Monday, May 30, 2011

നിന്റെ നാട്ടിലേക്കുള്ള യാത്ര.



നിന്റെ നാട്ടിലേക്കുള്ള യാത്ര. 

ഓര്‍മ്മകളുടെ ഹെയര്‍പ്പിന്‍ വളവുകളില്‍ ഊയലാടുന്നുണ്ട് ഞാന്‍. 

“നിനക്കായി മാത്രം പൂക്കുന്നൊരു പൂക്കാലത്തിലേ നിന്നെ ഞാനിങ്ങു കൊണ്ടു വരികയുള്ളൂ.”
നേര്‍ത്തൊരു കാറ്റില്‍ പൂക്കുലകള്‍ കൊഴിയുന്നൊരു പുലരിയിലാണ് അവനത് പറഞ്ഞത്. 

ഉള്ളിലെ കടമ്പുമരച്ചില്ലയില്‍ ചിലന്തിവലകള്‍ കാറ്റത്ത് ഉലയുന്നു‍.  കാലം തീരുമാനിച്ച ചില നിമിഷങ്ങളിലേക്കുള്ള പ്രയാണം.  ഒരു യമിയുടെ നിര്‍വികാരതയാണ് ഉള്ളിലെങ്കിലും നീ പറഞ്ഞു മാത്രം കേട്ട പുറംകാഴ്ച്ചകള്‍.   ഗ്ലാസ്സ് താഴ്ത്തിയിട്ടപ്പോള്‍ ഏറെനാള്‍ കൂടിക്കാണുന്ന കൂട്ടുകാരിയെ പോലെ കൈനീട്ടി തൊടുന്ന സുഖമുള്ളൊരു തണുപ്പ് .

‘സീനാ, നോക്കൂ ഇരുവശവും വയലറ്റ് നിറമുള്ള പൂക്കള്‍ കാണുന്നുണ്ടോ നീ?  അപ്പുറം കടും പച്ച നിറമുള്ള വള്ളികളില്‍ ഓറഞ്ച് നിറമുള്ള കുലകള്‍.  വെള്ള, മഞ്ഞ, ചുവപ്പ്.. പൂക്കൂട നിറച്ച് ഒരുങ്ങി നില്ക്കുകയല്ലേ നമ്മളെയും കാത്ത് എന്ന പോലെ.. താലമേന്തുന്ന വള്ളിപ്പടര്‍പ്പുകള്‍..! കുറച്ചൂടെ പോട്ടെ ഞാനൊരൂട്ടം കാട്ടിത്തരാം.. വളവു കഴിഞ്ഞ് ഒന്നു സ്ലോ ചെയ്യ്.. ! ദാ, ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം.. റോഡിനപ്പുറത്തേക്ക് നോക്ക് നീ.  പാറക്കെട്ടുകളില്‍ നിന്നു ഒഴുകിയിറങ്ങുന്ന നീരുറവ കാണുന്നില്ലേ?  വാനരപ്പട വായ്ക്കുരവയുമായി നമ്മെ എതിരേല്‍ക്കുന്നത് കണ്ടോ...“  

“ഇനി കഷ്ടിച്ച് അര മണിക്കൂര്‍... അവരവിടെ എത്തിക്കാണ്വോ...?”

‘'കാത്തിരിപ്പുണ്ടാവും. ഉറപ്പ്..”

“ഇത് വേണമായിരുന്നോ?  നിന്നെ അവര്‍ തിരിച്ചറിയില്ലേ.. നിന്റെ ഫെയിം.. എനിക്ക് പേടിയുണ്ട്.. ഒക്കെ ഞാന്‍ കൂടി അറിഞ്ഞോണ്ടാണ് എന്നല്ലേ നിന്റച്ഛന്‍ പറയൂ..”

“ഫെയിം...! നീയൊന്നു മിണ്ടാണ്ടിരിക്ക്.. ഈ യാത്രയുടെ, കാഴ്ച്ചയുടെ ത്രില്‍ നശിപ്പിക്കാതെ..  അവരൊക്കെ എത്ര അതിശയിക്കുമെന്നോ. ഇത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്തതാണ്.. ഒന്നു പ്രിപ്പയര്‍ ചെയ്യാനായില്ല എനിക്ക്....”

‘‘അതെ.. അതു തന്നാ ഞാന്‍ പറഞ്ഞത്.. വല്ല ട്രാപും ആവ്വ്വോ ഈശ്വരാ.. നിന്റെ ഓരോ പ്രാന്ത്.. ദാ, ഇതാണ് പാലം.“

“നമ്മളെത്തി. നീ സൂക്ഷിക്കണം..”

‘‘ഇനി താഴോട്ടിറങ്ങണം.. കല്ലുകള്‍ ഇളകിയിട്ടുണ്ടാവും. നീ കൈ പിടിക്ക്..”

*************************************************************
“നീ അറ്റന്റ് ചെയ്യ്...”
ആശുപത്രിയുടെ വിറങ്ങലിച്ച ഇടനാഴിയില്‍ വച്ചാണ് മനുവിന്റച്ഛന്‍ അവന്റെ ഫോണ്‍ കയ്യില്‍ തന്നത്. 
സന്ധ്യ മുതല്‍ കലുങ്കില്‍ തനിച്ചിരുന്ന് ഭ്രാന്തു പിടിക്കുമെന്നായപ്പോഴാണ്  മനുവിന്റെ ഫോണ്‍ ഓണാക്കിയത്.  കാലത്തിനെ ഇല്ലാതാക്കുന്ന, യാഥാർഥ്യങ്ങളെ മറച്ചു വെക്കാനാകുന്ന യന്ത്രലോകം. അവനില്ലാത്ത ദിവസങ്ങള്‍  ഭീകരമായപ്പോഴാണ്, വെറുതെ, സ്വന്തം ഫോണിലേക്കൊന്നു വിളിക്കാനായി ഓണ്‍ ചെയ്തത്. “മനു ഈസ് കോളിംഗ്..” എന്ന് പറയാന്‍ മറ്റാർക്കു കഴിയും?  രണ്ടാമതും ഡയല്‍ ചെയ്യുമ്പോഴെക്കും ഇടയ്ക്കു കയറി വന്ന ഒരു കോളിന്റെ ഷോക്കിലാണ് ദിലീപ്.  വിരഹവും വേവലാതിയും പൂണ്ട ഒരു മധുര സ്വരം.  എന്തു പറയണമെന്നറിയാതെ തരിച്ചിരുന്നുപോയി. വിളിച്ചത് ആരെന്നറിയാനൊരു ശ്രമം.  അവനാവാന്‍ ആവില്ലെന്നറിഞ്ഞു തന്നെയാണ് അനുകരിച്ചത്.  അതിശയിച്ചുപോയി. ഇത്ര കരുതലോടെ അവനെ വിളിക്കാന്‍ ഏതാണ് താനറിയാത്തൊരു പെൺ‌കുട്ടി...?  കൂട്ടുകാരെ അറിയിച്ചപ്പോള്‍ സത്യന്‍മാഷാണ് ഒന്നു കാണാന്‍ വരട്ടെ എന്ന് പറഞ്ഞത്.  ഇങ്ങോട്ടു വന്നേ കാണു എന്ന് ഉത്തരം. ഒരു കണ്ടീഷനോടെ. കൂട്ടുകാര്‍ എല്ലാരും വേണം.  ഗരുഡന്‍ കുന്നില്‍ വച്ച്.  കാര്യം അവളറിഞ്ഞില്ലെന്നുറപ്പാണ്. 

********************************************************************
കുന്നിന്‍ ചരിവിലെ പുല്‍ത്തകിടിയില്‍ നിന്ന് പിടഞ്ഞെണീറ്റു.  മനുവിന്റെ പെണ്ണ് ആരെന്നറിയാനുള്ള കൌതുകം എല്ലാവരിലുമുണ്ട്.  

“പാ‍ലക്കാട്ട് നിന്നാ... ?”

“അതെ.  ഞാന്‍ സീന.  ഇവളെ അറിയുമല്ലോ. ശർമ്മിള. പിന്നണി ഗായിക“

കാറില്‍ നിന്നിറങ്ങിയ സുന്ദരികളെ കണ്ട് വിശ്വസിക്കാനായില്ല ദിലീപിന്.  അന്ധയായ പ്രശസ്ത പിന്നണി ഗായിക ശർമ്മിള.. മനുവിന്റെ...?!!!


“നിങ്ങളെല്ലാരുമുണ്ടെന്ന വിശ്വാസമുണ്ടെനിക്ക്.  എന്നോടെന്തു പറയുമെന്നു കരുതി വിഷമിക്കേണ്ട.  മനു ഈ ലോകത്ത് ഇപ്പോ ഇല്ലെന്നെനിക്കറിയാം, ദിലീപാണ് വിളിച്ചതെന്നും..  ശ്വാസം പോലും തിരിച്ചറിയാവുന്ന തരത്തില്‍ ഞങ്ങള്‍ പരിചിതരാണ്.  എന്റെ കാഴ്ചയാണ് അവന്‍.  പുലര്‍ച്ചെ ഈ പാറപ്പുറമൊരുക്കുന്ന ഭൂപാളം കേട്ടാണ് ഞാനുണരുന്നത്.  അതാണ് അവന്റെ മോര്‍ണിംഗ് വാക്ക്.  അവനിലൂടെ ഞാന്‍ കണ്ട ലോകങ്ങള്‍, കേട്ട ശബ്ദങ്ങള്‍.. ദിവസങ്ങള്‍ നീണ്ട ഈ മൌനത്തിന് മറ്റൊന്നും പറയാനാകില്ല.  ഒടുവില്‍ അറ്റന്റ് ചെയ്ത ദിലീപ് മനുവാകാന്‍ ശ്രമിക്കുന്നത് കൂടി കണ്ടപ്പോള്‍ ഞാനുറപ്പിച്ചു.  ദിലീപ്, ഞങ്ങളുടെ രീതികളൊന്നും അങ്ങനല്ല. അല്ലെങ്കിലും ഒരാള്‍ക്കും മറ്റൊരാളെ അടയാളപ്പെടുത്താനാകില്ല. അവന്റെ കാലടികള്‍ക്കൊപ്പം ഞാനും കൂടീട്ട് കുറച്ചു വര്‍ഷമായി.. ഈ സുഹൃത് സംഘമാണ് അവന്റെ പ്രാണനെന്നും എനിക്കറിയാം.  നിങ്ങളും ഞാനും ഉള്ളിടത്ത് അവനില്ലാതെ വരില്ല.  അതാണ് ഇങ്ങോട്ട് വിളിപ്പിച്ചത്.“

അനായാസമായി മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന സ്വരത്തില്‍ ശര്‍മ്മിള പറഞ്ഞു നിര്‍ത്തി.

കാതുകളെ വിശ്വസിക്കാമോ എന്നറിയാതെ സീന നടുങ്ങി.  മനുവിനെ കാണാന്‍ എന്നു പറഞ്ഞതുകൊണ്ടാണ് കൂടെ പോന്നത്.  ഒന്നിച്ചുവളര്‍ന്നവള്‍. ഏതു പോരായ്മയേയും നികത്തുന്ന കഴിവുകളുള്ളവള്‍.  സ്വകാര്യ സംഭാഷണങ്ങളില്‍ മനുവെന്നൊരു പേര് കുറച്ചുകാലമായി കടന്നു വരുന്നുണ്ട്.  ഇവളുടെ പണത്തിനും പ്രശസ്തിക്കും അപ്പുറമൊരിഷ്ടമുണ്ടോ അവന് എന്ന് നേരിട്ടറിയാനാണ് പുറപ്പെട്ടത്.  എന്നിട്ടിപ്പോ..  ഈ യാത്ര ഒഴിവാക്കേണ്ടതായിരുന്നു..

സാന്ദ്രത കൂടുന്നൊരു മൌനത്തിനു സാക്ഷിയായി ഗരുഡന്‍ കുന്ന്.

********************************************************************

“സത്യന്‍ മാഷൊന്നു വരുമോ എനിക്കൊപ്പം... കുന്നിന്മേലുള്ള ശാന്തിപ്പാറയില്‍... "

അവളുടെ വാക്കുകള്‍, ആഗ്രഹങ്ങള്‍.. നടുക്കം ഓരോരുത്തര്‍ക്കും പെരുമ്പറ പോലെ നെഞ്ചിലിടിക്കുന്നതായി.  പടവുകള്‍ നോക്കി നെടുവീര്‍പ്പിടുന്ന മൌനവല്മീകങ്ങള്‍. അതിനു മുകളില്‍ വെച്ചാണ് തിരകള്‍ക്കൊപ്പം പാറക്കെട്ടില്‍  തലതല്ലി അവനും ചേര്‍ന്നത്.  ഒന്നും  പറയാനാവാതെ താന്‍ കുഴഞ്ഞു പോകുന്നതായി സത്യന്‍ മാ‍ഷിന് തോന്നി.  മെയ്ഫ്ലവര്‍ കൊഴിഞ്ഞു വീണു കിടക്കുന്ന പടവുകളില്‍ ശാന്തിപ്പാറയ്ക്ക് ഇപ്പോള്‍ അഭൌമമായൊരു പരിവേഷമുണ്ട്.  ചൂളം കുത്തി പറന്നു പോകുന്ന കാറ്റ് ഇവളോട് മാത്രം സ്വകാര്യമായെന്തോ പറയുന്നതു പോലെ.  അന്ന്, ഇരുട്ട് വീണ് തുടങ്ങുന്ന ആ സന്ധ്യയില്‍ ചെറിയൊരു ലഹരിയോടെ താന്‍ “രാവണപുത്രി” ചെല്ലുമ്പോള്‍ പടവുകള്‍ കയറുകയായിരുന്നു മനു.   ലോകം ഞങ്ങളിലേക്ക് ഒതുങ്ങാറുള്ള ആ നേരങ്ങള്‍ക്ക് പങ്കാളിയായി മറ്റൊരു കാതു കൂടി ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.  ഇപ്പോള്‍ ഇവളും ഞങ്ങളും ചേരുന്ന ഈ സന്ധ്യയില്‍ മനുവിന്റെ നിശ്വാസച്ചൂട് അനുഭവപ്പെടുന്നുണ്ടോ..?!  ഉള്‍ക്കണ്ണില്‍ വെളിച്ചവുമായി, ഒന്നാം പടവില്‍ തൊട്ട് വന്ദിച്ച് കയറിപ്പോകുന്ന ആ അന്ധ യുവതിക്കൊപ്പമെത്താനാവാതെ മാഷ് തളര്‍ന്നു.  ഈയൊരു നിമിഷത്തിലേക്കായിരുന്നു തന്റെ ഏതു യാത്രയുമെന്ന് അവളുടെ ചലനങ്ങള്‍ പറയുന്നുണ്ട്.

“അഞ്ചാം പടവിലൊരു യതി ആവാം.. അല്ലേ മാ‍ഷേ..?” നേര്‍ത്തൊരു കിതപ്പില്‍ അവള്‍ നിന്നു.
മനുവിന്റെ ഭാഷ!

“ശംഖ് ദ്വാരമുള്ളൊരു ഭാ‍ഗമില്ലേ എട്ടാം പടവിനിടതുവശം..അതെ ഇതു തന്നെ,  സാഗരം മുഴുവന്‍  ആസക്തിയോടെ ഇരമ്പുന്നു ..ആര്‍ത്തി ,ആവേശം, അട്ടഹാസം, നിരത്ഥകത, ശൂന്യത..പിന്നെയുമെന്തെല്ലാമാണ് കടല്‍??“

ഇവളിലൂടെ മനു പിന്നെയും അതിശയിപ്പിക്കുന്നു..!!
************************************************************************

പതിനാലാമത്തെ പടിയില്‍. 

ശാന്തമാണ് മനസ്സ്.   അതിനുമപ്പുറം വീശിയടിക്കുന്ന കാറ്റ്.  നിന്നിലേക്ക് നീളുന്ന എന്റെ വിരലുകള്‍ കോര്‍ക്കുന്നത് നിന്റെ കൈകളാണെന്ന്, വിയര്‍പ്പുതുള്ളികള്‍ ഊറുന്ന നെറ്റിത്തടം തലോടുന്നത് നീയാണെന്ന്, ഭാരമില്ലാതാവുന്ന എന്റെ ദേഹം ചായുന്നത്  നിന്നിലേക്കാണെന്ന്, ഞാനറിയുന്നു.   കാതിലലക്കുന്ന ത്രിപുടതാളത്തോടെ സാഗരം.  മനസ്സ് മുഴുവന്‍  ചേർത്ത് എന്നെ ആവാഹിക്കട്ടെ.  ചിതറിയടിച്ച്, അലതല്ലി, ആര്‍ത്തലച്ചൊടുവില്‍ ശാന്തയാവുന്ന കടല്‍ പോലെ...

എല്ലാം ചേര്‍ന്നോടുവിലൊന്നാവുന്ന ഓംകാരം പോലെ... നമുക്കു മുന്നിലൊരേ വെളിച്ചമുള്ളൊരു ലോകത്തിലേക്ക്..
 
ഈ നിമിഷങ്ങള്‍,  ഇത് മാത്രമാണ് തീരുമാനിക്കപ്പട്ടത്.