Wednesday, October 12, 2011

ആറളം ഫാമിലേക്കൊരു യാത്ര

ആറളം വന്യ ജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിൾ ബസ്സിൽ കണ്ട ബിൻസിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുൻ‌പരിചയമുള്ള ഒരുപറ്റം ബ്ലോഗ്-സൈബർ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയർ‌ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മക്കൾസ് റെഡി തന്നെ ! കുട്ടിപ്പട്ടാളത്തിനേയും കൊണ്ട് തനിയെയുള്ള യാത്ര ചില്ലറ റിസ്‌കൊന്നുമല്ല, എന്നാലും ചെറിയ ദൂരമല്ലേ എന്ന് സമാധാനിച്ച് ഒൿടോബർ ഒൻപതിനു രാവിലെ തന്നെ കുടിയിൽ നിന്നും ഇറങ്ങി.

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതൽ ഐ ഡ്രോപ്സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റിൽ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങൾ അറിഞ്ഞപ്പോൾ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈൻഡാക്കാത്തതിൽ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങൾ കൊണ്ട് തന്നെ.

പുഴകളുടെ നാട്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഈ സ്ഥലത്തിന്‌ ആറളം (ആറിന്റെ അളം) എന്ന്‌ പേര്‌ വന്നതെന്നു പഴമക്കാർ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക്‌ പടിഞ്ഞാറ്‌‌ ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ്‌ ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരിൽ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാൽ അത് ടിപ്പുസുല്‍ത്താൻ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാർ ആക്രമണ കാലത്ത്‌ കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളിൽ കാണുന്നുണ്ട്. വീര കേരള വർമ്മ പഴശ്ശിരാജയുടെ ഭരണത്തിൻ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിൻ തുടര്‍ച്ചക്കാരായിരുന്ന കുറിച്യർ, പണിയർ, മലയർ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌.

കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക്, വേഴാമ്പൽ തുടങ്ങിയ ജീവികളുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. സമദ്രനിരപ്പില്‍നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രൽ സ്റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമ പഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പിൽ നിന്നും കിറു കിറുത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളിൽ പുറപ്പെട്ട് നെടുമ്പൊയിൽ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റിൽ നമ്പർ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിൻ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോൾ ഫാമിലെത്തി. അവിടെ ജൂൺ മാസത്തിൽ പോയാൽ തെങ്ങ്, മാവ്, പേര, കുരുമുളൿ കൊടികൾ, സപ്പോട്ട തുടങ്ങി അത്യുൽ‌പ്പാദന ശേഷിയുള്ള വിവിധയിനം നടീൽ വസ്തുക്കൾ വിലകൊടുത്ത് വാങ്ങാം.അതും കടന്ന്‌ ഞങ്ങൾ കാടിന്റെ എൻ‌ട്രൻസിലെ വനം വകുപ്പ് ഓഫീസിലെത്തി.
അധികൃതരുടെ പെർമിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോൾ ധാരാളം പേർ മുൻ‌കൂട്ടി ബുക്ക് ചെയ്യാത്തതിനാൽ അകത്തേക്ക് പോകാനാവാതെ നിൽക്കുന്നത് കണ്ടു. ഫോണിൽ ബുക്ക് ചെയ്ത് ഫോർ‌വീൽ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്കിനും അധികൃതർ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷൻ‌മാരാണ് ഗൈഡുകളായി വർക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 15 രൂപയും. ഉച്ച ആയതിനാൽ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലർ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോൾ കുളക്കടവിലേക്കെന്നോണം കുറെ പെൺ‌കിടാങ്ങൾ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പൺ ബാത്തിന് എന്നു ഞങ്ങളിൽ ചിലരുടെ അമ്മമനസ്സ്.

പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകൾ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകൾ കാണാമായിരുന്നു. അവിടെ ആദിവാസികൾ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കർ ആദിവാസികൾക്ക് വിട്ടുകൊടുത്തു. ഒരാൾക്ക് ഒരേക്കർ എന്ന കണക്കിൽ.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് ‘കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..‘ എന്ന ബിൻ‌സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും ‘ഇതാ എന്നെ കണ്ടോളൂ ‘ എന്നു പറയാൻ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയിൽ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയിൽ നിൽക്കുന്ന കുറെ മരങ്ങൾ. അതാണ്‌ ചീനിമരം. വള്ളമുണ്ടാക്കാൻ ബെസ്റ്റാണത്രേ. ഒരുപാടുയരത്തിൽ വളരുന്നത് കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാൻ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പൽ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളിൽ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങൾക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെൺ‌കിടാവിനെപ്പോലെ ചില അരുവികൾ.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാർ‌ട്സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നിൽ പുട്ടുകുറ്റിയിൽ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവർ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണിൽ നിറച്ച് യാത്ര തുടർന്നു. ഭ്രമരം പടത്തിൽ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓർമ്മിപ്പിച്ചു. ചിലയിടങ്ങളിൽ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളിൽ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുൾ റിസ്കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളിൽ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങൾക്കു മുന്നിൽ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങൾ ! ചിലപ്പോൾ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകൾ വന്നെന്നുമിരിക്കും.

യുഗങ്ങൾക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങൾ കണ്ടപ്പോൾ. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിർമ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവർ പോലും ഞങ്ങൾ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരിൽ ചെങ്കുത്തായ കയത്തിന്റെ കരയിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കർണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തിൽ നിന്നു താഴോട്ട് പതിക്കുന്ന മീൻ‌മുട്ടി വെള്ളച്ചാട്ടം.
അതിന്റെ അരികിലൂടെ അടർന്ന കല്ലുകളിൽ ചവിട്ടിയും വള്ളികളിൽ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ‘‘ഇറക്കം സുഖമാണ്. കയറ്റമാണ്.....’ എന്ന അർദ്ധോക്തിയിൽ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലർ മടങ്ങുന്നു.


താഴെ പലചാലിൽ ഒഴുകിയൊടുവിൽ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങൾ. കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയിൽ അള്ളിപ്പിടിച്ച് മീൻ‌മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവിൽ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. ഒരു വലിയ ബോണി നിറയെ രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകൾ.
(ഞങ്ങളുടെ ടീം..ബിന്‍സി, ഷീബ, വിധു ചോപ്രയും കുടുംബവും, വരുണ്‍,കുമാരന്‍,ബയാന്‍,ഞാനും കുട്ട്യോളും, പ്രീതേച്ചി,പൊന്മളക്കാരന്‍, ഡ്രൈവര്‍ ചേട്ടന്മാര്. പോട്ടം പിടിക്കുന്നത് ഷമിത്‍)

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകൾ പോരാതെ വടികളിൽ താങ്ങിയും ആളുകൾ എനിക്കു പിറകെയുണ്ട്. വീണ്ടും തുടർന്ന റോഡ് യാത്ര എൺ‌പത് അടി ഉയരത്തിലുള്ള വാച്ച് ടവറിൽ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാനാണ് കാട്ടിന്റെ നടുവിൽ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. ‘ഞങ്ങളിപ്പോൾ എയറിലാണ്’‘ കുമാരേട്ടൻ ആരോടോ ഫോണിൽ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തിൽ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂർ മല. ശരീരമാകെ മേഘമാലകൾ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകൾ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോൾ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോൾ കാലുകൾ‌ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാർ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തിൽ, ഭാവത്തിൽ, ചിന്തയിൽ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങൾ തിരികെ ഇറങ്ങിയത് ഒരേ ചെമ്മൺ നിറത്തിലായിരുന്നു. വണ്ടിയിൽ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയിൽ മഴത്തുള്ളികൾ ! ഇലച്ചാര്‍ത്തുകളിൽ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ…


‘ഞാനിവിടെ വീണ്ടും വരും’ അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതിൽ മന്ത്രിച്ചതു പോലെ..

(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)