Friday, October 8, 2010

തമസോമാ...

അങ്ങനെയൊരുനാള്‍ വെറുതേ തോന്നുകയായിരുന്നു മാറാലകള്‍ തുടച്ചുമാറ്റാന്‍ ....അവള്‍ക്കെന്തും അങ്ങനെയാണ്.
മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ഒന്നും ചെയ്യാനാകില്ല.ഒരോന്നങ്ങു തോന്നും.. പിന്നെ ഉടനെ അത് ചെയ്യണം.
ചുരുണ്ടുനീണ്ട മുടിയിഴകളില്‍ കുരുക്കുകള്‍ വീണപ്പോള്‍ അങ്ങനെയൊരു തോന്നലിലായിരുന്നു അത് മുറിച്ചെറിഞ്ഞത്..
ക്ലാവു പിടിച്ച , നിറം മങ്ങിയ ഓര്‍മ്മച്ചിത്രങ്ങളാണ് ഇപ്പോള്‍ ഈ ചിന്ത കൊണ്ടുവന്നത്..ഞരമ്പുകളിലൂടെ വിവരമറിഞ്ഞ് നിവരാനാകാതെ ഉള്ളില്‍ ഞെരിഞ്ഞിരിക്കുകയായിരുന്ന പലരുമൊന്നനങ്ങി.

അഴിഞ്ഞുലഞ്ഞ മുടിയൊതുക്കി ഇളകി വീഴാതെ വരിഞ്ഞുകെട്ടി.
എല്ലാ ജനാലകളും വെളിച്ചത്തിനായി തുറന്നിട്ടു..
അവളുടെ ഉള്‍ച്ചുമരുകള്‍ പുതിയൊരുണര്‍വ്വില്‍ ഒന്നു തെളിഞ്ഞു.
വെളിച്ചം കണ്ണിലടിച്ച് ഈര്‍ഷ്യയോടെ മുഖം തിരിച്ചവര്‍ക്കു നേരെ
കണ്ണാടികള്‍ കുസൃതിയോടെ പ്രതിബിംബങ്ങള്‍ കാട്ടി..
സ്വപ്നങ്ങളുടെ പുല്‍നാമ്പുകള്‍ വിശ്വാസം വരാതെ കണ്ണിറുക്കി നോക്കി.
പഴകിയ പൊടികളുമായി ഒരേറ്റുമുട്ടല്‍ വേണ്ടിവരും.

എത്രയോ ആവര്‍ത്തി വിരലുകളും കണ്ണുകളും ഉഴിഞ്ഞെടുത്ത അക്ഷരക്കൂട്ടങ്ങള്‍ പുറം ചട്ടയ്ക്ക് വെളിയിലേക്ക് ചാടിവരാനാഞ്ഞു.
വേണ്ട ! കരുതലോടെ ഉള്ളിലേക്ക് തിരുകി.
പൊടികള്‍ ..ഓര്‍മ്മച്ചീളുകള്‍ ..
ഊതിയകറ്റുമ്പോള്‍ കണ്ണിലിറങ്ങുന്ന നോവ്..

“പുസ്തകോം തുറന്നു കിനാവു കണ്ടോ...മഴ വെരുന്ന്ണ്ട്..
അയലീന്ന് തുണിയെട്ത്ത് അകത്ത് വെക്ക്..“

വര്‍ഷങ്ങളുടെ ചുവരുകള്‍ക്കപ്പുറത്ത് നിന്നു അമ്മയാണ് ഓര്‍മ്മിപ്പിക്കുന്നത്..
അക്ഷരങ്ങള്‍ വരച്ചുകൊടുത്ത അവളുടെ കൌമാര സങ്കല്പങ്ങള്‍ ..
വിന്ധ്യന്റെ വിസ്താരമിയന്ന ശാദ്വലവനികളില്‍ മണ്ഡോദരിയോടൊപ്പം ഒരു
യാത്രയുടെ സ്വപ്നത്തിലായിരുന്നു രാവണന്‍ ‍..
വംശോദ്ധാരകനായ , വീരനായ , പുരുഷനായ രാവണന്‍
പ്രേയസിക്കു മുന്നില്‍ മൃദുലഭാവങ്ങളിലൂടെ പ്രൌഢി നേടുന്നതു കണ്ട് അവളും തരളിതയായി..

വിശാലമായ സ്വീകരണ മുറി..
പുസ്തകങ്ങള്‍ നിറഞ്ഞ ഷെല്‍ഫുകള്‍ ..
ഈ മുറിക്കു മാത്രമുള്ള പ്രത്യേകതയാണിത്..
പല കള്ളികളുള്ളത്..
ഒന്നിരുന്നാല്‍ തന്നെ കണ്ണില്‍‌പ്പെടുന്ന ചില്ലലമാര.
പതിച്ചുകിട്ടിയ കൊച്ചുകള്ളികളില്‍ സാമ്രാജ്യമൊതുക്കുന്ന ചക്രവര്‍ത്തിമാര്‍,

“നീയാ ജനലടക്ക്..”

വെളിച്ചം കണ്ണില്‍ കുത്തിയെന്ന് ചിലമ്പി തിരിഞ്ഞു കിടക്കുന്ന അച്ചമ്മ.
അടുത്തേക്കു ചെന്ന് തന്നിലേക്ക് നീളുന്ന ആ ഉണങ്ങിയ കൈകളില്‍ അവള്‍ കൈ ചേര്‍ത്തു.
പ്രായം ബലപ്പെടുത്തിയ ആ എല്ലിന്‍ കഷണത്തിനു തലമുറകളുടെ തണുപ്പ്…

ഹാന്‍ഡില്‍ തിരിച്ച് അവള്‍ അടുത്ത മുറി തുറന്നു.
അയാള്‍ ഇറങ്ങിയിട്ട് അധിക നേരം ആയിട്ടില്ല..
ഇപ്പോഴും പരക്കുന്ന ബ്ലൂമാന്റെ ഗന്ധം ..
നക്ഷത്രാലം‌കൃതമായ നീലാകാശവിരിക്കുമേല്‍ മേശപ്പുറം ശൂന്യമായിരുന്നു.
ലാപ് ടോപ് ഒഴിച്ചിട്ട ഇടത്തെ അവളൊന്നു നോക്കി.
വൈകിട്ട് നവോഡയെ തല്‍‌പ്പത്തിലിരുത്തുന്ന ഭാവത്തോടെ അവിടെ കുടിയിരുത്തപ്പെട്ടുകഴിഞ്ഞാല്‍ അവള്‍ക്ക് അപരിചിതമായ ഏതോ ലോകത്തേക്ക് യന്ത്രവിരലില്‍ വിരല്‍ത്തുമ്പു കോര്‍ത്ത് അയാള്‍ യാത്രയാവും.സ്വിച്ച് ഓണ്‍ ചെയ്യുന്നതു വരെ മാത്രമാണ് അയാള്‍ ചലനമുള്ള ഒരു മനുഷ്യനാവുന്നത്..തെളിഞ്ഞു വരുന്ന ജനാലകള്‍ ഒരോന്നായി തുറന്നു തുറന്ന്...പച്ചവെളിച്ചങ്ങളിലൂടെ അയാള്‍ ഊളിയിട്ടിറങ്ങും.ശേഷിക്കുന്ന പ്രജ്ഞയില്ലാത്ത രൂപത്തിനു കാവലാളായി അവളുറങ്ങാതിരിക്കും.

പരസ്പരം സംസാരിക്കാത്തതിനാല്‍ അയാളുടെ കണ്ണുകളെ അവളിപ്പോള്‍ കാണാറില്ല.ഇടതിങ്ങിയ കണ്‍പീലികളുള്ള കാന്തശക്തിയുള്ള കണ്ണുകള്‍ ..
അതിലൂടെ അയാളുടെ മനസ്സിലേക്കെത്താനുള്ള വഴിയും അവള്‍ മറന്നിരിക്കുന്നു.ചുമരലമാരയിലെ ഫോട്ടോ എടുത്ത് ഇപ്പോഴും അതില്‍ ഇപ്പോഴും അഗ്നി ശേഷിക്കുന്നുണ്ടോ എന്നു നോക്കി...വിരലുകൊണ്ടൊന്ന് തുടച്ചപ്പോള്‍ ചിതറിപ്പോയ തന്റെ മുഖം കണ്ട് അവള്‍ അവിടെ നിന്നിറങ്ങി.

ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ ചിതറിക്കിടക്കുന്ന മോന്റെ മുറി.
അവന്റെ വളര്‍ച്ച ചുമരിലൂടെ അവളറിഞ്ഞു.
ചുമരില്‍ തൂക്കിനിറച്ച അര്‍ദ്ധനഗ്നരൂപങ്ങള്‍ .
അവള്‍ അവിടെ പറിച്ചുമാറ്റിയ മിക്കിമൌസിന്റെ അവശിഷ്ടം തേടി..
കട്ടിലില്‍ അലസമായിട്ട മൊബൈല്‍ ചാര്‍ജറുകള്‍ ‍..
പുത്തന്‍ സൌഹൃദങ്ങള്‍ ചവിട്ടിക്കേറി പുതുമകള്‍ തേടനുള്ള അവന്റെ വ്യഗ്രതകള്‍ ..
കട്ടിലിനടിയില്‍ നിന്ന് പഴയ കീബോര്‍ഡ് വലിച്ചെടുത്തു അതിന്റെ നെഞ്ചില്‍
പതിയെ ഒന്നു തലോടി.
അവനതു വായിക്കുന്നതു കാണുമ്പോള്‍ ഉള്ളില്‍ ചുരന്നു വരുന്ന പാലില്‍ ഒരിക്കല്‍കൂടി
അവനെയൊന്നു അലിയിച്ചെടുക്കാനായെങ്കില്‍ ‍..
കട്ടിലില്‍ നിരന്നു കിടക്കുന്ന ടീഷര്‍ട്ടുകള്‍ ഷെല്‍ഫിലേക്ക് തള്ളുമ്പോള്‍ താഴേക്കുരുണ്ടു വീണ കുഞ്ഞു സ്വെറ്റര്‍.
ഇളം മേനിയുടെ ഗന്ധം പഴകിപ്പൊടിഞ്ഞ് മൂക്കിലടിച്ചുകേറി..
പത്തുമാസം ഉള്ളിലെടുത്തിട്ടും തന്റേതായതൊന്നും അവനിലേക്ക് പകരാനാവാഞ്ഞ ഗര്‍ഭപാത്രത്തെയോര്‍ത്ത്
അവള്‍ക്ക് ലജ്ജ തോന്നി.

തുറക്കാനിനിയുമെത്ര വാതിലുകള്‍ ‍.!

ഉപയോഗിക്കാത്തതിനാല്‍ തുറക്കാന്‍ പണിയുണ്ടിതിന്..
ഒന്നു തൊട്ടപ്പോള്‍ തട്ടിന്‍പുറത്തു നിന്ന് തലയിലേക്ക് ഉരുണ്ടുവീഴുന്ന ഭാണ്ഡങ്ങള്‍ ..
അതില്‍നിന്നു ചിതറിക്കലമ്പുന്ന ഒറ്റച്ചിലങ്ക..
ചിലന്തികള്‍ കൂടു കെട്ടിയ അരികുകള്‍ ‍..
തുടച്ചെടുത്തപ്പോള്‍ അടര്‍ന്നുപോവുന്ന വര്‍ണ്ണങ്ങള്‍ ‍..ചോര പൊടിയുന്ന ഭിത്തികള്‍ ..

വലക്കെട്ടുകളുടെ കവചം പൊളിയാതിരിക്കട്ടെ..

പഴകിയ ആല്‍ബങ്ങളുടെ ഇടയില്‍ അമര്‍ന്നൊതുങ്ങിയ കാര്‍വര്‍ണ്ണരൂപം കണ്ട് ചിരിക്കാനാണ് അവള്‍ക്ക് ആദ്യം തോന്നിയത്.
തന്നെപ്പോലെ തന്നെ ഈ വീട്ടിലൊരിടം കിട്ടാതെ പോയ ആത്മാവ്..
എന്നിട്ടും വിടാത്ത കുറുമ്പ് ചുണ്ടില്‍..
കൈനീട്ടിയെടുത്ത് വലക്കെട്ടുകളഴിച്ചു.
കഴുത്തിലെ മാലയില്‍ കോര്‍ത്തിട്ട സേഫ്റ്റിപ്പിന്നെടുത്ത് ഓടക്കുഴലില്‍ ദ്വാരമിട്ടു.
പീലി തുടച്ച് , വനമാല തിളക്കി ആ നീണ്ട നയനങ്ങളില്‍ തന്നെത്തന്നെ ഒളിപ്പിച്ചു.
പിടിവിടാനാവാതെ ആ രൂപത്തെ അവള്‍ നെഞ്ചോടു ചേര്‍ത്തു.

നെഞ്ചിടിപ്പിന്റെ ആവേഗം.
നീലവിരിയിക്കുമേല്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ അവളാ രൂപം ചേര്‍ത്തു.
കണ്ണെത്തും ദൂരത്ത്... കയ്യെത്തും ദൂരത്ത്...

തുറക്കാനിനിയുമേറെ വാതിലുകള്‍ ...

11 comments:

  1. ഞാന്‍ തന്നെ തുടങ്ങാം. നല്ല കൈയടക്കമുള്ള രചന. ഭാഷയെയും ചിന്തകളെയും കലാപരമായി കോര്‍ത്തിണക്കിയിരിയ്ക്കുന്നു. സുഗന്ധിയുടെ ഇതു വരെയുള്ളതില്‍ ഏറ്റവും മികച്ചത്..
    അഭിനന്ദനങ്ങള്‍..
    ഇനിയുമിനിയും വരട്ടെ ഇത്തരം നല്ല രചനകള്‍..

    ReplyDelete
  2. പതിയെ പതിയെ തുറന്നു വരുന്ന ഓര്‍മ്മകള്‍ ഒരു കവിത പോലെ....

    ReplyDelete
  3. ബിജു പറഞ്ഞ പോലെ നല്ല കൈയൊതുക്കമുള്ള രചന തന്നെ. എനിക്ക് “തുറക്കാനിനിയുമേറെ വാതിലുകള്‍‘ എന്ന പേരു കൂടുതല്‍ ഉചിതമായി തോന്നി..

    ReplyDelete
  4. പാരാ തിരിച്ചുള്ള എഴുത്ത് വായനയ്ക്ക് നല്ല സുഖം പകര്‍ന്നു..

    ReplyDelete
  5. ബിജു,
    റാംജി,
    മനോജ്,
    റ്റോംസ്..
    എല്ലാരോടും സ്നേഹം അറിയിക്കുന്നു..

    ReplyDelete
  6. സാഹിത്യഭംഗിയുണ്ട്...

    പോസ്റ്റിലെ പ്രധാനവിഷയമെന്താണെന്നു പിടികിട്ടിയില്ല. ഓര്‍മകളിലൂടെയുള്ള തെന്നിപ്പോകല്‍ മാത്രമാണോ? അതോ വേറെയും ഉദ്ദേശിച്ചോ ?
    :-)

    ReplyDelete
  7. ഉപാസന..നന്ദി ഈ വായനയ്ക്ക്..
    പൊടിപിടിച്ച ഇന്നലെകള്‍ തുടച്ചൊന്നു മിനുക്കാനാഞ്ഞത്
    ഓര്‍മ്മകളിലൂടെയെങ്കിലും സന്തോഷിക്കാനായിരുന്നു..
    എന്നാല്‍ മാറാലകള്‍ നീങ്ങുമ്പോള്‍ അവയ്ക്കും നീറുന്ന നൊമ്പരമേ
    തരാനാകുന്നുള്ളു..അഭയമാകേണ്ട മൂര്‍ത്തികള്‍ പോലും നിസ്സഹായരാകുന്നു.

    ReplyDelete
  8. ഒന്നും വിട്ടു പോയിട്ടില്ല.
    നല്ല സാഹിത്യം.

    ReplyDelete
  9. നല്ല ഒതുക്കമുള്ള,ഭംഗിയുള്ള എഴുത്ത്..

    ReplyDelete
  10. വ്യക്തമായും കൃത്യമായും നമ്മുടെ ദൃഷ്ടിയെത്തേണ്ട സന്ദര്‍ഭങ്ങളെ സുന്ദരമായി ക്രമപ്പെടുത്തിയിരിയ്ക്കുന്നു. പുതുതലമുറ വഴിപിഴയ്ക്കുന്നതില്‍ നമ്മുടെ ശ്രദ്ധയില്ലായമ വഹിയ്ക്കുന്ന പങ്ക് വിളിച്ചു പറയാതെ വയ്യ.

    ReplyDelete