Saturday, February 19, 2011

പൊങ്കാല

‘അനന്തപുരിയെ അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയാക്കിക്കൊണ്ട് പൊങ്കാലയൊരുക്കുന്ന അമ്മമാരും സഹോദരിമാരും.  പൊങ്കാലനിറവിന്റെ നേരിട്ടുള്ള കാഴ്ച്ചയിലേക്കാണ് നമ്മളിപ്പോള്‍ പോകുന്നത്..‘

ക്യാമറ പിടിച്ചു കൊണ്ട് മുന്നില്‍ നടക്കുന്ന അനിലിനൊപ്പമെത്താനാവാതെ സന്ധ്യ വലഞ്ഞു.  പുതുതായി ജോയിന്‍ ചെയ്ത സ്റ്റാഫ് എന്ന പരിഗണനയൊന്നും കിട്ടുന്നില്ലെന്നു മാത്രമല്ല,ഒരല്പം റാഗിംഗിന്റെ സ്മെല്ലും തോന്നുന്നുണ്ട്. വിട്ടുകൊടുക്കാനൊന്നും പോണില്ല താന്‍ ..  റാങ്ക് സര്‍ട്ടിഫിക്കറ്റൊന്നും വെറുതെ കിട്ടീതല്ലെന്നു ബോധ്യപ്പെടുത്തിക്കൊടുക്കണം ഇന്ന്.
നിരനിരയായൊരുക്കിയിരിക്കുന്ന പൊങ്കാലയ്ക്കിടയിലൊരു മുഖം,  തൊട്ടടുത്ത ദിവസങ്ങളിലെവിടെയോ കണ്ടുമാഞ്ഞ ഒരമ്മ മുഖം..  അവള്‍ ഓര്‍മ്മക്കാടുകള്‍ ചികഞ്ഞു.  അനിലിലിന് പെട്ടെന്നു ആളെ മനസ്സിലായി.  പെണ്ണു കൊള്ളാലോ.  നല്ല ഓര്‍മ്മ.

കല്യാണിയമ്മ, കഴിഞ്ഞദിവസങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദുരന്തക്കേസിലെ പെണ്‍കുട്ടീടെ അമ്മ.  മറ്റാരും കൊത്തും മുന്‍പ് എത്താനുള്ള ഓട്ടത്തിനിടയില്‍ സന്ധ്യയുടെ കാല് പൊള്ളി.
“മനസ്സാക്ഷിയുള്ള ഒരു മലയാളിക്കും മറക്കാനാകാത്ത ഈ അമ്മയില്‍ നിന്നാവട്ടെ നമ്മുടെ തുടക്കം“. 
അനില്‍ ഒരു ക്ലോസ്സപ്പ് ഷൂട്ടില്‍ ..
“മകളുടെ ദുരന്തത്തിന്റെ നടുക്കം മാറും മുന്‍പ് ഈ തിരുസന്നിധിയിലേക്ക് അമ്മയെ നയിച്ച ചേതോവികാരമെന്തായിരിക്കും?  നമുക്കു നോക്കാം“.
“അമ്മ ആദ്യമായാണോ ഇവിടെ?“
പറയൂ'..

ക്യാമറയോ, ആള്‍ക്കൂട്ടമോ അറിയാതെ,  പൊരിവെയിലും തീച്ചൂടു പോലും തൊടാന്‍ ഭയന്ന് അകന്നു നില്‍ക്കുന്ന ആ മെലിഞ്ഞ രൂപം കുനിഞ്ഞ് തീ കൂട്ടി.  ഉത്തരം കിട്ടാത്ത ചോദ്യവുമായുള്ള സന്ധ്യയുടെ പരുങ്ങല്‍ അപ്പാടെ അനില്‍ ക്യാമറയില്‍ പകര്‍ത്തി.
“ഒന്നു സഹകരിക്കാന്‍ പറയൂ.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇവരും കുടുംബവും തന്നെയാണല്ലോ എല്ലാ ചാനലിലും.ഇതൊക്കെ പരിചയമായില്ലേ”
അര്‍ത്ഥമെന്തെന്നു വേര്‍തിരിക്കാനാവാത്ത ഒരു നോട്ടം കൊണ്ടാണ് മറുപടികിട്ടിയത്.  ഏഴുനിറങ്ങള്‍ക്കുമപ്പുറത്തൊരു നിറമുണ്ടെന്നു കല്യാണിയമ്മ അറിഞ്ഞത് മോള് വളരാന്‍ തുടങ്ങിയപ്പോഴാണ്.  ടിന്‍ ഫുഡിന്റേയോ മറ്റ് പോഷകാഹാരങ്ങളുടെയോ സഹായമില്ലാതെ അവളുടെ കവിളുകളില്‍ പുതിയ നിറങ്ങള്‍..  കണ്ടിട്ടുള്ള പെണ്‍കിടാങ്ങളില്‍ തന്റെ കുട്ട്യോളം ശേലില്‍ ഒന്നിനേം ആയമ്മക്കറിയില്ല.
അവള്‍ക്കു വേണ്ടി..
ഒന്നും ഇനി ബാക്കി വെക്കേണ്ടെന്ന തോന്നലില്‍ ‍..
കതിര്‍മണ്ഡപത്തോളം ചെല്ലേണ്ട ഒരു കനവു കൂടെ ആ അടുപ്പിലവര്‍ വേവിക്കുന്നത് പകര്‍ത്തിയപ്പോള്‍ അനിലിന്റെ കൈ വിറച്ചതു പോലെ തോന്നി.
‘മതി വാ പോകാം‘..
ഇനി ഈ കാഴ്ച്ചകൊണ്ട് എന്താ കാര്യം?  ഈ ആഘോഷം ഒന്നു കൊഴുപ്പിക്കാന്‍ പോന്ന മുഖം തേടി സന്ധ്യ.
ഉണ്ട്..അതാ മന്ത്രി പത്നി.  ഭര്‍ത്താവിന്റെ എല്ലാ വിജയത്തിനു പിന്നിലും തന്റെ പ്രാര്‍ത്ഥന മാത്രമാണെന്ന് കൂമ്പിയ മിഴികളുമായി ആ വാമഭാഗം.
കൊള്ളാം.  അദ്ദേഹത്തിനു ബോധിക്കും.
വി ഐ പി ഏരിയയാണ്.  ഇനിയങ്ങോട്ട് സിനിമ സീരിയല്‍ താര സുന്ദരിമാരും അമ്മമാരും..
‘പതിനഞ്ചാമത്തെ വര്‍ഷമാണിത്‘..
മുടങ്ങാതെ പൊങ്കാലയിടുന്ന മലയാളത്തിന്റെ ശാലീന മുഖം.
‘ചേട്ടന്റെ പുതിയ പടം ഹിറ്റായതിന്റെ സന്തോഷം‘..  നിറഞ്ഞ മുഖവുമായി ഒരു സംവിധായക പത്നി.
‘ദാ,നമ്മുടെ പ്രിയപ്പെട്ട കോമഡി താരം..വേറിട്ടൊരു ഭാവത്തില്‍ ‘..
‘ഇല്ല.ഇവിടെ എനിക്ക് തമാശയില്ല“
അവര്‍ കണ്ണടച്ച് പ്രാര്‍ത്ഥനാനിരതയായി..
കഴിഞ്ഞ കുറച്ചുകാലമായി ക്യാമറയ്ക്കു മുഖം കൊടുക്കാത്ത പ്രമുഖ താരം.  വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യമേ വിലക്കി.
“വേണ്ട. അതൊക്കെ കോടതിക്കാര്യങ്ങള്‍ .  ഇവിടെ അതൊന്നും ചോദിക്കേണ്ട.”
നിരാശ മറച്ച് മടങ്ങി.
രാവിലെ മുതല്‍ തുടങ്ങിയ നടപ്പും ചൂടും കരുവാളിപ്പിച്ച മടക്കയാത്രയില്‍ സന്ധ്യയ്ക്ക് വേണ്ടത്ര തൃപ്തി വന്നില്ല.
ആവലാതികളും പരിവേദനങ്ങളും മദങ്ങളും വേവിച്ച് മടക്കയാത്രക്കൊരുങ്ങുന്ന ആള്‍ക്കൂട്ടരംഗങ്ങള്‍ ..ഇങ്ങേമൂലയില്‍ തീ പുകഞ്ഞു മാത്രം കത്തുന്ന അടുപ്പുമായിരിക്കുന്ന ആ രൂപം അപ്പോഴും കുനിഞ്ഞ് അങ്ങനെതന്നെ....
ക്യാമറയിലൂടെ ആ രൂപം ഒന്നുകൂടെ നോക്കാനുള്ള കരുത്തില്ലാതെ കാലുകള്‍ പറിച്ച് നടന്ന അനിലിന്റെ ഷര്‍ട്ടില്‍ പിടിച്ചു പിന്നോട്ടു വലിച്ചു സന്ധ്യ. 
പുറത്തേക്കുതള്ളിയ അവളുടെ കണ്ണുകള്‍ ചൂണ്ടിയ ദിശയില്‍ ..... 
ആളുകളൊഴിഞ്ഞുപോയിട്ടും പോകാതെ കുനിഞ്ഞിരുന്ന ആ അമ്മയുടെ മുഷിഞ്ഞ വേഷ്ടിയിലേക്ക് പടര്‍ന്നുകയറുന്ന തീ നാളങ്ങള്‍ ..‍  മുന്നോട്ടാഞ്ഞ അനിലിന്റെ കയ്യില്‍ അവന്‍ താഴെയിട്ട ക്യാമറ ബലമായി പിടിപ്പിച്ച് സന്ധ്യ തുടര്‍ന്നു..
“ഇതാ ഈ വര്‍ഷത്തെ പൊങ്കാലയുടെ ഏറ്റവും കരളലിയിക്കുന്ന രംഗങ്ങള്‍ക്കാണ് നിങ്ങളിപ്പോള്‍ സാക്ഷികളാകാന്‍ പോകുന്നത്“..