുടെ താമസം.അതേ അകലത്തില്‍  മറ്റൊരു ദിശയില്‍  ഇളയച്ഛനും കുടുംബവും .അമ്പലത്തറയില്‍  നിന്നു ഒഴിവുകാലത്തെത്തുന്ന അമ്മാവന്റെ  മക്കളാണ് ഞങ്ങള്‍ക്കിടയില്‍  അന്നത്തെ വിദേശികള്‍ ‍. വല്ല്യമ്മയുടെ മക്കളും അവരുടെ മക്കളുമായി വേറെയും ചിലര്‍ ...പേരക്കുട്ടികളെല്ലാരേയും ഒന്നിച്ചുകാണുന്ന മേളത്തില്‍  വെറുതെ ചിരിച്ചുകൊണ്ടു നടക്കുന്ന അച്ചമ്മ.

      ‘അത്രടം വരെ എന്റൊപ്പം വെരുന്നാ നീ’?

   ബാലസാമിയുടെ വീട്ടിലേക്ക് മോരു വങ്ങാനുള്ള പോക്കാണു അച്ചമ്മ.ഞാന്‍ പെട്ടെന്നു തന്നെ കൂട്ടത്തില്‍  നിന്നൂരി അച്ചമ്മയില്‍  ചേര്‍ന്നു.. എനിക്കേറെ  ഇഷ്ടമാണ് ആ  യാത്രകള് ‍.   ഉടുപ്പുപെട്ടിയില്‍    നിന്നെടുത്ത കൈതയും ഇലഞ്ഞിയും മണക്കുന്ന  വേഷ്ടിയില്‍ , കാച്ചെണ്ണ  മണക്കുന്ന  വെള്ളിനാരിഴകളില്‍     എനിക്കു
മുന്നില്‍ അച്ചമ്മ എന്നും ഒരു വിസ്മയമായിരുന്നു.ഇടവഴികളിലൂടെ  അച്ചമ്മയോടൊപ്പം നടക്കുമ്പോ  പറയുന്ന കാര്യങ്ങളാണ്  എന്റെ നാട്ടറിവുപെട്ടിയിലെ  മഞ്ചാടികളാവുന്നത്..

     തമിഴ്ചുവയില്‍  സംസാരിക്കുന്ന മഠത്തിലുള്ളവരുമായി നല്ല  അടുപ്പമാണ്   അച്ചമ്മയ്ക്ക്.  അവര്       തമിഴ് ബ്രാഹ്മണരാണത്രേ.കരക്കാട്ടിടം നായനാന്മാരുടെ  വ്യവഹാര കാര്യങ്ങള്‍ നോക്കാനും പാചക കാര്യങ്ങള്‍ക്ക് മേല്‍ നോട്ടത്തിനുമായിപാലക്കാട് എണ്ണപ്പാടം അഗ്രഹാരത്തില്‍  നിന്നു വന്നവരാണ് ഈ ബ്രഹ്മണര്‍.മദ്രാസ് ഹൈക്കോടതിയില്‍   നായന്മാരുടെ    കേസു    നടത്താന്‍    തമിഴും   ഇംഗ്ലീഷും   വശമുള്ള   വക്കീലന്മാരെ ആവശ്യമായതിനാല്‍  സംഘമേശ്വരയ്യര്  എന്ന  വ്യവഹാരപ്പട്ടരേയും  സഹോദരനും      പാചകവിദഗ്ദ്ധനായ രാമലിംഗപ്പട്ടരേയും  നായനാന്മാര്‍  ഇവിടേക്ക്  കൊണ്ടുവന്നതാണ്.  മക്കളും ബന്ധുക്കളുമായി കൂടുതല്‍  പേര്‍ ഇവിടേക്ക് വന്നതോടെ  ഇവരുടെ വീടുള്‍ ‌പ്പെടുന്ന ഭാഗം ‘സാമിമൊട്ട‘യായി. ബസ്സ്റ്റോപ്പിനു പോലും പിന്നീട്
ആ പേരു  വന്നത്   അങ്ങനെയാണ്.

       ‘എന്താടോ വിശേഷം?‘

      ഉമ്മറത്തെ   ചാരുകസേരയിലിരുന്ന്  മുഴങ്ങുന്ന  സ്വരത്തില്‍  ബാലസാമി     അച്ചമ്മയോട്  ചോദിച്ചു. ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  ആ ശരീരം  ഒന്നിളകി.എനിക്കജ്ഞാതമായ  ഒരു വ്യവസ്ഥിതിയുടെ അസ്ഥികൂടം പോലെ ആ വീടും പരിസരവും എന്റെ മുന്നില്‍  നിറഞ്ഞു പരന്നു കിടന്നു…

      ‘ ആരെടാ പേരയില്‍ ?’

      വരാന്തയില്‍ നിന്നു അച്ചപ്പന്‍ ഒച്ചയിടുന്നു.ഉലഞ്ഞിളകുന്ന പേരയില്‍  നിന്നു ആരോ താഴെ വീണു !

     ‘എന്തൊരു തലയാ പെണ്ണേ ഇത്?കൊറച്ച് എണ്ണ തേച്ച് ഇതൊന്നൊതുക്കിക്കൂടെ?

      അനുസരണയില്ലാതെ പറന്നു നടക്കുന്ന എന്റെ ചുരുളന്‍  മുടിയില്‍  തടവി  അച്ചമ്മ  ഒരു   പേന്‍ ചീര്‍പ്പുമായി  എന്നെ  പിടിച്ചിരുത്തി. താഴെ കളിക്കൂട്ടങ്ങള്‍ തോട്ടില്‍ ജലചക്രം കറക്കുമ്പോള്‍ , തോര്‍ത്തുമുണ്ടില്‍ പരല്‍മീന്‍ പിടിക്കുമ്പോള്‍ ,മാമ്പഴങ്ങള്‍പകുത്തെടുക്കുമ്പോള്‍ ‍,മൈലാഞ്ചിയിലകള്‍പറിച്ചെടുത്ത് അരക്കാനൊരുങ്ങുമ്പോള്‍‍
. ഞാന്‍ ‍... ഞാന്‍  മാത്രമെങ്ങനെയാ ക്ഷമയോടെ  ഈ   കൊലപാതകത്തിന്   കൂട്ടിരിക്കേണ്ടത്?. എന്നെ  വലിച്ചെടുത്ത് ഓടാനൊരുങ്ങുമ്പോള്‍ പിറകില്‍  അച്ചമ്മയുടെ ശക്തമായ പിറുപിറുപ്പ് കേള്‍ക്കാമായിരുന്നു.

        രാത്രി..    റാന്തല്‍  വിളക്കിന്റെ  വെളിച്ചത്തില്‍   മുന്നിലെ വിശാലമായ പാടത്തേക്ക് നോക്കുമ്പോള്‍  ഭീതിപ്പെടുത്തുന്ന  നിശബ്ദത. ചീവീടുകളുടെ  ചെവി തുളക്കുന്ന  കരച്ചില് ‍. ഇരുട്ടില്‍  ഞാന്‍   അമ്മയെ ഓര്‍ത്തു..  വരാന്തയില്‍  കാലു നീട്ടിയിരിക്കുന്ന അച്ചമ്മയ്ക്ക്  തുമ്മാന്‍(മുറുക്കാന്‍ ‍) ഇടിച്ചുകൊടുത്ത് ചേര്‍ന്നിരുന്നപ്പൊള്‍ എനിക്കു മുന്നില്‍   നാടന്‍ പാട്ടിന്റേയും കഥകളുടേയും  മണിച്ചെപ്പു   തുറന്നുകിട്ടി...
നിലത്ത് പായകള്‍ നിരത്തി വിശേഷങ്ങള്‍ക്കിടയില്‍  എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.

       പലതരം കിളികളുടെ ഉണര്‍ത്തുപാട്ടു കേട്ട് അവ ഏതാണെന്നു വേര്‍തിരിച്ചെടുക്കാന്‍   ശ്രമിച്ചുകൊണ്ട്  കിടപ്പായിരുന്നു രാവിലെ..വല്ലാത്തൊരു നിലവിളി അച്ചമ്മയില്‍ നിന്നുണ്ടായപ്പോള്‍ എല്ലാരും   ഉണര്‍ന്നു..
തുറന്നു  കിടക്കുന്ന  വാതിലില്‍ നോക്കി  തലയ്ക്ക്  കൈ  വെക്കുന്ന  അച്ചമ്മ.എനിക്കൊന്നും മനസ്സിലായില്ല. പിടഞ്ഞെണീറ്റപ്പോല്‍ എന്റെ കാലുകളില്‍  ഉരുളന്‍ കല്ലുകള്‍ തടഞ്ഞു.ഞങ്ങളുടെ തലഭാഗത്തായി പിന്നെയും കല്ലുകള്‍.അച്ചമ്മയുടെ  കട്ടിലിന്‍ കീഴെ മറ്റൊരെണ്ണം..അടുക്കളയിലെ ചോറ്റിന്‍ കലം  താഴെ തൈച്ചോട്ടില്‍..
എല്ലാ മുഖങ്ങളിലും ഭീതി നിറഞ്ഞു.പെട്ടെന്നാണ് ഇളയമ്മ അത് കണ്ടു പിടിച്ചത്.

      ’അമ്മയുടെ കഴുത്തിലെ മാല എവ്ടെ?‘

     ചിത്രം തെളിയുന്നു. മോഷണമാണു കാര്യം..ഒരു പക്ഷേ ഞങ്ങള്‍ ഉണര്‍ന്നാല്‍  കിഴുക്കാനാവാം ഈ
ഉരുളന്‍ കല്ലുകള്‍ ..  ഹൊ...       ആ    ചിന്തയില്‍ത്തന്നെ   ഞാന്‍ കണ്ണുകള്‍ അറിയാതെ   ഇറുക്കിയടച്ചു പോയി.കേസായി..  പോലീസുകാര്‍  വന്നു  തെളിവെടുത്തു.  ഞാന്‍   ആദ്യമായി  യൂണിഫോമിട്ട   ഒരു പോലീസുകാരനെ അടുത്തു കാണുന്നത് അന്നായിരുന്നു.അവര്‍ പോയ ശേഷം ഞങ്ങള്‍   തൈച്ചോട്ടില്‍
ചെന്ന്    ‘കള്ളന്റെ ‘  കാല്പാട്   ഭീതിയോടെ   നോക്കിക്കണ്ടു. വല്യ  പുരോഗതിയൊന്നും  ആ  കേസിനു പിന്നീടുണ്ടായില്ല.  മക്കളൊക്കെ  ചേര്‍ന്നു  അതുപോലൊരു  മാല  വീണ്ടും  പണിയിപ്പിച്ച് അച്ചമ്മയുടെ കഴുത്തിലിട്ടു പിന്നീട്.

     വിഷുവിനു  വീട്ടില്‍  കണി  കണ്ടതിനു  ശേഷം   തറവാട്ടിലേക്ക്  ഒരു   യാത്രയുണ്ട്   ഞങ്ങള്‍ക്ക്.      വിഷുക്കണിയുടെ  നിറസമൃദ്ധിയില്‍  അച്ചപ്പന്‍  തരുന്ന  കൈനീട്ടം..!   (അതെന്നും ഇരുപത്തിയഞ്ചു  പൈസയായിരുന്നു.)

       അതിനു ശേഷം കാവിലേക്കുള്ള യാത്ര.ആഡംബരമേതുമില്ലത്തൊരു കൊച്ചു വനമാണ് ഞങ്ങളുടെ കാവ്. അപൂര്‍വമായ ഇനം വള്ളികളും മരങ്ങളും നിറഞ്ഞ ആ കാവ് ഞങ്ങളുടെ നാടിന്റെ ആത്മാവു തന്നെ! പ്രാകൃതമായ മണ്‍ കാളകളുടെ രൂപങ്ങളും മറ്റും നിറഞ്ഞ ആ കാവിലെ ആരാധനാരീതികള്‍  ആര്യമാണൊ  ദ്രാവിഡമാണോ എന്നറിയാനായി  ഇപ്പോഴും വേരുകള്‍  ചികയുന്നുണ്ട്.

  പുലര്‍കാലത്ത് വയല്‍ വരമ്പിലൂടെ  കാല്പാദം  മുതല്‍ നെറുക  വരെ  തുളഞ്ഞു  കയറുന്ന  കുളിരറിഞ്ഞ് , കാക്കപ്പൂവും തൊട്ടാവാടിയും  ചവിട്ടി .. ഇങ്ങനെ  എത്ര  യാത്രകള്‍ .......!

Wednesday, September 8, 2010

ഒരു മയില്‍ പ്പീലി

സ്കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ തന്നെ കേട്ടത് മണിയൊച്ചയാണ്.
ഇന്റര്‍വെല്‍ ….!
ഒരല്‍പ്പം പഴയ ശബ്ദത്തില്‍ അതെന്നില്‍ പ്രതിധ്വനിച്ചു...
ഏഴാം ക്ലാസിന്റെ രണ്ടാം ബെഞ്ചിലേക്ക്  കൂട്ടിക്കൊണ്ടുപോയി.
മണിയടിക്കുന്നതും കാത്ത് അക്ഷമയോടെയിരിക്കുന്ന ഞാന്‍ ...
മാഷ് ക്ലാസില്‍  നിന്നിറങ്ങിയതും ഒരോട്ടമായിരുന്നു കിണറ്റുകരയിലേക്ക്..
ഓ..!വൈകിപ്പോയി..കയറിനിങ്ങേത്തല വരെ കൈക്കലാക്കിയിരിക്കുന്നു ഓരോ കൈകള്‍ .
ഒടുവില്‍ അനിതയോടു കെഞ്ചി ഒരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ വാങ്ങിക്കുടിച്ച് മടങ്ങി.
കാഞ്ഞിരമരച്ചുവട്ടില്‍വരച്ച കളത്തില്‍ ഷൈനിയും സംഘവും രാവിലെ ബാക്കി വച്ച കളികള്‍ തുടരുന്നു..
ഞാന്‍ നേരത്തെ തന്നെ ഔട്ടായിരുന്നു..ഇനിയിപ്പൊ കളി തീരും വരെ ഇവിടിരുന്നു കാണാം..

‘നീയാ കണക്ക് ചെയ്തോ?’..
      
ഓമനയുടെ തോണ്ടല്‍ ..
അയ്യോ..! ഇല്ല..ഞാനും മറന്നു !
ഇന്നു തല്ലു കിട്ടിയതു തന്നെ.
അവളോടൊപ്പം തലകുത്തി മറിഞ്ഞിട്ടും കണക്ക് ശരിയാകുന്നില്ല..
പെന്‍സില്‍ കൊണ്ടു കോറി തലയോടു വരെ വേദനിച്ചു..
ഇനിയിപ്പോ ഒരു വഴി മൊയ്തീന്റെ നോട്ടാണ്.. അവന്‍ കണക്കില്‍ കേമനാ..
പക്ഷേ എനിക്കു തരില്ല !

'ഞാനുമായി തെറ്റാ..നീ ചോദിക്ക് ‘.

ഓമന അവനെ തപ്പുമ്പോഴേക്കും പപ്പന്മാഷ് ക്ലാസിലെത്തി.
ഹോം വര്‍ക്കിലേ തുടങ്ങൂ..ഉറപ്പാ..
എന്താപ്പൊ ഒരു വഴി? തലങ്ങും വിലങ്ങും സൂത്രവാക്യങ്ങള്‍ ചേര്‍ത്തു കൂട്ടിയപ്പൊ എവിടെയൊക്കെയോ കുരുക്കഴിയുന്നു.
ഹായ് ! ശരിയായിപ്പോയി. ഓമനയെ ആംഗ്യത്താല്‍   അറിയിച്ചു. അവള്‍ നോട്ടിനു കൈ നീട്ടുന്നു. ഇതെങ്ങനെയങ്ങെത്തിക്കും?
വരാന്തയിലൂടെ നടന്നെത്തിയ ജനാര്‍ദ്ദനന്‍ മാഷ് വാതില്‍ ക്കല്‍  നിന്നു. പപ്പന്മാഷ് പുറത്തിറങ്ങി..
എന്തോ സീരിയസ് ഡിസ്കഷന്‍  ..രണ്ടു പേരും സ്റ്റാഫ് റൂമിലേക്ക്..
ക്ലാസ് കണ്‍ട്രോള്‍ ലീഡര്‍ ഉണ്ണിക്കൃഷ്ണനായി.
ഇനിയത്തെ പിരിയഡ് കുഞ്ഞിരാമന്‍ മാഷാണ്..
‘നളിനി’ ബാക്കിഭാഗത്തിനു കാത്തിരുന്നു..
             ‘ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
              വച്ചു മല്ലികയിറുത്തിരുന്നതും
              മെച്ചമാര്‍ന്ന ചെറു മാല കെട്ടിയെന്‍  
              കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും’
സൌമ്യമായ സ്വരത്തില്‍ മാഷിന്നലെ പാടിത്തന്ന വരികള്‍ എത്ര മനോഹരം!
മലയാളം ബുക്ക് തുറന്നു ഒന്നൂടെ വായിച്ചു..
ദിവാകരനും നളിനിയും ഹൈമവതഭൂവും എല്ലാം എല്ലാം മനസ്സില്‍ തെളിയുന്നു..
വാക്കുകള്‍ കൊണ്ട് ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുക്കുന്നത് എങ്ങനെയാണ്?!
പാഠഭാഗം കുറച്ചു വരികളേയുള്ളു..ശേഷം കഥയും മാഷ് പറഞ്ഞു തന്നു.
ദിവാകരയോഗിയുടെ കയ്യിലേക്ക് തന്റെ പ്രാണന്‍ സമര്‍പ്പിച്ച് സാഫല്യമടഞ്ഞ നളിനിയെ എനിക്കു മനസ്സിലായില്ല..
..എങ്ങനെയാ അത് ശുഭമാവുക? അവള്‍ മരിക്കയല്ലേ ചെയ്തത്..
മാഷിന്റെ ഭാവം കണ്ടപ്പോ കൂടുതലൊന്നും ചോദിക്കാനും തോന്നീല്ല.
ഉച്ചയ്ക്ക് പ്ലാവിന്‍ ചോട്ടില്‍ വട്ടമിട്ട് ഉണ്ണാനിരുന്നപ്പോള്‍ ഞാന്‍ ഒന്നൂടെ മേലോട്ട് നോക്കി.
ഇന്നലെ എന്റെ ചോറ്റുപാത്രത്തില്‍ വൃത്തികേടാക്കിയ കാക്ക അവ്ടെങ്ങാനുമുണ്ടോ?
ചമ്മന്തിയും കണ്ണിമാങ്ങയും മീനും ഉപ്പേരിയും മണക്കുന്ന ഊണ്!
...........
വെള്ളിയാഴ്ച്ച ലാസ്റ്റ് പിരിയഡ്!
ഞങ്ങളുടെ ക്ലാസ്സിന്റെ ക്ലീനിങ്ങ് ടൈം.
ഇന്റെര്‍വെല്‍ സമയത്തു തന്നെ ഞങ്ങള്‍ കൂട്ടമായി പാടത്തെത്തി.
ഞങ്ങള്‍ ക്കു വേണ്ടി പശുക്കള്‍ സമ്മാനിച്ച ചൂടുള്ളതും ഇല്ലാത്തതുമായ ചാണകം വാരി സഞ്ചിയിലാക്കി.
മുരളിയുടെ അമ്മ വിളിച്ചു പറഞ്ഞു..

‘തോട്ടിലിറങ്ങേണ്ട..നല്ല ആഴമുണ്ട്’

കൈകള്‍ കഴുകി.ക്ലാസിലെത്തി ബക്കറ്റിലെ വെള്ളത്തിലേക്ക് ചാണകം ചേര്‍ത്ത് കുഴമ്പാക്കി.
പിരിച്ചെടുത്തു വാങ്ങിയ ഒരു കുഞ്ഞു കുപ്പി കറുപ്പു മഷിയും അതിലേക്കൊഴിച്ചു..
റെഡി! ഇനി മെഴുകിയാല്‍ മതി.
ബെഞ്ചും ഡെസ്ക്കും അടുക്കിവച്ച് ഒരു മൂലയില്‍ നിന്നു തുടങ്ങി.
കുറ്റിച്ചൂലുകളാല്‍ ഒരു ഗ്രൂപ്പ് വര്‍ക്ക്..
കൂട്ടത്തില്‍ സീനിയറായ ഉഷക്ക് പിടിച്ചില്ല..

‘എല്ലാരും മാറി നിക്ക്’ 

അവള്‍ കൈ കൊണ്ട് അതിമനോഹരമായി മെഴുകുന്നത് ഞങ്ങള്‍ നോക്കി നിന്നു.
ഒരടയാളവും ബാക്കിവെക്കാതെ കുന്നും കുഴിയും നിറഞ്ഞ ആ നിലത്ത് അവള്‍ കറുപ്പു ചേര്‍ത്തു.
ഇന്നു ഞങ്ങള്‍ വരാന്തയില്‍ നിന്നാണു ദേശീയ ഗാനം ചൊല്ലുക.
ക്ലാസ്സ് റൂം ഉണങ്ങേണ്ടതുണ്ട്.
ലോങ്ബെല്‍ ..!

.......“ദാ, ഇതാണു സ്മാര്‍ട്ട് ക്ലാസ്സ് റൂം..,അത് കമ്പ്യൂട്ടര്‍ലാബ്,അതിനപ്പുറം സ്റ്റാഫ് റൂം,ഇത് കുട്ടികളൊരുക്കുന്ന പൂന്തോട്ടമാണ്..“

എനിക്കൊപ്പം നടന്നു വരുന്ന ജയചന്ദ്രന്‍മാഷ് സ്കൂളിന്റെ പുതിയ മുഖം കാണിച്ചു തരികയാണ്.
സിമന്റിട്ട്  മിനുക്കിയ തറയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പുത്തന്‍ സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന ആ കെട്ടിടത്തില്‍ ഞാന്‍ എന്നെത്തന്നെ  തേടുകയായിരുന്നു.
പുസ്തകസഞ്ചി പേറുന്ന, സ്വന്തം ‘വാട്ടര്‍ബോട്ടിലിലെ ‘ വെള്ളത്തെ മാത്രം വിശ്വസിക്കാന്‍ വിധിക്കപ്പെട്ട എനിക്കു ചുറ്റും കൂടിയ കുരുന്നുകളോട് സഹതാപം  തോന്നുന്നതും കരുത്തുറ്റ ഈ പുത്തന്‍ തലമുറയോടൊപ്പം  നില്‍ക്കുമ്പോഴും എന്റെ ടൈംമെഷീന്‍ പുറകിലോട്ട് പായുന്നതും ഞാന്‍ പഴഞ്ചനായതു കൊണ്ടാണോ? 
........ അറിയില്ല.                        

“മയില്‍ പ്പീലി ആകാശം കാട്ടാതെ..അടച്ചു വെക്ക്”
   
ഉള്ളിലിരുന്നു ആരോ ഓര്‍മ്മിപ്പിക്കുന്നു.
അതെ.. ഞാനെന്റെ ഓര്‍മ്മപ്പുസ്തകം അടച്ചു വെക്കട്ടെ….

Friday, August 20, 2010

മാടായിപാറയുടെ ഹൃദയത്തിലേയ്ക്കൊരു യാത്ര !

ഇന്ന് പകല്  ഒരു യാത്ര പോരുന്നോ എന്നോടൊപ്പം?
ഈ ഞാന് ആരെന്നാവും അല്ലേ? രണ്ടര വര്ഷം മുമ്പ് മലയോര ഗ്രാമത്തിന്റെ ശീതളിമയില് നിന്നും മാടായിപ്പാറയെന്ന അല്ഭുതഭൂമികയിലേക്ക് ഉദ്യോഗാര്ത്ഥം എത്തിച്ചേര്ന്നതാണു ഞാന്. എത്രയോ നാളുകളെടുത്തു ഇവിടുത്തെ വിചിത്രമായ കാലാവസ്ഥകളോട് എന്റെ ശരീരമൊന്നു പൊരുത്തപ്പെടാന്..കാറ്റിന്, മഴയ്ക്ക്, വെയിലിന് ഒക്കെ പല ഭാവങ്ങളാണ് പാറയില്… മുപ്പതിലേറെ കിലോമീറ്റല് താണ്ടി സമയത്തെത്തിച്ചേരാല് തത്രപ്പെടുന്നതിനിടയില് ചവിട്ടടിയിലെ പാറയെ ഞാനറിയാന്  ശ്രമിച്ചതേയില്ല..

 പയ്യെപ്പയ്യെ പഴയങ്ങാടി എന്ന ചരിത്രമുറങ്ങുന്ന മണ്ണ് എന്നെ മാടി വിളിച്ചു.അവിടുത്തെ അല്ഭുതങ്ങളിലെക്ക് എന്നെ ക്ഷണിച്ചു.കാണും തോറും കൌതുകമുണര്ത്തുന്ന കാഴ്ച്ചകള്........കേട്ടറിഞ്ഞ ചരിത്രങ്ങള്...എനിക്ക് കൂടുതലറിയാന്  തിടുക്കമായി..

ഒരല്പ്പം ചരിത്രം പറഞ്ഞു തരട്ടെ? അതു നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് സഹായകമാകും.

 ഏഴിമല രാജവംശത്തിലെ രാജാവായ നന്ദന് പാഴിയുദ്ധത്തില് ആയ് രാജവംശത്തിലെ രാജാവായ ആയ് എയ്നനെ വധിച്ചതായി അകനാനൂറില് പറയുന്നു.ഈ പാഴി മാടായിപ്പാറയാണെന്നും പാഴി അങ്ങാടിയാണു പഴയങ്ങാടി എന്നും വിശ്വസിക്കുന്നു.ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ വടുകുന്ദശിവക്ഷേത്രവും മാടായിക്കാവും മാടായിപ്പാറയിലാണ്.ധാരാളം ഐതിഹ്യങ്ങള് മാടായിക്കാവുമായി ബന്ധപ്പെട്ട് ദേശവാസികള് വിശ്വസിക്കുന്നുണ്ട്.അതിലേറ്റവും പ്രസിദ്ധം ദാരികാസുരനിഗ്രഹവുമായി ബന്ധപ്പെട്ടാണ്.ദാരികവധം. കഴിഞ്ഞിട്ടും രോഷമടങ്ങാത്ത ദേവി എരിയുന്ന കണ്ണ് കൊണ്ട് നോക്കിയതാണത്രേ എരിപുരം.മീനചൂടില് എരിയുന്ന പാറയില് നിന്നു അഗ്നി തന്നെ വമിക്കുന്നതു കാണുമ്പോ ആരും ഇക്കഥ വിശ്വസിച്ചുപോകും!

 വടുകുന്ദ ശിവക്ഷേത്രത്തിനു മുന്‍പിലാണ് നാം നില്‍ക്കുന്നത്!
 ക്രുദ്ധയായ ദേവിയെ ശാന്തയാക്കാന്  ശിവന് മധുരം നല്കി.. നീരാടാനൊരു തടാകം നിര്മ്മിച്ചു..അതാണു വടുകുന്ദ ശിവക്ഷേത്രവും വടുകുന്ദതടാകവും എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

മീനമാസത്തിലെ പൂരം നാളില് ഭഗവതിയുടെ തിടമ്പ് ഈ തടാകത്തില് ആറാടിക്കുന്നതിനെയാണു പൂരം കുളി എന്നു പറയുന്നത്.

ഇവിടെ വിവിധയിനം പൂക്കള്‍ സമൃദ്ധമായി വളരുന്നു. ഏതാനും ചിലവയെ പരിചയപെടുത്താം.

ഇതാണ്` പൂതപ്പൂവ്
                    
                                                                
.ഇത് കാക്കപ്പൂവ്..ഓണം ഇക്കുറി നേരത്തെയാണ്..കാക്കപ്പൂക്കള്‍ നീലപ്പരവതാനി വിരിക്കാന്‍  തുടങ്ങുന്നതേയുള്ളു.

തുമ്പപ്പൂക്കള്‍
                                                                  
ഓണപ്പൂക്കള്‍
                                                                      
നോക്കൂ കൃഷ്ണപ്പൂവ്  !
പാറപ്പുറത്ത് ധാരാളമായി കാണപ്പെടുന്ന ഒരിനം പൂവാണിത്. ഇതിനെപ്പറ്റി ഒരു വിശ്വാസമുണ്ട് ഇവിടുത്തെ പെണ്കുട്ട്യോള്ക്ക്..ഇടതു കാല് വിരലുകള് കൊണ്ട് ഈ പൂവ് പറിച്ച് വലതു കൈ കൊണ്ട് എടുത്ത് തലയില് ചൂടിയാല് അന്നത്തെ ദിവസം ശുഭമത്രേ..പാറപ്പുറത്ത് അവളുമാരുടെ ഒറ്റക്കാൽ നര്ത്തനം ഒരു പതിവു കാഴ്ച്ചയാണ്.........
   
ഡ്രൊസേറ ഇന്ഡിക് . (കടുപ്പം തന്നെ!)
ഇവള് ആളൊരല്പം പിശകാണു കെട്ടോ
തന്നിലെ ഗന്ധം കൊണ്ട്  വശീകരിച്ചടുപ്പിച്ച് ചെറുജീവികളെ അകത്താക്കുകയാണ് ഇവളുടെ പണി.
Droseraceae എന്ന കുടുംബത്തില് പെടുന്നു.
                                                
വിടരുന്ന കള്ളിപ്പൂവ്...!
അമ്മ കള്ളിയാണേലും മോളു കൊള്ളാം അല്ലേ?
   
തെളിനീര്ത്തടങ്ങള്‍.    പാറയില് പലയിടത്തും ഇത്തരം തടങ്ങളുണ്ട്.
                                                       
ജൂതക്കുളം
ജൂതന്മാര്  ഇവിടെ വന്നുവെന്നതിനെ സാധൂകരിക്കുന്നു ഈ കുളം.
       വാല്‍ക്കണ്ണാടി രീതിയില് പണിത ഈ കുളം ജൂതന്മാരുടെ രീതിയാണല്ലോ
                                                                            .
ഇതും ജൂതന്മാരുടെ ശേഷിപ്പ് തന്നെ! കുളത്തോട് ചേര്ന്നു തറകെട്ടിയ വൃക്ഷപരിപാലനം
                                                                        
ഇതു കണ്ടോ?....ഇതാണ് ഏഴിലം പാല!
     എനിക്കൊരല്പം പേടിയൊക്കെ തോന്നുന്നുണ്ട്..അതിനു ചുവട്ടില് കാണുന്നത് ബലിത്തറയാണ്.നമുക്കല്പം മാറി നടക്കാം കെട്ടോ..  
                                                   
ദൂരെ എഴിമല.  ഹനുമാന്‍    മൃത സഞ്ജീവനി കൊണ്ടു പോകുമ്പൊ അതില്നിന്നും അടര്ന്നു വീണൊരു ഭാഗമെന്നും ഐതിഹ്യം! അവിടുന്നു വീശുന്ന ഔഷധ ഗുണമുള്ള കാറ്റ്..
അങ്ങകലെ തെങ്ങിന് തോപ്പുകള്ക്കും ആകാശത്തിനുമിടയില്  അറബിക്കടലാണു..എന്റെ ക്യമറ പരാജയപ്പെടുന്നു അതൊന്നു ഒപ്പിയെടുക്കാന്‍
                                            
കണ്ണേ..........മടങ്ങുക
                                                      
നെഞ്ചു കീറുന്നൊരു കാഴ്ചയിലേക്കാണ് ഇനി ഞാന്  നിങ്ങളെ കൊണ്ടു പോകുന്നത്.   പാറയുടെ കരയുന്ന മുഖം..

തിരുഹൃദയരക്തം കുടിക്കാന്‍.....
                                             
നെഞ്ചു കീറരുതേ....ഖനനം മൂലം പാറയിലുണ്ടായ വിള്ളലുകള്‍
                                                              
 ധാതു ലവണങ്ങളുടെ സമ്പത്തു കൊണ്ടും ഇവിടം ധന്യമാണല്ലോ..ഗുണങ്ങള് ശാപമാവുന്ന ഒരു അവസ്ഥ! ഒരല്പം വിവരങ്ങള്‍.
1957 -ല് വടുകുന്ദ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശം ചൈനാക്ലേ വര്ക്സ് എന്നപേരില് രജിസ്റ്റര്  ചെയ്തു.
1973 ഇല് ഈ സ്ഥാപനം സൂപ്പര് ക്ലേസ് ആന്റ് മിനറല് മൈനിങ്ങ് കമ്പനി എന്ന പ്രൈവറ്റ് കമ്പനിയായി മാറി.76ഇല് ധനനഷ്ടവും തൊഴിലാളി പ്രശ്നവുമോക്കെ കാണിച്ച് കേരള സര്ക്കാര് ഏറ്റെടുത്ത് കേരള ക്ലേയ്സ് ആന്റ് സെറമിക് പ്രൊഡക്റ്റ് ലിമിട്ടഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു.കഴിഞ്ഞ 30ഇലേറ വർഷങ്ങളായി 120 അടിയിലേറെ ഉയരമുള്ള കുന്നു തുരന്നുമേൽപ്പാറയും മണ്ണും പൊടിച്ച് കളഞ്ഞ് ചൈനാക്ലേ എന്ന ചേടിപ്പൊടി  തമിഴ്നാട്ടിലേക്കും പോണ്ടിച്ചേരിയിലേക്കും കയറ്റി അയക്കുന്നു! നെഞ്ചു തുരന്നു വെടിമരുന്നു നിറച്ച് ഈ  പൈതൃക ഭൂമിയില്  സ്ഫോടനങ്ങൾ ഉണ്ടാക്കുന്നു!

അടരുകളില് നിന്നു അടര്‍ത്തിമാറ്റിയ ഉരുളന് കല്ലുകളും അവയ്ക്കടിയില് കരിയുടെ അംശം കുറഞ്ഞ ലിഗ്നേറ്റിന്റെ അടരുകളും ആണു ഈ കൂന.
ശുദ്ധ ജല സഞ്ചയങ്ങള്  വിഷമയമാകുന്നു. കിണറുകളില്  ജലത്തിന്റെ പി എച്ച് മൂല്യം 3ല് താഴുന്നു. സള്ഫേറ്റ്, ഫോസ്ഫേറ്റ്, ഇരുമ്പ് എന്നിവയുടെ അംശങ്ങള്  വര്ദ്ധിക്കുന്നു.ധാരാളം കിണറുകള് ഉപയോഗശൂന്യമായി.കൃഷിയിടങ്ങള് തരിശാവുന്നു.

ഇതിനെതിരായി പ്രവര്ത്തനങ്ങൾ നടക്കാതില്ല. 90കളില് തന്നെ ഇതിനെതിരായി Environmental conservation group( E.C.G) എന്ന പേരില്  മാടായിപ്പാറ സംരക്ഷണ സമിതി നിലവില്  വന്നിരുന്നു..
പരിസ്ഥിതി സംഘടനയായ സീക്കിന്റെ (society for Environmental Education in Kerala) പ്രവര്ത്തനങ്ങളും നിസ്തുലമാണ്. മാടായി കോളേജ് ഇക്കൊ-ഫ്രെണ്ട്‍ലി ക്ലബ്ബും ഈ ജൈവഭൂമിക്കു വേണ്ടി ശബ്ദമുയര്ത്തുന്നുണ്ട്.. ഭൂമിയെ രക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ!

ഇന്നിനി നമുക്ക് മടങ്ങിയാലോ..? ചരിത്രവും സംസ്കാരവും ജൈവികതയും അറിയാന് ഇനി പിന്നൊരിക്കല് പാറയുടെ അടുത്ത വശത്തേക്ക് നമുക്ക് പോകാം.വേരുകൾ ചികഞ്ഞ് ആ ആഴത്തിന്റെ സങ്കീര്ണ്ണതകളീല് അല്ഭുതം കൂറാം................