Friday, June 24, 2011

സ്തീപര്‍വ്വം

ഫോണ്‍ കയ്യില്‍ പിടിച്ച്  നില്‍പ്പു തുടങ്ങീട്ട് കുറേ നേരമായി.  ഒരുകാലത്ത്  ഞാന്‍ തന്നെ ആയിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയാണു മറുവശത്ത്.

വര്‍ഷങ്ങള്‍ക്ക്  ശേഷം..  എന്തെങ്കിലുമൊന്ന് മിണ്ടിയിരുന്നെങ്കില്‍, അടുത്തു വന്നൊന്ന് ഇരുന്നെങ്കില്‍ എന്നൊക്കെ ആശിച്ച് കടന്നു പോയ  കാലം... ഉരുകാത്തൊരു മൌനവുമായി നിന്ന് ഞങ്ങള്‍  പരിഭവിച്ചു.  ഒന്നു കരയാന്‍ തോന്നി  എനിക്ക്.. പക്ഷേ അവള്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു വച്ചുകളഞ്ഞു.

രണ്ടാമത്തെ വിളിക്ക് വാക്കുകള്‍ മെല്ലെ വിരുന്നുകാരായി...
കുട്ടികള്‍, വീട്ടുകാര്‍... അങ്ങനെ ഓരോരുത്തരായി നാവില്‍ വന്ന് ഓര്‍മ്മ പുതുക്കി.  പട്ടാളക്കാരനായ ഭര്‍ത്താവുമൊത്ത് അവള്‍ ജമ്മുവിലായിരുന്നു. ഇപ്പോള്‍ രണ്ട് കുട്ടികള്‍. നാട്ടിലുണ്ട്.  വര്‍ഷങ്ങള്‍  വാക്കുകളിലൊതുങ്ങിയ  നേരത്തിനിടയിലെപ്പൊഴോ  ഞങ്ങള്‍  ഞാനും  അവളുമായി.
“പിന്നെ, പറയ് വേറെന്താ വിശേഷം..?
“......ഏയ്”
“ന്നാ, എനിക്ക്  ചെറിയൊരു വിശേഷമുണ്ട്.  “ ഒരു ശ്വാസദൂരത്തില്‍ അവള്‍ തുടര്‍ന്നു. “ബ്രെയിന്‍ ട്യൂമറാണ്. അടുത്തയാഴ്ച്ച ഒരു ഓപ്പറേഷനുണ്ട്. ബാംഗ്ലൂരില്‍ പോകണം. അതിനു മുന്‍പ് നിന്നെ ഒന്നു കാണണം”

ഇത്തവണ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

കോളേജ് പഠനകാലത്ത്  ഞങ്ങളുടെ ബാച്ചിന്റെ വിസ്മയമായിരുന്നു സുജയ. ബോബനേം മോളിയേം പോലെയുള്ള ഇരട്ടകളില്‍ ഒരുവള്‍. എന്ത്, എപ്പോ ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാനാകാത്തവള്‍.  ഉര്‍വ്വശിയുടെ പഴയ രൂപം.  ആരും അടുക്കാന്‍ ഒന്ന് മടിക്കുന്ന പ്രകൃതം. അതുകൊണ്ട് ചെക്കന്മാരൊന്നും പേടിച്ച് അടുക്കാറില്ല. ഇവളുടെ കൂട്ടുകാരിയായതോ, കാണാന്‍ വല്യ ശേലൊന്നുമില്ലാത്തതോ എന്നറീല, എന്നോടും.  ഏതു പ്രശ്നവും അനായാസമായി കൈകാര്യം ചെയ്യാനാവുന്ന അവള്‍ എന്റെ മാതൃക തന്നെയായിരുന്നു.  ഒരുമിച്ചല്ലാതെ ഞങ്ങളെ കാണാനാകില്ല. എനിക്ക് പറയാനുള്ളതും  അവള്‍ക്ക് പറയാ‍നുള്ളതും അവള്‍ തന്നെ പറയും. “കൊറച്ച് കൂടെ അടക്കം വേണം പെണ്ണിന്“ എന്റമ്മ പറയും.

അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓര്‍മ്മകള്‍ പലതുണ്ട്.  കോറിഡോറില്‍ വച്ച്  ഒരിക്കല്‍ അവള്‍ സീനിയറാ‍യ സദാനന്ദനെ നീട്ടി വിളിക്കുകയായിരുന്നു. “സദേട്ടാ...”  “എന്താ പ്രിയേ..” മറുപടിക്കും താമസമുണ്ടായില്ല. കേട്ടുകൊണ്ട് വന്ന മാധവൻ‌ മാഷ് ഞങ്ങളെ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കി ക്ലാസിലേക്ക് കയറി. പിറകെ ഞങ്ങളും. ക്ലാസ്സില്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം.  ഭക്തിഗാനസുധയില്‍ ആറാടി രാമനെ ഇനിയെന്ത് വിളിക്കേണ്ടൂ എന്ന എഴുത്തച്ഛന്‍ ഭാവത്തെ വിവരിക്കുകയാണു മാഷ്.  ചിന്മയന്‍, ചിരാമയന്‍, ജഗന്മയന്‍..  പേരുകളിങ്ങനെ പോകുമ്പോള്‍ എന്തിനോ എന്റെ നാവും വിളിച്ചു പറഞ്ഞു ‘സദാനന്ദന്‍‘.


“സ്റ്റാന്റ് അപ്പ്..“
ഞാന്‍ പൊങ്ങി. മാഷ് അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ ഒരുഅധികാരം എവിടേം കാട്ടും.
“എന്താ നിന്റെ ഭാവം?” കണ്ണുകളീലേക്ക് നോക്കിക്കോണ്ട് മാഷ് ചോദിച്ചു. ഒന്നും പറയാനായില്ല.

“എന്തിനാ മാഷേ അവളെ പറയുന്നെ.. അത് ശരിയല്ലേ? സദാനന്ദന്‍ ഈശ്വരനല്ലേ. സദാ ആനന്ദം നല്‍കുന്നവന്‍..“

ഇവള്‍ക്കിപ്പോ മിണ്ടാതിരുന്നാപ്പോരേ..ദേഷ്യ ഭാവത്തില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞ് മാഷ് പോയി.  വീട്ടിലെത്തിയിട്ടും എന്തോ തെറ്റ് ചെയ്തെന്ന് മനസ്സ്.  ഒരു തുണ്ട് കടലാസ്സില്‍ ക്ഷമാപണം എഴുതിച്ചിട്ടേ അതടങ്ങിയുള്ളൂ.

അതായിരുന്നു ഞാനെഴുതിയ ആദ്യ കവിത.

കോളേജ് ഡേയില്‍ സാരിയൊക്കെ ഉടുത്ത് അതിമനോഹരിയായി വന്ന അവള്‍ എന്റടുത്ത് നിന്ന് “ഒരു മിനിറ്റ്” എന്നു പറഞ്ഞ് എഴുന്നേറ്റ് പോയി.  പിന്നെ കണ്ടത് ഇതേ സാരി കയറ്റിക്കുത്തി ആളു തികയാതെ വന്ന ഒരു ടീമിനൊപ്പം സ്റ്റേജില്‍  ഡാന്‍സു ചെയ്യുന്നതാണ്.  പല രൂപങ്ങളിങ്ങനെ തെളിഞ്ഞു മാഞ്ഞ് വരുന്നു. പരസ്പരം വിവരങ്ങളൊന്നുമില്ലാതെ കടന്ന വര്‍ഷങ്ങള്‍.  എന്നിലൂടെ കടന്നുപോയ ഋതുക്കള്‍‍.  അറിഞ്ഞ വെയിലുകള്‍. ഉണക്കാനിട്ട മേഘം പോലെ തെന്നിനീങ്ങിയ നാളുകള്‍..

ഒറ്റക്കു പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ ഒപ്പം പഠിച്ച റീനയേയും കൂട്ടി, അവളുടെ വീട്ടിലേക്ക്.  ഒരു വലിയ കുന്നിനു മുകളിലാണ് വീട്.  ഞങ്ങളങ്ങോട്ട് കയറുമ്പോള്‍ അവളുടെ ഇടവകയിലെ പുരോഹിതന്‍  താഴോട്ട് ഇറങ്ങുന്നു.

അവിടെ അവളുടെ ചെറിയ കുഞ്ഞിനു അമ്മ കുപ്പിയില്‍ പാലു കൊടുക്കുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ നിന്ന ഞങ്ങളെ തോണ്ടി അവള്‍ ചിരിച്ചു.

’‘നിങ്ങളിങ്ങോട്ട് വരുമ്പോ പള്ളീലെ അച്ചനെക്കണ്ടോ? എന്റമ്മച്ചീ.. അങ്ങേരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്.”

ഇവള്‍ക്ക് ധൈര്യം കൊടുക്കാന്‍ വന്നതാവണം പാവം.  

“ഹോസ്പിറ്റലില്‍ വച്ച് ഡോക്ടറെന്നോട് ചോദിച്ചു, നിന്റെ അസുഖമെന്താന്ന് നിനക്കറിയില്ലേ മോളേ എന്ന്.. എന്റെ ചിരിക്കുന്ന മുഖം കാണുമ്പോ വെഷമമാകുന്നു പോലും.  ഞാന്‍ പറഞ്ഞു, ഡോക്ടര്‍, അപ്പുറത്ത് റൂമില്‍ എന്റെ കുഞ്ഞുങ്ങളുണ്ട്.  അതില്‍ ചെറുതിന് ഒരു മാസം പോലുമായില്ല. എനിക്ക് കരയാന്‍ വയ്യ“

നിസ്സഹായത മനുഷ്യനു നല്‍കുന്ന ചില അനുഗ്രഹങ്ങളുണ്ട്. നിസ്സംഗതയോടെ കേട്ടിരുന്നു ഞാന്‍.

“ദേ, നോക്ക് എനിക്കീ ഇരുത്തം പിടിക്കുന്നില്ലാട്ടോ.. നീ അറിയണം ഇതൊക്കെയാ  ജീവിതമെന്ന്.” അവള്‍ തലയില്‍ ചുറ്റിയ സ്കാര്‍ഫ് ഊരിയിട്ടു..!!

“ഞാനെല്ലാം സൂക്ഷിച്ചിട്ടുണ്ട്“

കയ്യിലിരുന്ന കുഞ്ഞു കാര്‍ബോഡ് പെട്ടിയില്‍  ഉറങ്ങുന്ന പാമ്പിനെപ്പോലെ ഒതുങ്ങിക്കിടക്കുന്നു അവളുടെ നീണ്ട തലമുടി.

എനിക്കാ മുഖത്തേക്ക് നോക്കാനായില്ല. അഴിഞ്ഞുലഞ്ഞ് കിടന്ന അവളുടെ മുടിയിഴകളെന്നെ നോക്കി എതോ കാലത്തിരുന്ന് പല്ലിളിക്കുന്നു..

ഏത് കൊടുങ്കാറ്റും അറിഞ്ഞിട്ടില്ലാത്ത,  മെലിഞ്ഞുണങ്ങി  കാതല്‍ മാത്രം ശേഷിച്ച  മരം  പോലെ അവള്‍.  ഉലയാതെ, ഇളകാതെ..പൂമ്പാറ്റകള്‍ പറന്ന കാലത്ത്  എന്റൊപ്പം നടന്ന  പെണ്ണല്ല ഇത്.  വിണ്ട പാടങ്ങളില്‍ നടന്ന് പതം വന്ന ആ കാലുകള്‍ക്ക്  ഇന്ന് ഉറപ്പേറെയാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ പകച്ച് നില്‍ക്കുന്ന, അന്യര്‍ക്ക്  മുന്നില്‍ ആമയെപ്പോലെ തല വലിക്കുന്ന,  അകത്തളങ്ങളിലെ ഇരുട്ടില്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകള്‍ പോലും ചില സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അതിശയകരമാം വിധം കരുത്തോടെ പെരുമാറുന്നത് കാണാം.  ഇതു പോലെ.  സഹതാപമോ അനുകമ്പയോ വേണ്ട ഇവള്‍ക്ക്.  ഈ ഒരു മനസ്സിന് ഏത് രോഗത്തേയും പറിച്ചെറിയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം നിന്ന് കൊടുത്താ മാത്രം മതി കൂടെയുള്ളവര്‍.