Wednesday, October 12, 2011

ആറളം ഫാമിലേക്കൊരു യാത്ര

ആറളം വന്യ ജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിൾ ബസ്സിൽ കണ്ട ബിൻസിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുൻ‌പരിചയമുള്ള ഒരുപറ്റം ബ്ലോഗ്-സൈബർ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയർ‌ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മക്കൾസ് റെഡി തന്നെ ! കുട്ടിപ്പട്ടാളത്തിനേയും കൊണ്ട് തനിയെയുള്ള യാത്ര ചില്ലറ റിസ്‌കൊന്നുമല്ല, എന്നാലും ചെറിയ ദൂരമല്ലേ എന്ന് സമാധാനിച്ച് ഒൿടോബർ ഒൻപതിനു രാവിലെ തന്നെ കുടിയിൽ നിന്നും ഇറങ്ങി.

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതൽ ഐ ഡ്രോപ്സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റിൽ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങൾ അറിഞ്ഞപ്പോൾ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈൻഡാക്കാത്തതിൽ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങൾ കൊണ്ട് തന്നെ.

പുഴകളുടെ നാട്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഈ സ്ഥലത്തിന്‌ ആറളം (ആറിന്റെ അളം) എന്ന്‌ പേര്‌ വന്നതെന്നു പഴമക്കാർ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക്‌ പടിഞ്ഞാറ്‌‌ ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ്‌ ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരിൽ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാൽ അത് ടിപ്പുസുല്‍ത്താൻ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാർ ആക്രമണ കാലത്ത്‌ കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളിൽ കാണുന്നുണ്ട്. വീര കേരള വർമ്മ പഴശ്ശിരാജയുടെ ഭരണത്തിൻ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിൻ തുടര്‍ച്ചക്കാരായിരുന്ന കുറിച്യർ, പണിയർ, മലയർ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌.

കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക്, വേഴാമ്പൽ തുടങ്ങിയ ജീവികളുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. സമദ്രനിരപ്പില്‍നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രൽ സ്റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമ പഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പിൽ നിന്നും കിറു കിറുത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളിൽ പുറപ്പെട്ട് നെടുമ്പൊയിൽ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റിൽ നമ്പർ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിൻ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോൾ ഫാമിലെത്തി. അവിടെ ജൂൺ മാസത്തിൽ പോയാൽ തെങ്ങ്, മാവ്, പേര, കുരുമുളൿ കൊടികൾ, സപ്പോട്ട തുടങ്ങി അത്യുൽ‌പ്പാദന ശേഷിയുള്ള വിവിധയിനം നടീൽ വസ്തുക്കൾ വിലകൊടുത്ത് വാങ്ങാം.അതും കടന്ന്‌ ഞങ്ങൾ കാടിന്റെ എൻ‌ട്രൻസിലെ വനം വകുപ്പ് ഓഫീസിലെത്തി.
അധികൃതരുടെ പെർമിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോൾ ധാരാളം പേർ മുൻ‌കൂട്ടി ബുക്ക് ചെയ്യാത്തതിനാൽ അകത്തേക്ക് പോകാനാവാതെ നിൽക്കുന്നത് കണ്ടു. ഫോണിൽ ബുക്ക് ചെയ്ത് ഫോർ‌വീൽ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്കിനും അധികൃതർ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷൻ‌മാരാണ് ഗൈഡുകളായി വർക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 15 രൂപയും. ഉച്ച ആയതിനാൽ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലർ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോൾ കുളക്കടവിലേക്കെന്നോണം കുറെ പെൺ‌കിടാങ്ങൾ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പൺ ബാത്തിന് എന്നു ഞങ്ങളിൽ ചിലരുടെ അമ്മമനസ്സ്.

പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകൾ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകൾ കാണാമായിരുന്നു. അവിടെ ആദിവാസികൾ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കർ ആദിവാസികൾക്ക് വിട്ടുകൊടുത്തു. ഒരാൾക്ക് ഒരേക്കർ എന്ന കണക്കിൽ.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് ‘കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..‘ എന്ന ബിൻ‌സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും ‘ഇതാ എന്നെ കണ്ടോളൂ ‘ എന്നു പറയാൻ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയിൽ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയിൽ നിൽക്കുന്ന കുറെ മരങ്ങൾ. അതാണ്‌ ചീനിമരം. വള്ളമുണ്ടാക്കാൻ ബെസ്റ്റാണത്രേ. ഒരുപാടുയരത്തിൽ വളരുന്നത് കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാൻ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പൽ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളിൽ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങൾക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെൺ‌കിടാവിനെപ്പോലെ ചില അരുവികൾ.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാർ‌ട്സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നിൽ പുട്ടുകുറ്റിയിൽ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവർ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണിൽ നിറച്ച് യാത്ര തുടർന്നു. ഭ്രമരം പടത്തിൽ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓർമ്മിപ്പിച്ചു. ചിലയിടങ്ങളിൽ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളിൽ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുൾ റിസ്കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളിൽ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങൾക്കു മുന്നിൽ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങൾ ! ചിലപ്പോൾ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകൾ വന്നെന്നുമിരിക്കും.

യുഗങ്ങൾക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങൾ കണ്ടപ്പോൾ. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിർമ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവർ പോലും ഞങ്ങൾ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരിൽ ചെങ്കുത്തായ കയത്തിന്റെ കരയിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കർണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തിൽ നിന്നു താഴോട്ട് പതിക്കുന്ന മീൻ‌മുട്ടി വെള്ളച്ചാട്ടം.
അതിന്റെ അരികിലൂടെ അടർന്ന കല്ലുകളിൽ ചവിട്ടിയും വള്ളികളിൽ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ‘‘ഇറക്കം സുഖമാണ്. കയറ്റമാണ്.....’ എന്ന അർദ്ധോക്തിയിൽ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലർ മടങ്ങുന്നു.


താഴെ പലചാലിൽ ഒഴുകിയൊടുവിൽ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങൾ. കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയിൽ അള്ളിപ്പിടിച്ച് മീൻ‌മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവിൽ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. ഒരു വലിയ ബോണി നിറയെ രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകൾ.
(ഞങ്ങളുടെ ടീം..ബിന്‍സി, ഷീബ, വിധു ചോപ്രയും കുടുംബവും, വരുണ്‍,കുമാരന്‍,ബയാന്‍,ഞാനും കുട്ട്യോളും, പ്രീതേച്ചി,പൊന്മളക്കാരന്‍, ഡ്രൈവര്‍ ചേട്ടന്മാര്. പോട്ടം പിടിക്കുന്നത് ഷമിത്‍)

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകൾ പോരാതെ വടികളിൽ താങ്ങിയും ആളുകൾ എനിക്കു പിറകെയുണ്ട്. വീണ്ടും തുടർന്ന റോഡ് യാത്ര എൺ‌പത് അടി ഉയരത്തിലുള്ള വാച്ച് ടവറിൽ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാനാണ് കാട്ടിന്റെ നടുവിൽ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. ‘ഞങ്ങളിപ്പോൾ എയറിലാണ്’‘ കുമാരേട്ടൻ ആരോടോ ഫോണിൽ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തിൽ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂർ മല. ശരീരമാകെ മേഘമാലകൾ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകൾ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോൾ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോൾ കാലുകൾ‌ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാർ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തിൽ, ഭാവത്തിൽ, ചിന്തയിൽ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങൾ തിരികെ ഇറങ്ങിയത് ഒരേ ചെമ്മൺ നിറത്തിലായിരുന്നു. വണ്ടിയിൽ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയിൽ മഴത്തുള്ളികൾ ! ഇലച്ചാര്‍ത്തുകളിൽ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ…


‘ഞാനിവിടെ വീണ്ടും വരും’ അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതിൽ മന്ത്രിച്ചതു പോലെ..

(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

Saturday, August 13, 2011

മാടായിക്കാവിലെ മാരിത്തെയ്യങ്ങള്‍



മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ്‌ മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന്‌ പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ്‌ ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.


ഐതിഹ്യം:

ആരിയ നാട്ടിൽ നിന്ന് (ആര്യ നാട്)ഏഴ് ദേവതമാരുടെ കപ്പൽ പുറപ്പെടുകയുണ്ടായി. എന്നാല്‍ ഈ ദേവതമാരുടെ കണ്ണിൽ പെടാതെ ആരിയ നാട്ടില്‍ തന്നെ ജന്മമെടുത്ത മാരിക്കൂട്ടങ്ങള്‍ കപ്പലില്‍ കയറിപ്പറ്റി. കടലിന്റെ മധ്യത്തിലെത്തുമ്പോഴേക്കും കപ്പലിനെ മാരിയങ്കാറ്റും ചൂരിയങ്കാറ്റും പിടിച്ചുലച്ചു. ദേവതമാര്‍ പ്രശ്നം വെച്ച് നോക്കുകയും കാരണക്കാർ മാരിക്കൂട്ടങ്ങളാണെന്ന് അറിയുകയും ചെയ്തു. അങ്ങനെ കപ്പൽ മലനാടിന്റെ അരികിലൂടെ (അറബിക്കടലിന്റെ) വിടുകയും തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെയിറക്കുകയും ചെയ്തുവത്രെ. അതിനുശേഷമായിരുന്നു വന്‍വിപത്ത് മലനാടിനെ ബാധിച്ചത്. കടുത്ത രോഗങ്ങള്‍ കൊണ്ട് മനുഷ്യരും കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ ദീപവും തിരിയുമില്ലാതെ അനാഥമായി. ഒടുവില്‍ മാടായി തിരുവര്‍ക്കാട്ട് ദേവിക്കും ശനി(കൊടും വിപത്ത്) ബാധിച്ചിരിക്കുന്നു എന്നറിയുകയും ഇതിനു പരിഹാരം പൊള്ളയ്ക്ക് മാത്രമേ ചെയ്യാന് സാധിക്കുകയുള്ളു എന്ന് പ്രശ്നവശാല്‍ തെളിയുകയും ചെയ്ത. ഉടനെ പൊള്ളയെ വിളിപ്പിച്ചു. മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് പൊള്ള തനിക്കറിയാവുന്ന വിധത്തില്‍ മന്ത്രങ്ങളാല്‍ 118 കൂട്ടം ശനികള്‍ ദേവിയേയും നാടിനേയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അതിന് പരിഹാര മാര്‍ഗ്ഗമായി “മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടിയാല്‍ മാത്രമെ ശനി നീങ്ങുകയുള്ളു“ എന്ന് അരുള്‍ ചെയ്യുകയും ചെയ്തു.




അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കല്‍ തമ്പുരാനും ക്ഷേത്രങ്ങളുടെ ഭരണം ചേരമാന്‍ പെരുമാളുമായിരുന്നു എന്നാണ് വാദം(തോറ്റം പാട്ടില്‍ ഇവ പരാമര്‍ശിക്കുന്നുമുണ്ട്). 118 കൂട്ടം ശനികളില്‍ 2 കൂട്ടം ശനിയെ മലയന് ഒഴിപ്പിക്കാൻ കഴിയുമെന്നും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ കഴിയൂ എന്നും ‘ഭട്ട്യൻ പൊള്ള‘ അരുള്‍ ചെയ്തു. ഒടുവില്‍ പുലയരുടെ മാരിത്തെയ്യങ്ങളില്‍ മാരിക്കലച്ചിയും മാമായക്കലുവനും കെട്ടണമെന്നും മാരിക്കലച്ചിക്ക് കുരുത്തോലാഭരണവും മരമുഖവും കല്‍പ്പിക്കുകയും ചെയ്തു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം.

“മാരിക്കലച്ചി, പോയി കിണ്ണം കരിഗ്ഗുരിസെടുത്തു
മാരിക്കലുവൻ പോയി തട്ടിമുട്ടിയുഴിഞ്ഞെടുത്തു.“

മാരിക്കലുവന്‍ പോയി കിണ്ണത്തിൽ കലക്കിവച്ചിരുന്ന കരിഗുരുസിയും എടുത്ത് കുടഞ്ഞ് ശനിയെ ആവാഹിച്ചു. (ഗുരുസി ഒരുതരം ചുവപ്പു വെള്ളം, നിവ്വല്‍ എന്നൊരു സസ്യം ചമച്ചുണ്ടാക്കുന്ന വെള്ളം ഇവ രക്തത്തിനു സമം.) പിന്നീട് മാരികള്‍ തങ്ങള്‍ക്കായി വച്ചിരിക്കുന്ന ‘വാരണകള്‍’ (ഭക്ഷണങ്ങള്‍ – അവല്‍, മലര്‍, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ 5, മഞ്ഞൾ, കരിക്കട്ട, ഉണക്ക്, മുളക്, അരി) എന്നിവ കഴിച്ച് തട്ടിയും മുട്ടിയും ശബ്ദിച്ചും ഉഴിഞ്ഞെടുത്ത് കത്തിയെരിയുന്ന ദീപത്തെ കെടുത്തി പൂര്‍ണ്ണമായും ശനിയെ ഉഴിഞ്ഞെടുത്ത് ദേഹത്തിലേക്കാവാഹിക്കുന്നു. കരിം ഗുരുസി വെള്ളത്തിന് കറുത്ത രക്തത്തിന്റെ നിറമായിരുന്നു. മറ്റതിന് ചുവപ്പും വെളുപ്പുമല്ലാത്ത ഒരു നിറവും. മാരിക്കിഷ്ടം മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോഴിയുടെയോ രക്തമാണ്. അത് സാധ്യമല്ലാത്തതു കൊണ്ട് അതിനനുസൃതമായി കരിഗുരുസിയും ഇവയിലേതെങ്കിലും ഒന്നിനെ അറുത്ത് അവസാനം ചോരയും വെള്ളവുമല്ലാത്ത നീര് സാധാരണ ഗുരുസിയും. ഈ രക്തത്തിലൂടെയാണ് ശനിയെ ആവാഹിച്ചെടുക്കുന്നത്.





പിന്നെ മാരിത്തെയ്യങ്ങൾ തറവാടുതോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ മാരികള്‍ക്ക് വാരണയുടെ സമയമായി. അവര്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങളിൽ വാരണയ്കായി തെയ്യങ്ങളെ ഇരുത്തി. ഭക്ഷണമായി അവലും മലരും പഞ്ചങ്ങളും കലശവും (കള്ള്, റാക്ക്) വെച്ച് അവരെ സംപ്രീതരാക്കുന്നു. അതിനു ശേഷം തെയ്യം രണ്ട് വലിയ ചെമ്പുകളിൽ തങ്ങള്‍ക്കായി ഉണ്ടാക്കിവച്ച കരിംഗുരുസിയും ഗുരുസിയും മോന്തി മോന്തി രക്തത്തോടുള്ള ആര്‍ത്തി തീര്‍ത്ത് സന്തുഷ്ടരാകുന്നു.

കര്‍ക്കിടകം ഇരുപത്തെട്ടിന് നാട്ടില്‍ നിന്ന് ആവാഹിച്ചെടുത്ത മാരികളുമായി പാവക്കൂട്ടങ്ങളെപ്പോലെ ആനച്ചവിട്ടടിച്ചന്തത്തോടെ ഈ തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങുന്നു. മാരികളെ ആരിയ ഗംഗയിലേക്ക് (കടലിലേക്ക്, മാരികൾ വന്നിടത്തേക്ക്) ഒഴുക്കാനാണ് പോകുന്നത്. അങ്ങനെ തെയ്യങ്ങള്‍ ഉറഞ്ഞാടി ശനിയുടെ ഭാരത്തോടെ ഒടുവില്‍ തെയ്യത്തേയും അവര്‍ ആവാഹിച്ചെടുത്ത ശനിയേയും ആരിയ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നു. നാടിനെ രക്ഷിക്കുന്നു.



മാരി കെട്ടുന്നവൻ പുലയൻ എന്ന ഉപജാതിയാണ്. ക്ഷേത്രത്തിനു വെളിയിലാണ് മാരിത്തെയ്യങ്ങളെ കെട്ടിയാടുന്നത്. തുലാമാസത്തിൽ തുടങ്ങുന്നതും ഇടവപ്പാതിയിൽ വളപ്പട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ മുടി അഴിയുന്നതോടെ തീരുന്നതുമാണ് വടക്കെ മലബാറിലെ പതിവ് തെയ്യക്കോലങ്ങള്‍ ‍. പിന്നെ കര്‍ക്കിടകത്തിലെ മാരിത്തെയ്യങ്ങളും ആടിവേടന്മാരും അടങ്ങുന്ന മറ്റൊരു ദൌത്യ സംഘം. കര്‍ക്കിടകത്തില്‍ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല ദുരിതങ്ങളും ശനികളും രോഗങ്ങളും ഉഴിഞ്ഞകറ്റി വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് , നല്ല നാളേക്ക് ഒരു മുന്നൊരുക്കം. നാടിനെ ശുദ്ധീകരിക്കല്‍ .

പൊതുതാൽ‌പ്പര്യത്തിൽ അധിഷ്ഠിതമായൊരു സമൂഹബോധം ഉയത്തുക എന്ന അലൻഡൻഡസ് തിയറി പ്രകാരം ഇവിടെ രോഗമെന്ന ഭീതിയെ ഒരൊറ്റ മനസ്സോടെ നേരിടുന്ന ഒരു സമൂഹത്തെക്കാണാം. കെട്ടിയാടി കടലിലെത്തിച്ച് ഇല്ലാതാക്കുകയെന്ന നമ്മുടെ സമൂഹ മിത്ത്. തങ്ങളുടെ ഉർവ്വരതയ്ക്ക് തടസ്സമുണ്ടാക്കുന്നതെന്തും അവർക്ക് പൊതു ശത്രുവാണ്. പ്രാചീനകാലത്തു തന്നെ ദ്രാവിഡ ജനതയ്ക്ക് കടൽ വാണിജ്യമുണ്ടായതായി ബന്ധമുണ്ടായിട്ടുള്ളതായി ഡോ.കാൽഡ്വൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമുദ്ര വ്യാപാരത്തിന് ദ്രാവിഡരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്ത ശക്തമായ നാഗരികത ഉണ്ടായിരുന്നു. പഴയങ്ങാടിയുടെ വാണിജ്യപ്രാധാന്യം പയ്യന്നൂർപ്പാട്ടുകളിൽ നിന്നും വ്യക്തമാണ്. വിദേശ ബന്ധവും അവരുമായുള്ള സമ്പർക്കം വഴി വന്നുചേരാനിടയുള്ള അതുവരെ അജ്ഞാതമായ രോഗങ്ങളും ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. അത്തരമൊരു സാഹചര്യമാണ് മാരിത്തെയ്യം പോലൊരു കെട്ടിയാടലിലിന് വഴിയൊരുക്കിയത്. കാർഷിക വ്യവസ്ഥിതിയിലൂന്നിയുള്ള ഒരു സമൂഹവും ഏറ്റവും കൂടുതലായി രോഗങ്ങൾ പടരാറുള്ള കർക്കിടക മാസവും ഒക്കെ ഇത്തരം വിശ്വാസങ്ങളുടെ സാധ്യത കൂട്ടുന്നുണ്ട്.

മാരിത്തെയ്യം ചരിത്രവും പറയുന്നുണ്ട്. അതുലന്റെ മൂഷികവംശത്തിൽ നിന്ന് മാടായിയിലെ ചേരാധിപത്യത്തെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടുന്നില്ല. രാജവംശത്തെ ദിവ്യമായ അപദാനങ്ങളല്ലേ അത്തരം കാവ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടൂ. എന്നാൽ വാമൊഴി വഴക്കങ്ങളുടെ കഥയിതല്ല. മാടായിലെ പുലയരുടെ മാരിപ്പാട്ടിലും മറ്റും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന പരാമര്‍ശമാണ് ‘ചേരമാൻ പെരുമാൾ നാടുവാണീടും കാലം’ എന്നത്. പാടിപ്പതിഞ്ഞ ഇന്നലെയുടെ ചരിതങ്ങൾ. വിദേശ ബന്ധങ്ങൾ പകര്‍ന്നു തന്ന ഭീതിപ്പെടുത്തുന്ന രോഗങ്ങൾ, പരിഷ്കാരമില്ലാത്ത ഒരു ജനതയുടെ ഭയങ്ങൾ‍, ഒടുവിൽ ഭയപ്പെടുന്ന ഒന്നിനെ കണ്മുന്നിൽ കെട്ടിയാടി അവയെ തൃപ്തരാക്കുകയെന്ന, ഇങ്ങിനി വരാതെ പറഞ്ഞയക്കുകയെന്ന, വിശ്വാസം. ഒരു സമൂഹത്തിന്റെ ആകംക്ഷകളാണ് അവിടെ തൃപ്തിപ്പെടുന്നത്. തങ്ങളെ ബാധിക്കുന്ന എല്ലാ ദോഷങ്ങൾക്കും കാരണം കടൽ കടന്നെത്തുന്ന ഇത്തരം ബാധകളാണെന്ന വിശ്വാസം. അവയെ കൊല്ലുകയല്ല, കെട്ടിയാടി, സന്തോഷിപ്പിച്ച് കടലിലേക്ക് പറഞ്ഞയക്കുകയെന്ന ആശ്വാസം. ഇത് സമൂഹ മന:ശാസ്ത്രത്തിന്റെ സമീപനം കൂടിയാണ്. അവരുടെ ബാധകളെ ഇത്തരത്തിൽ തൃപ്തിപ്പെടുത്തി പറഞ്ഞയക്കുക വഴി സമൂഹം മാനസികാരോഗ്യം വീണ്ടെടുക്കുന്നു.

Monday, August 1, 2011

ഇന്നെന്റെ പിറന്നാളാ..


പുലര്‍ച്ചയ്ക്ക് മൊബൈലില്‍ ഒരു ബര്‍ത്ത് ഡേ സോങ്ങ് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കഴിഞ്ഞത് ഒരു കാളരാത്രിയായിരുന്നു. വെളുപ്പാന്‍ കാലത്തെപ്പൊഴോ ആണ് ഉറക്കത്തിലേക്കൊന്ന് വഴുതിയത്. ഒട്ടും മതിയായില്ല ഉറക്കം. പാട്ട് ഓഫ് ചെയ്ത് കുറെ നേരം അങ്ങനെ കെടന്നു. ആര്ടെ പിറന്നാള്‍ ..? സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അടുത്തുറങ്ങുന്ന മോളെ നോക്കി. ഓര്‍മ്മയില്‍, തണുപ്പത്ത് കുഞ്ഞിനേം ചേര്‍ത്തുപിടിച്ചുറങ്ങുന്ന, മഴപെയ്യുന്നൊരമ്മക്കാലം. നെഞ്ചിലൊരു വെള്ളിടി വെട്ടി. ഇന്നാണോ ഇവളുടെ..? എന്റീശ്വരാ, ഈ കെടക്കുന്ന കെടപ്പൊന്ന്വല്ല സംഗതി. പിറന്നാള്‍ എന്നൊക്കെ പറഞ്ഞാ ഇവള്‍ക്കതൊരു സംഭവം തന്നാണ്. ഐറ്റംസ് കുറെ ഉണ്ട്.
ബര്‍ത്ത് ഡേ ഡ്രസ്സ്, (കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ഫെമീടെ മോള്‍ടെ പിറന്നാള്‍ ഫോട്ടോ എഫ്ബീയിലിട്ടത് കാട്ടിക്കൊടുത്തപ്പൊ അവള്‍ക്കും അങ്ങനത്തെ ഫ്രോക്ക് തന്നെ വേണം ബര്‍ത്ത്ഡേയ്ക്ക്. (അല്ല, എനിക്കതിന്റെ വല്ല കര്യോമുണ്ടാര്‍ന്നോ?) കേയ്ക്ക്, (അവള്‍ തന്നെ ബേക്കറീല്‍ പോയി പറഞ്ഞുണ്ടാക്കുന്നത്), സ്വീറ്റ്സ്, (സ്കൂള്‍ വാനില്‍, ക്ലാസ്സില്‍, റ്റീച്ചര്‍മാര്‍ക്ക് ഒക്കെ വെവ്വേറെ), ക്ലാസ് ലൈബ്രറീലേക്ക് ബുക്ക്, അമ്പലത്തില്‍ പോക്ക്, പായസം (അതിലിവള്‍ക്കൊരു താല്‍പ്പര്യോമില്ല) മിനിമം ഇത്രയെങ്കിലുമില്ലാതെ ഇപ്പിറന്നാള്‍ കഴിയാറില്ല. ഇത്തവണ എന്താ ഇവള്‍ മറന്നോ ? എത്രനാള്‍ മുന്നേ ഒരുങ്ങുന്നതാ. ഞാനും മറക്കാന്‍ പാടില്ലാര്‍ന്നു. ഇനിയിപ്പൊ, വൈകിട്ടുവരെ മിണ്ടാതിരുന്നാലോ എന്നും ചിന്തിക്കാതിരുന്നില്ല (ക്ഷമി). വൈകിട്ട് എന്തേലും ഒപ്പിക്കാം. ഒരു പായസമെങ്കിലും കിട്ടിയാല്‍ ഉത്സവമാകുമായിരുന്ന എന്റെയൊക്കെ കോപ്പിലെ പിറന്നാള്‍ ! അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.



ഏതോ സ്വപ്നത്തിന്റെ ശേഷിപ്പും പേറിയുറങ്ങുന്ന ആ മുഖം കണ്ടപ്പൊ, ഒരു ചെലവുമില്ലാതെ കൊടുക്കാനാവുന്ന ഒരൊന്നാന്തരം സമ്മാനം എന്റട്ത്തുണ്ടല്ലോ എന്നോര്‍ത്തു. പുലരിയുടെ കുളിര്‍മ്മയില്‍ ആ കിളുന്ത് ദേഹം വാരിയടുപ്പിച്ച് നെറ്റീലൊരു മുത്തം കൊടുത്തു. പാവം. അവള്‍ ഞെട്ടിയുണര്‍ന്നുപോയി.



“ഇന്ന് മോള്‍ടെ പിറന്നാളാ..”
ഒന്നു ഞെട്ടി, അവള്‍ കണ്മിഴിച്ചു. അതിലും വേഗത്തില്‍ നോര്‍മ്മലായി.




“എന്റെ ബര്‍ത്ത്ഡേ ഇനി അട്ത്ത കൊല്ലേ വരൂള്ളു. ”
അവ്ടൊരു കണ്‍ഫ്യൂഷനുമില്ല. ശരിയാ. എന്റെ ഉറക്കം പമ്പ കടന്നു. കഴിഞ്ഞ മാസല്ലേ ഇവള്‍ടെ പിറന്നാള്‍ വാരാഘോഷം നടന്നത്. പിന്നാരുടേതാ ഇത് ? ഒന്നൂടെ നോക്കിയപ്പൊ അറിയാതെ ചിരിച്ചുപോയി.




“പിറന്നാള്‍ ആരതാമ്മേ ” അവള്‍ പിന്നേം.



ഞാന്‍ കുറുമ്പില്‍ അവളെ നോക്കിപ്പറഞ്ഞു , “വേറൊരു മോള്‍ടെ” .
ഈ ലോകത്തുള്ള സകല പൊസ്സസ്സീവ്നെസ്സും ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ച് അവളെന്നെ മിഴിച്ചുനോക്കി. ഞാനാ മൂക്കുപിടിച്ച് മെല്ലെ പറഞ്ഞു.



“എന്റെ ബ്ലോഗിന്റെയാ..”



“ഓ...” ഉറക്കം മുറിഞ്ഞ നീരസത്തോടെ അവള്‍ തിരിഞ്ഞുകിടന്നു.



നേരിയ ജാള്യതയോടെ അടുക്കളയിലേക്ക് നടക്കുമ്പോ എന്റെ മനസ്സില്‍ വള്ളത്തോളിന്റെ വരികളായിരുന്നു,



“നിനക്ക് ഗര്‍ഭപ്രസവാദിപീഢയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞവ“ള്‍ ‍...

Sunday, July 24, 2011

അങ്ങനെ ഒരോണക്കാലത്ത്..

വഴിവിളക്കിന്റെ കീഴിൽ ഉറുമ്പുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തൊട്ടു നിൽക്കുന്ന വണ്ടികളുടെ നീണ്ട നിര. ഏറെ നേരമായി അവൾ ഈ ട്രാഫിക് ബ്ലോക്കിലാണ്‍. പുറത്ത് ഉത്രാടപ്പാച്ചലിലാണ്‍ നാട്. ചിന്നിപ്പെയ്യുന്ന ചിങ്ങമഴയത്ത് കൈകളിൽ ഓണച്ചരക്കുകളുമായി നീങ്ങുന്ന ആളുകൾ.



പച്ചക്കറികളും പൂക്കളും നിരന്ന ഓണച്ചന്തയുടെ സമൃദ്ധി. തിരക്കേറി ഓടുന്ന ജനങ്ങൾ. തെരുവു കച്ചവടക്കാരുടെ വിലപേശലുകൾ. ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ്‍ അവളവനെ കാണുന്നത്. പലജാതിയിലുള്ള മറുനാടൻ പൂവുകൾക്കിടയിലൂടെ തലനീട്ടുന്ന ജമന്തിപ്പൂവിൽ കൈ വെച്ചതേയുള്ളു. ‘നാലു മുഴം’ എന്ന് കരുത്തുറ്റൊരു കൈ അതിന്മേല്‍ പതിച്ചു. ‘പകുതി എനിക്കും തരുമോ?’ പൂക്കാരൻ മിണ്ടുന്നില്ല. അവൾ വാങ്ങിയ ആളോട് ചോദ്യം ആവർത്തിച്ചു. അപ്പോഴാണ്‍, എവിടെയോ ഏറെ പരിചയമുണ്ടായിരുന്ന ആ മുഖം.. അവളെക്കാൾ മുന്നേ തിരിച്ചറിഞ്ഞുവെന്നതു പോലെ അയാൾ പൂക്കൾ മുഴുവനായി അവൾക്ക് നേരെ നീട്ടി.

‘ദാ, എട്ത്തോളൂ..’

ഞാറ്റുവേലക്കാറ്റു പോലെ വന്നൊരാൾത്തിരക്ക് അവരെ വീശിയകറ്റി. തിരക്കിലൂളയിട്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടി. ബാക്ക് സീറ്റിൽ കവറുകളോടൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടികൾ. അവൾ റേഡിയോ ഓൺ ചെയ്ത് വോള്യം കുറച്ച് വെച്ചു. ‘….മുഗ്ദ്ധമിക്കാഴ്ച്ച തന്നെയൊരോണം..’ ഓണപ്പാട്ടിന്റെ ചിന്തേറി പട്ടണവും ചൂടും തിരക്കും കടന്ന് അവൾ പഴയൊരു പൂക്കാലം വരെ ചെന്നു….



കുന്നിൻ ചെരിവിലെ പൂക്കുലകളും വിളഞ്ഞ് നെൽക്കതിരു വീണുകിടക്കുന്ന വരമ്പുകളും നിറഞ്ഞ കൈത്തോടുകളും തൊട്ടറിഞ്ഞ് ആരവത്തോടെ പറന്നു നടക്കുന്ന കുട്ടിസംഘം. കുറ്റിമുൾച്ചെടികളിൽ കുരുങ്ങുന്ന പാവാടത്തുമ്പിനെ പറിച്ചെടുത്ത് കൂട്ടത്തിനൊപ്പമെത്താൻ കിതക്കുന്നവർ. നനഞ്ഞ കരിയിലയിൽ ചവിട്ടി വീഴുന്നവർ, കുത്തിയിരുന്ന് കാക്കപ്പൂവിറുക്കുന്നവർ, പരന്ന പാറപ്പുറം മായ കാട്ടി അവരെ കളിപ്പിക്കുന്നുമുണ്ട്.. ഇറുക്കുന്നിടത്തല്ല അപ്പുറമാണ്‍ പൂക്കളധികമെന്ന്.. അവിടെത്തുമ്പോ ഇപ്പുറമെന്ന്..!



ഏതു കൊമ്പിലെ പൂവും പറിച്ച് പങ്കുവെച്ച് അവന്റെ കൂടെ നടക്കുമ്പോ പൂക്കളുടെ സൂക്ഷിപ്പുകാരി മാത്രമാണ്‍ അവൾ ! നശിപ്പിക്കാതെ പൂവിറുക്കാൻ നല്ല ശ്രദ്ധ വേണം. കൂട്ടം പലതായി പിരിഞ്ഞ് പല വഴിയായി. ചെമ്പൻ പാറപ്പുറത്തവർ കിതപ്പാറ്റിയിരുന്നു. പാറക്കുളത്തിൽ കൈയും മുഖവും കഴുകി. ചെരിപ്പിട്ട് തിരിയാനാഞ്ഞതും അപ്പുറത്തേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വള്ളിപ്പടർപ്പിലും കുറ്റിയിലുമൊക്കെപ്പിടിച്ച് മുകളിലേക്ക് വലിയും തോറും ഓരോന്നായി പൊട്ടിയടർന്നു. വെപ്രാളത്തോടെ ഓടി വന്ന അവന്റെ കൈയ്യിൽ പിടുത്തം കിട്ടിയെങ്കിലും അവനെയും വലിച്ച് താഴേക്ക് പതിച്ചു. കുത്തനെയുള്ള കുന്നിൻ ചെരിവ് രണ്ടുപേരും ഉരുണ്ടിറങ്ങി. എത്ര നേരമുരുണ്ടെന്നോ, നേരമെത്ര കഴിഞ്ഞെന്നോ അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോ കൈകോർത്തുപിടിച്ച് തൊട്ടുതൊട്ട് അവനുണ്ടായിരുന്നു കൂടെ. ഒരു കുസൃതിച്ചിരിയോടെ രണ്ടുപേരും തിരികെ ജീവിതത്തിലേക്ക് പിടഞ്ഞെണീറ്റു. തൊട്ടാവാടിയും കുറ്റിച്ചെടികളും ദേഹത്തു നിന്ന് തട്ടിക്കളഞ്ഞ്, പരസ്പരം താങ്ങി, ഒന്നും മിണ്ടാതെ മുകളിലെത്തി. അപ്പൊഴേക്കും അടുത്തെവിടെനിന്നോ കൂടുകാർ അവരെ വിളിച്ച് നടക്കുന്നത് കേൾക്കാമായിരുന്നു. തിരികെ, നിറഞ്ഞ പൂക്കൂടയുമായുള്ള നടപ്പിൽ പൂവിന്റെ ഭാരം പോലുമില്ലാത്തൊരു മനസ്സുമായി അവൾ ഏറ്റവും പിറകിലായിരുന്നു.



ജമന്തിപ്പൂക്കൾക്കുമേൽ അവിചാരിതമായി വീണ്ടും കൊരുത്ത കൈവിരലുകളുടെ ഔചിത്യമോർത്തപ്പോൽ അവളിൽ കൌമാരത്തിന്റെ നാണം പൂത്തു.



‘വണ്ടി എട്ക്ക്.. നടുറോഡിലാണോ സ്വപ്നം കാണുന്ന് !” വണ്ടിയുടെ ഗ്ലാസ്സ് തട്ടിക്കൊണ്ട് പുറത്തുനിന്നൊരാക്രോശം.. കൂടെ ഒരു പറ്റം ആളുകൾ, മുന്നിൽ റോഡ് ശൂന്യമായി പാതയൊരുക്കി. പിറകിൽ ഉറുമ്പിന്‍ പറ്റങ്ങളുമായി അവൾ യാത്ര തുടർന്നു.

Thursday, July 14, 2011

ബ്ലോഗന്മാരുടെ ശ്രദ്ധയ്ക്ക്

    ശ്രീകുമാര്‍ തിരക്കിലാണ്. കയ്യെത്തും ദൂരത്ത് നോക്കുന്ന സാധങ്ങള്‍ കാണണമെന്ന് പണ്ടൊന്നും ശ്രീകുമാരനിത്ര നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇതിപ്പൊ അങ്ങനാണോ? ആറുമണിക്ക് മുന്‍പ് റെയില്‍വെ സ്റ്റേഷനിലെത്തണം. വൈകിയാല്‍ സകല പ്ലാനും തെറ്റും.  നീല ഷര്‍ട്ടിന് ക്രീം പാന്റോ, പച്ച ഷര്‍ട്ടിന് കറുപ്പു പാന്റോ കൂടുതല്‍ ചേരുക എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ നടപ്പാണ് ശ്രീകുമാരപത്നി.

    ശ്രീകുമാര്‍ അങ്ങനെ വെറുമൊരു കുമാറൊന്നുമല്ല.  അറിയപ്പെടുന്നൊരു ബ്ലോഗറാണ്. ബ്ലോഗര്‍ ശ്രീലനെ നാലാളറിയും. പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാന്‍ പറയുമ്പോഴാണ് ശ്രീകുമാറില്‍ സാധാരണയായി ശ്രീലന്‍ ആവേശിക്കുക എന്നത്  പത്നി നിഷക്ക് മാത്രമറിയാവുന്ന സൃഷ്ടി രഹസ്യം.


    കുറ്റം പറയരുതല്ലോ..നിഷ ഒരു കശ്മല അല്ല. ഏതൊരു മഹാന്റെയും... എന്നൊക്കെ പറയും പോലെ ശ്രീലന്റെ എഴുത്തിന്റെ മുന്നിലും, എന്തിന് പിന്നില്‍ പോലും നിഷ തന്നെ. പോസ്റ്റില്‍ ശ്രീ കാട്ടുന്ന കയ്യടക്കത്തിലും (മറ്റെവിടെയും അതില്ലെങ്കിലും) നിരീക്ഷണ ചാതുരിയിലും  മതിപ്പുള്ളവള്‍.  നോക്കീം കണ്ടും നിന്നില്ലെങ്കില്‍ തന്നേം പിടിച്ച് കഥാപാത്രമാക്കി പോസ്റ്റിക്കളയും എന്ന ധാരണയുള്ളവള്‍ .

    സ്വന്തം വീട്ടിലൊരു ചടങ്ങ് നടക്കുമ്പോ ഭര്‍ത്താവിനൊപ്പം ഞെളിഞ്ഞ് നിൽക്കാന്‍ ഏതു ഭാര്യക്കും ആഗ്രഹം കാണും. ബ്ലോഗ് മീറ്റും കല്യാണവും എന്നൊരു ടൈ ശ്രീലനെ ഒട്ടും കണ്‍ഫ്യൂഷ്യനാക്കിയില്ല.  നൂറുകണക്കിന് ഫോളോവേര്‍സും ആയിരക്കണക്കിന് ആരാധകരുമുള്ളൊരു ബ്ലോഗര്‍  മറിച്ചെന്ത് തീരുമാനിക്കാന്‍! ഭര്‍ത്താവിന്റെ സന്തോഷങ്ങളെ നിഷേധിക്കേണ്ടെന്ന് സിമ്പതി വര്‍ക്കൌട്ട് ചെയ്ത ഏതോ നിമിഷത്തില്‍ അവള്‍ സമ്മതിച്ചു പോയതാണ്. എന്നാല്‍ പരിധി വിട്ടുള്ള ഈ ആവേശം അവള്‍ക്ക് (അവളും ഒരു ശരാശരി മല്ലു ഭാര്യ അല്ലേ..?!) ആശങ്ക തോന്നിക്കാതിരുന്നില്ല.

    നാലു തവണ വിളിച്ചിട്ടും അമ്മായിയപ്പന്‍ ഫോൺ എടുക്കാത്തതിനൊക്കെ ക്ഷമയുടെ നെല്ലിപ്പലയോളം ക്ഷമിച്ച് പിന്നേം വിളിച്ച് മോളേം കുട്ട്യോളേം കൂട്ടിക്കോണ്ടു പോകാന്‍ ശട്ടം കെട്ടി. സ്വൈര്യമായി, ബാധ്യതകളെല്ലാമൊഴിച്ച് ബല്ലൂണ്‍ പോലെ പൊങ്ങുന്നൊരു മനസ്സുമായി സ്റ്റേഷനിലെത്തി.  പറഞ്ഞതു പോലെ ഓരോരുത്തരായി കൂട്ടത്തിലേക്ക് ഓരോ സ്റ്റോപ്പില്‍ നിന്ന് ജോയിന്‍ ചെയ്യാന്‍ തുടങ്ങിയതോടെ പെരുമഴയത്ത് തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെയായി മനസ്സ്. ദാഹജലവും സപ്ലേയുമായി ‘നൂലനും’ ചേര്‍ന്നപ്പോ തുടങ്ങും മുന്‍പേ ആവര്‍ത്തിച്ച് നാലു മിസ്സ് കാളിലൂടെ ഓർമ്മയുണ്ടെന്ന് വാമഭാഗത്തെ അറിയിച്ച ശേഷം ശ്രീലന്റെ തലയുടെ പ്രധാന ഭാഗങ്ങള്‍ തിരക്കിട്ട മറ്റ് ചര്‍ച്ചകള്‍ക്കായി അറേഞ്ച്മെന്റ്സ് തുടങ്ങി. രാവേറെ ചെന്ന് റൂമില്‍ സെറ്റിലാവുമ്പോഴേക്കും പലരും സ്വിച്ച് ഓഫായിരുന്നു.

    കാത്തിരുന്ന പ്രഭാതം.  പതിവിലും നേരത്തെ ശ്രീലന്‍ ഉണര്‍ന്നൊരുങ്ങി. വീടിനേക്കുറിച്ചോര്‍ക്കുമ്പോഴേ വീര്‍ത്തു വന്ന മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ആ ചിന്ത തന്നെ തട്ടിയെറിഞ്ഞു. വരാനിരിക്കുന്ന ആരാധകവൃന്ദങ്ങള്‍ക്കു മുന്നില്‍ വിനീതനാകേണ്ടതിന്റെ റിഹേര്‍സല്‍ തുടങ്ങി. 



    പട്ടും പൊന്നും കണ്ട് നടക്കുന്നതിനിടയിലും കമേഴ്സ്യല്‍  ബ്രേക്കെടുത്ത് കണവനെ വിളിച്ചു കൊണ്ടിരുന്നു നിഷ. ഇത്രേം ഗ്യാപ്പില്‍ ശ്രീ മിസ്സാവുമ്പോഴൊക്കെ സംഗതി റോങ്ങാവാറുണ്ട്. കല്യാണവും കളവാണവും തരത്തിലൊന്ന് കഴിച്ചുകൂട്ടി അവള്‍ വീട്ടിലേക്കോടി.

    ബ്ലോഗ് മീറ്റ് ലൈവ്.. തുടങ്ങിയിട്ട്  കുറെ നേരമായി. വലുതും ചെറുതുമായ ബ്ലോഗര്‍മാരും ബ്ലോഗിണികളും നിറഞ്ഞ ഹാള്‍. അരങ്ങ് കൊഴുപ്പിക്കുന്ന സുന്ദരനായ അവതാരകന്‍ . പാട്ട്, കളികള്‍ ..അതിനിടയില്‍ ഓടി നടക്കുന്ന ശ്രീ ശ്രീ ശ്രീലന്‍.  സുന്ദരിമാരോടൊത്ത് ചിരിച്ച് കുഴയുന്ന ആ ബൂലോക മാണിക്യത്തെക്കണ്ട് ചുവന്ന മുഖവും നിറഞ്ഞ കണ്ണുകളുമായി നിഷ ശയ്യാവലംബിയായി.

    കല്യാണപ്പന്തലില്‍ പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നുമില്ലാതിരുന്ന കുട്ടികള്‍ സദ്യയുണ്ട ആലസ്യത്തില്‍ നേരത്തേയുറങ്ങി. തിരിച്ചുള്ള യാത്ര നാടെത്തും വരെ സുഖായിരുന്നു ശ്രീലന്.   തന്റെ നെലേം വെലേം അറിയാത്ത സഹധര്‍മ്മിണിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പൂര്‍വ്വാശ്രമം തന്നെ വെറുത്തു ശ്രീലന്‍.

    പാതിരായ്ക്ക് വീടണഞ്ഞ ശ്രീലനു മുഖം കൊടുക്കാതെ നിഷ പ്രതികാരിയായി.  അടച്ചു വെച്ച ഭക്ഷണം പാത്രങ്ങള്‍ തല്ലിയിട്ടിട്ടാണെങ്കിലും മുഴുവനും കഴിച്ചു. S ആകൃതിയില്‍ പരിഭവിച്ചു കിടക്കുന്ന നിഷയ്ക്ക് എതിര്‍ദിശയില്‍ കിടന്ന് ശ്രീകുമാരൻ ആലോചിക്കുകയായിരുന്നു.

    എന്തായിരുന്നു ‘ദേവസേന’പറയാന്‍ ബാക്കി വെച്ചത്?  “വൈഡൂര്യ‘യെ  കാറു വരെ കൊണ്ടുവിടണമായിരുന്നോ? ആ പഹയന്‍ ‘ചെകുത്താന്‍’ കണ്ടമാനം ഷൈന്‍ ചെയ്തു കളഞ്ഞു. അവനിപ്പൊ എന്തെഴുതിയാലും നൂറു കമന്റാ. ചവറ് ! എന്റെ പോസ്റ്റിലോട്ടൊന്നും അമവനിപ്പൊ വരാറെയില്ല. അവന്റെ ഇമ്മാസത്തെ പോസ്റ്റിനും ഞാന്‍  കമന്റിയതാ.  വിളിച്ചൊന്നു ചീത്തപറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. ഒരു അനോണി ബ്ലോഗുണ്ടാക്കി തെറി പറയാം.  കാര്യങ്ങള്‍ തലയ്ക്കകത്ത് ഇങ്ങനെ കുഴയുമ്പോഴാണ് നിഷയ്ക്ക് ജലദോഷം പിടിച്ചത്. ചീറ്റലും തുമ്മലുമായി അതു പിന്നെ മൂര്‍ച്ഛിച്ചു.

    “ബ്ലോഗ് മീറ്റാ പോലും ! ഞാന്‍ കണ്ടു നിങ്ങടെ തനി നെറം. നാണോമില്ലേ മനുഷ്യാ..‘

    ലൈവ്..!! ഇവളതെപ്പോ...? ‘ നീ മിണ്ടണ്ട.കണ്ടവന്റെ കൂടെയൊക്കെ കറങ്ങിത്തിരിഞ്ഞ് ഇപ്പം എന്റെ മെക്കിട്ട് കേറണ്ട.’ (നമ്മളോടാ കളി !)

   ഇവളിത്ര ചീപ്പാണോ?ആരാധകരല്ലേ ഒരു ബ്ലോഗറുടെ ശക്തി?  നൂറ് നൂറു കമന്റുകള്‍ കിട്ടുന്ന പോസ്റ്റുകളെക്കുറിച്ചോര്‍ത്തപ്പോൾ തന്നെ ശ്രീലന് കുളിരു കോരി. നിഷ ഏങ്ങലടിയില്‍ തന്നെ. അല്ലേലും കാര്യപ്പെട്ട വല്ലതും ആലോചിക്കുമ്പം ഇവള്‍ക്കീ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് പതിവാ.

    അങ്ങോട്ടുമിങ്ങോട്ടും വക്കുകള്‍ സ്മാഷ് ചെയ്ത്  തളര്‍ന്ന് എപ്പൊഴോ രണ്ടുപേരും അഭിമുഖമായി. കിതപ്പോടെ ഒരു ഗ്യാപ്പിട്ടപ്പോഴാണ് നിഷ യാത്ര ചെയ്ത് തളര്‍ന്ന കാന്തന്റെ മുഖം നോക്കിയത്. ഒരു നിമിഷം കൊണ്ട് കാതരയായി അവള്‍ ശ്രീലന്റെ നെഞ്ചോട് ചേര്‍ന്നു. മെല്ലെ ഒന്നു തോണ്ടി.

  “ശ്രീ.. ശ്രീയേട്ടാ..എന്നിട്ട്..എങ്ങനുണ്ടേർന്നു മീറ്റ്?”

    വലതു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ച് ശ്രീലന്‍ മൊഴിഞ്ഞു.

    ‘ഗംഭീരം..ഇതുവരെ കണ്ടതില്‍ മികച്ചത്..” ഉരുകുന്ന പരിഭവങ്ങളില്‍ വിശേഷങ്ങള്‍ ചിറകു വിടര്‍ത്തി. ആ നിമിഷത്തിലാണ് ശ്രീയുടെ ഫോണ്‍ ചിലച്ചതും നിഷ അറ്റന്റ് ചെയ്തതും..
    ഫോണിലൊരു കിളിക്കൊഞ്ചൽ.

    ‘‘ശ്രീ.........വീട്ടിലെത്തിയോടാ.. കുട്ടാ...?’‘

   ദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ‍ നില്‍പ്പ് കണ്ടപ്പോള്‍ ശ്രീലന് യാതോരു ഉപമയും വന്നില്ല.

Sunday, July 3, 2011

അന്ന് സന്ധ്യയ്ക്ക്..

ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന  തര്‍ക്കത്തിനൊടുവില്‍ രണ്ടും  വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍  വഴികളോട് പരിചയം പുതുക്കി.

"അമ്മേന്റെ കണ്ണടയും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നീല്ലല്ലോ നിനിക്ക്’.“ വടക്കേക്കരയിലെ വാസന്തി എളേമ്മയാണ്.  ഈ പ്രായത്തിലും എന്തൊരോര്‍മ്മ. കണ്ടാ തിരിയുമെന്ന് തന്നെ വിചാരിച്ചില്ല. അവര്‍ക്ക് മാത്രല്ല ഇന്നാട്ടില്‍ പലര്‍ക്കും പറയാന്‍ പലതും കാണും‍..ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഇളകാതിരിക്കാന്‍ ശ്രദ്ധിച്ചു രഘു. മുകളിലെ കല്ല് ഇപ്പോഴും ഉറക്കാതെ തന്നെ.  മുറ്റത്ത് തലങ്ങും വിലങ്ങും വരച്ച കള്ളികള്‍ .  പെറ്റിക്കോട്ടിട്ട രണ്ട് പെണ്‍കുട്ടികള്‍ ഒറ്റക്കാലില്‍ എന്തോ കളിയിലാണ്.  കുറച്ച് നേരം മുഖത്തേക്ക് നോക്കി നിന്ന ചുവപ്പു റിബ്ബണ്‍ അകത്തേക്ക് ഓടി അമ്മയുമായെത്തി.

  ഇറങ്ങിയ വര്‍ഷങ്ങളെണ്ണി തിരിച്ചുകയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.   പടിഞ്ഞിറ്റയിലെ ഇരുട്ടിന് അമ്മയുടെ മണം.

  പൂപ്പല്‍ പിടിച്ച ചാരുകസേരയില്‍ മലര്‍ന്ന്കിടന്നു.  പറമ്പിലെ കൊന്നമരത്തില്‍ ഇക്കുറിയും രണ്ടുമൂന്നു മെലിഞ്ഞപൂക്കുലകള്‍ .  ചേദിയില്‍ ചോണനുറുമ്പുകള്‍ ഇഴയുന്ന നാട്ടുമാങ്ങകള്‍ !  ടൌണിലെ തുണിക്കടയുടെ പേരെഴുതിയ ചില്ലുഗ്ലാസ്സില്‍ സുധ ചായ കൊണ്ടുവന്നു. കുട്ടികളെയും അവളേയും ഒരുമിച്ച് കണ്ടപ്പോ സങ്കടം തോന്നി.  കരുണേട്ടനുമൊത്ത് കുറച്ചുകൂടെ മെച്ചപ്പെട്ടൊരു ജീവിതം കിട്ടുമായിരുന്നോ ഇവള്‍ക്ക്?  പിന്നെ ആരാണ് ഇവളെ കല്യാണം കഴിച്ചത്?..എവിടെയാണ്? അവളുമായി ബന്ധപ്പെട്ട് മനസ്സിലുദിച്ച ചോദ്യങ്ങള്‍ ആറ്റിലെ മീനിനെപ്പോലെ ഉള്ളില്‍ത്തന്നെ നീന്തി.

  കുഴമ്പും എണ്ണയും ഒഴിഞ്ഞ് അവളെക്കുറിച്ചൊരോര്‍മ്മയില്ല.  അമ്മേടെ ശുശ്രൂഷ ഇവളുടെ മാത്രം കാര്യമെന്ന പോലാര്‍ന്നു ഞാനടക്കം മറ്റെല്ലാര്‍ക്കും. കണ്ണിലെ നിസ്സംഗഭാവം നേരിടാനാകുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം കൂടപ്പിറപ്പിനെ കാണുന്നതിന്റെ അതിശയമോ ഈര്‍ഷ്യയോ ഒന്നും ആ മുഖത്തില്ല. അതോ താനീ കസേരയില് കാലങ്ങളായി കെടപ്പുണ്ടായിരുന്നോ..? അലഞ്ഞ് വിഴുപ്പുകൂടിയ മരവിപ്പുകളുടെ ഭാണ്ഡം പോലെ.

  ഇരുട്ടുപരന്നപ്പോഴേക്കും ഉറക്കത്തിലായ ഗ്രാമം. അങ്ങിങ്ങ് മിന്നിക്കാണുന്ന ഇലക്ട്രിക് ബള്‍ബുകളില്‍ നാട്ടിനൊരു അപരിചിത ഭാവം.  കുളിമുറിയില്‍ വെള്ളത്തിനു ചൂടു പാകമാക്കി.  എത്രയോ നീരൊഴുക്കുകളറിഞ്ഞ ദേഹം.  എന്നിട്ടും വീടിന്റെ ശീലങ്ങള്‍ ! കരിന്തിരി കത്തും പോലെ മങ്ങിക്കത്തുന്ന ബള്‍ബിന്റെ കാരുണ്യത്തില്‍ വെള്ളം കോരി. ചരിഞ്ഞ പറമ്പില്‍ നിന്ന് കെട്ടിയുയര്‍ത്തിയ ആള്‍മറ കാലപ്പഴക്കത്തില്‍ വിണ്ടുപോയിരിക്കുന്നു.  കുളിമുറിയുടെ നിലത്തോളം അകന്നിരിക്കുന്ന വിടവ്.

  ഓട്ടുകരണ്ടിയിലുണ്ടാക്കിയ കായയുപ്പേരി, ചുട്ട പപ്പടം, മോര് ..ഇപ്പോഴും തന്റെ നാവിന്റെ രുചി ഇതൊക്കെത്തന്നെയാണോ..!

  രാത്രിവണ്ടിക്ക് വരുന്ന വീട്ടുകാരനു കൂടിയാണ് ഈ സദ്യ. “ഇവര്ടച്ഛന്ന് ടൌണില് ഹോട്ടലിലാ പണി. രണ്ടാഴ്ച്ച കൂടുമ്പോഴാ വരുന്നത്. ഇന്നെത്തും.  നാളെ വിഷുവല്ലേ. “

  “മുട്ട് ഇടണ്ട. പൊലര്‍ച്ചെ കണി കാണാന്‍ ഇറങ്ങണ്ടതാ.’ മുകളിലേക്ക് ഏണിപ്പടികള്‍ കയറുമ്പോ അമ്മയാണോ താഴെ നിന്ന് പറയുന്നത്.. മുഴുവനായി നിവരാത്ത പായയില്‍ കാലു നീട്ടിയിരുന്ന് പുകച്ചുരുളുകളെ  ജനലഴികള്‍ക്കിടയിലൂടെ പറഞ്ഞുവിട്ടു.

ഇതുപോലൊരു രാത്രിയിലാണ് കരുണേട്ടനുമായി ഇടയേണ്ടി വന്നത്. കൂട്ടുകാരന്റെ അനിയത്തിയെ സ്നേഹിക്കുന്നത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നതിനേക്കാള്‍ വലിയ തെറ്റായിട്ടാണ് അന്ന് തോന്നിയിരുന്നത്.  അറിഞ്ഞപ്പോ ചതി എന്നേ തോന്നിയുള്ളു. റേഷന്‍ കടയ്ക്ക് മുന്നിലന്ന് ഒരുപാട് തിരക്കുണ്ടായിരുന്നു. ഒരൊറ്റ മനസ്സ് പോലെ നടന്നവനെയാണ് തല്ലിയിടേണ്ടി വന്നത്.   നാട് മുഴുവന്‍ കാഴ്ച്ചക്കാരായ ആ സന്ധ്യയ്ക്ക് ശേഷം എങ്ങോട്ടെങ്കിലും പോയാ മാത്രം മതിയെന്നായി.  നാടിനും വീടിനും കൊള്ളാത്തവന് ഏത് നേരവും ഒരുപോലെ.  അമ്മയെക്കണ്ട് ഇറങ്ങാനാണ് അകത്ത് കയറിയത്. കട്ടിലിനടിയിലെ പലകപ്പെട്ടിയില്‍ നിന്ന് അമ്മയുടെ കാതിലെ തക്കയിലൊന്ന് എടുത്തത് മുന്‍പേ തീരുമാനിച്ചിട്ടൊന്നുമല്ല.

 പുലരുവോളം ചിത്രങ്ങള്‍ നിറഞ്ഞ തിരശ്ശീലയായിരുന്നു മനസ്സ്.
“കുഞ്ഞേട്ടാ..വാ.. മെല്ലെ..കണ്ണ് തുറക്കല്ലേ..”
കാതങ്ങള്‍ ഒരൊറ്റ വിളിയാലെ  അരികിലായി.  പടികള്‍ പിടിച്ച് ഇറങ്ങിച്ചെന്നത്  അമ്മയുടെ കമ്മലൊരുക്കിയ കണിയിലേക്കാണ്.  ഒറ്റത്തക്കയുടെ തിളക്കം. തൂങ്ങുന്ന കാതിന്റെ തണുപ്പ്. കണിപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്  രഘു ഓരോന്നായി എണ്ണാന്‍ തുടങ്ങി..ചക്ക,മാങ്ങ,തേങ്ങ,വെള്ളരിക്ക..കൊന്നപ്പൂ .പഞ്ചങ്ങളഞ്ചും..

Friday, June 24, 2011

സ്തീപര്‍വ്വം

ഫോണ്‍ കയ്യില്‍ പിടിച്ച്  നില്‍പ്പു തുടങ്ങീട്ട് കുറേ നേരമായി.  ഒരുകാലത്ത്  ഞാന്‍ തന്നെ ആയിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയാണു മറുവശത്ത്.

വര്‍ഷങ്ങള്‍ക്ക്  ശേഷം..  എന്തെങ്കിലുമൊന്ന് മിണ്ടിയിരുന്നെങ്കില്‍, അടുത്തു വന്നൊന്ന് ഇരുന്നെങ്കില്‍ എന്നൊക്കെ ആശിച്ച് കടന്നു പോയ  കാലം... ഉരുകാത്തൊരു മൌനവുമായി നിന്ന് ഞങ്ങള്‍  പരിഭവിച്ചു.  ഒന്നു കരയാന്‍ തോന്നി  എനിക്ക്.. പക്ഷേ അവള്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു വച്ചുകളഞ്ഞു.

രണ്ടാമത്തെ വിളിക്ക് വാക്കുകള്‍ മെല്ലെ വിരുന്നുകാരായി...
കുട്ടികള്‍, വീട്ടുകാര്‍... അങ്ങനെ ഓരോരുത്തരായി നാവില്‍ വന്ന് ഓര്‍മ്മ പുതുക്കി.  പട്ടാളക്കാരനായ ഭര്‍ത്താവുമൊത്ത് അവള്‍ ജമ്മുവിലായിരുന്നു. ഇപ്പോള്‍ രണ്ട് കുട്ടികള്‍. നാട്ടിലുണ്ട്.  വര്‍ഷങ്ങള്‍  വാക്കുകളിലൊതുങ്ങിയ  നേരത്തിനിടയിലെപ്പൊഴോ  ഞങ്ങള്‍  ഞാനും  അവളുമായി.
“പിന്നെ, പറയ് വേറെന്താ വിശേഷം..?
“......ഏയ്”
“ന്നാ, എനിക്ക്  ചെറിയൊരു വിശേഷമുണ്ട്.  “ ഒരു ശ്വാസദൂരത്തില്‍ അവള്‍ തുടര്‍ന്നു. “ബ്രെയിന്‍ ട്യൂമറാണ്. അടുത്തയാഴ്ച്ച ഒരു ഓപ്പറേഷനുണ്ട്. ബാംഗ്ലൂരില്‍ പോകണം. അതിനു മുന്‍പ് നിന്നെ ഒന്നു കാണണം”

ഇത്തവണ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

കോളേജ് പഠനകാലത്ത്  ഞങ്ങളുടെ ബാച്ചിന്റെ വിസ്മയമായിരുന്നു സുജയ. ബോബനേം മോളിയേം പോലെയുള്ള ഇരട്ടകളില്‍ ഒരുവള്‍. എന്ത്, എപ്പോ ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാനാകാത്തവള്‍.  ഉര്‍വ്വശിയുടെ പഴയ രൂപം.  ആരും അടുക്കാന്‍ ഒന്ന് മടിക്കുന്ന പ്രകൃതം. അതുകൊണ്ട് ചെക്കന്മാരൊന്നും പേടിച്ച് അടുക്കാറില്ല. ഇവളുടെ കൂട്ടുകാരിയായതോ, കാണാന്‍ വല്യ ശേലൊന്നുമില്ലാത്തതോ എന്നറീല, എന്നോടും.  ഏതു പ്രശ്നവും അനായാസമായി കൈകാര്യം ചെയ്യാനാവുന്ന അവള്‍ എന്റെ മാതൃക തന്നെയായിരുന്നു.  ഒരുമിച്ചല്ലാതെ ഞങ്ങളെ കാണാനാകില്ല. എനിക്ക് പറയാനുള്ളതും  അവള്‍ക്ക് പറയാ‍നുള്ളതും അവള്‍ തന്നെ പറയും. “കൊറച്ച് കൂടെ അടക്കം വേണം പെണ്ണിന്“ എന്റമ്മ പറയും.

അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓര്‍മ്മകള്‍ പലതുണ്ട്.  കോറിഡോറില്‍ വച്ച്  ഒരിക്കല്‍ അവള്‍ സീനിയറാ‍യ സദാനന്ദനെ നീട്ടി വിളിക്കുകയായിരുന്നു. “സദേട്ടാ...”  “എന്താ പ്രിയേ..” മറുപടിക്കും താമസമുണ്ടായില്ല. കേട്ടുകൊണ്ട് വന്ന മാധവൻ‌ മാഷ് ഞങ്ങളെ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കി ക്ലാസിലേക്ക് കയറി. പിറകെ ഞങ്ങളും. ക്ലാസ്സില്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം.  ഭക്തിഗാനസുധയില്‍ ആറാടി രാമനെ ഇനിയെന്ത് വിളിക്കേണ്ടൂ എന്ന എഴുത്തച്ഛന്‍ ഭാവത്തെ വിവരിക്കുകയാണു മാഷ്.  ചിന്മയന്‍, ചിരാമയന്‍, ജഗന്മയന്‍..  പേരുകളിങ്ങനെ പോകുമ്പോള്‍ എന്തിനോ എന്റെ നാവും വിളിച്ചു പറഞ്ഞു ‘സദാനന്ദന്‍‘.


“സ്റ്റാന്റ് അപ്പ്..“
ഞാന്‍ പൊങ്ങി. മാഷ് അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ ഒരുഅധികാരം എവിടേം കാട്ടും.
“എന്താ നിന്റെ ഭാവം?” കണ്ണുകളീലേക്ക് നോക്കിക്കോണ്ട് മാഷ് ചോദിച്ചു. ഒന്നും പറയാനായില്ല.

“എന്തിനാ മാഷേ അവളെ പറയുന്നെ.. അത് ശരിയല്ലേ? സദാനന്ദന്‍ ഈശ്വരനല്ലേ. സദാ ആനന്ദം നല്‍കുന്നവന്‍..“

ഇവള്‍ക്കിപ്പോ മിണ്ടാതിരുന്നാപ്പോരേ..ദേഷ്യ ഭാവത്തില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞ് മാഷ് പോയി.  വീട്ടിലെത്തിയിട്ടും എന്തോ തെറ്റ് ചെയ്തെന്ന് മനസ്സ്.  ഒരു തുണ്ട് കടലാസ്സില്‍ ക്ഷമാപണം എഴുതിച്ചിട്ടേ അതടങ്ങിയുള്ളൂ.

അതായിരുന്നു ഞാനെഴുതിയ ആദ്യ കവിത.

കോളേജ് ഡേയില്‍ സാരിയൊക്കെ ഉടുത്ത് അതിമനോഹരിയായി വന്ന അവള്‍ എന്റടുത്ത് നിന്ന് “ഒരു മിനിറ്റ്” എന്നു പറഞ്ഞ് എഴുന്നേറ്റ് പോയി.  പിന്നെ കണ്ടത് ഇതേ സാരി കയറ്റിക്കുത്തി ആളു തികയാതെ വന്ന ഒരു ടീമിനൊപ്പം സ്റ്റേജില്‍  ഡാന്‍സു ചെയ്യുന്നതാണ്.  പല രൂപങ്ങളിങ്ങനെ തെളിഞ്ഞു മാഞ്ഞ് വരുന്നു. പരസ്പരം വിവരങ്ങളൊന്നുമില്ലാതെ കടന്ന വര്‍ഷങ്ങള്‍.  എന്നിലൂടെ കടന്നുപോയ ഋതുക്കള്‍‍.  അറിഞ്ഞ വെയിലുകള്‍. ഉണക്കാനിട്ട മേഘം പോലെ തെന്നിനീങ്ങിയ നാളുകള്‍..

ഒറ്റക്കു പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ ഒപ്പം പഠിച്ച റീനയേയും കൂട്ടി, അവളുടെ വീട്ടിലേക്ക്.  ഒരു വലിയ കുന്നിനു മുകളിലാണ് വീട്.  ഞങ്ങളങ്ങോട്ട് കയറുമ്പോള്‍ അവളുടെ ഇടവകയിലെ പുരോഹിതന്‍  താഴോട്ട് ഇറങ്ങുന്നു.

അവിടെ അവളുടെ ചെറിയ കുഞ്ഞിനു അമ്മ കുപ്പിയില്‍ പാലു കൊടുക്കുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ നിന്ന ഞങ്ങളെ തോണ്ടി അവള്‍ ചിരിച്ചു.

’‘നിങ്ങളിങ്ങോട്ട് വരുമ്പോ പള്ളീലെ അച്ചനെക്കണ്ടോ? എന്റമ്മച്ചീ.. അങ്ങേരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്.”

ഇവള്‍ക്ക് ധൈര്യം കൊടുക്കാന്‍ വന്നതാവണം പാവം.  

“ഹോസ്പിറ്റലില്‍ വച്ച് ഡോക്ടറെന്നോട് ചോദിച്ചു, നിന്റെ അസുഖമെന്താന്ന് നിനക്കറിയില്ലേ മോളേ എന്ന്.. എന്റെ ചിരിക്കുന്ന മുഖം കാണുമ്പോ വെഷമമാകുന്നു പോലും.  ഞാന്‍ പറഞ്ഞു, ഡോക്ടര്‍, അപ്പുറത്ത് റൂമില്‍ എന്റെ കുഞ്ഞുങ്ങളുണ്ട്.  അതില്‍ ചെറുതിന് ഒരു മാസം പോലുമായില്ല. എനിക്ക് കരയാന്‍ വയ്യ“

നിസ്സഹായത മനുഷ്യനു നല്‍കുന്ന ചില അനുഗ്രഹങ്ങളുണ്ട്. നിസ്സംഗതയോടെ കേട്ടിരുന്നു ഞാന്‍.

“ദേ, നോക്ക് എനിക്കീ ഇരുത്തം പിടിക്കുന്നില്ലാട്ടോ.. നീ അറിയണം ഇതൊക്കെയാ  ജീവിതമെന്ന്.” അവള്‍ തലയില്‍ ചുറ്റിയ സ്കാര്‍ഫ് ഊരിയിട്ടു..!!

“ഞാനെല്ലാം സൂക്ഷിച്ചിട്ടുണ്ട്“

കയ്യിലിരുന്ന കുഞ്ഞു കാര്‍ബോഡ് പെട്ടിയില്‍  ഉറങ്ങുന്ന പാമ്പിനെപ്പോലെ ഒതുങ്ങിക്കിടക്കുന്നു അവളുടെ നീണ്ട തലമുടി.

എനിക്കാ മുഖത്തേക്ക് നോക്കാനായില്ല. അഴിഞ്ഞുലഞ്ഞ് കിടന്ന അവളുടെ മുടിയിഴകളെന്നെ നോക്കി എതോ കാലത്തിരുന്ന് പല്ലിളിക്കുന്നു..

ഏത് കൊടുങ്കാറ്റും അറിഞ്ഞിട്ടില്ലാത്ത,  മെലിഞ്ഞുണങ്ങി  കാതല്‍ മാത്രം ശേഷിച്ച  മരം  പോലെ അവള്‍.  ഉലയാതെ, ഇളകാതെ..പൂമ്പാറ്റകള്‍ പറന്ന കാലത്ത്  എന്റൊപ്പം നടന്ന  പെണ്ണല്ല ഇത്.  വിണ്ട പാടങ്ങളില്‍ നടന്ന് പതം വന്ന ആ കാലുകള്‍ക്ക്  ഇന്ന് ഉറപ്പേറെയാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ പകച്ച് നില്‍ക്കുന്ന, അന്യര്‍ക്ക്  മുന്നില്‍ ആമയെപ്പോലെ തല വലിക്കുന്ന,  അകത്തളങ്ങളിലെ ഇരുട്ടില്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകള്‍ പോലും ചില സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അതിശയകരമാം വിധം കരുത്തോടെ പെരുമാറുന്നത് കാണാം.  ഇതു പോലെ.  സഹതാപമോ അനുകമ്പയോ വേണ്ട ഇവള്‍ക്ക്.  ഈ ഒരു മനസ്സിന് ഏത് രോഗത്തേയും പറിച്ചെറിയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം നിന്ന് കൊടുത്താ മാത്രം മതി കൂടെയുള്ളവര്‍.