Thursday, February 23, 2012

പയ്യാവൂർ ഊട്ടുത്സവം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌- ഒരു കൂട്ടുത്സവക്കാഴ്ച

പയ്യാവൂർഊട്ടുത്സവം പലതുകൊണ്ടും മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നാടിന്റെ എല്ലാ അതിർത്തികളും ഭേദിച്ച് സ്നേഹത്തിന്റെയും ഒരുമയുടേയും വിസ്മയക്കാഴ്ചകളൊരുക്കുന്ന ഉത്സവം. ദേശഭാഷകളുടെ അതിരുകൾക്കപ്പുറം ഒരുമയുടെ കഥപറയുന്ന ആഘോഷം. കാർഷിക സംസ്കാരത്തിന്റെ പൊലിമ തുളുമ്പുന്ന ആചാരങ്ങൾ.വ്യത്യസ്ത ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും സംഗമഭൂമിയായി ഒരു നാട് മാറുന്ന കാലം.
വില്ലാളി വീരനായ അർജുനൻ പരമശിവനിൽ നിന്നും പാശുപതാസ്‌ത്രലബ്‌ധിക്കായി ശിവനെ തപസ്സുചെയ്‌തു. ഏറെക്കാലം കഴിഞ്ഞപ്പോൾ ഭഗവാൻ ഭക്തനെ പരിക്ഷിക്കാൻ തീരുമാനിച്ചു. ശിവപാർവതിമാർ കിരാതവേഷമെടുത്തുവന്നു ഈ സമയം മുകാസുരൻ പന്നിയുടെ രൂപത്തിൽ തപസ്വിയായ അർജുനനുനേർക്കടുത്തു. കിരാതനും കിരീടിയും ഒരേസമയം പന്നിയെ അമ്പെയ്‌തു. സുരകവധത്തിന്‌ രണ്ടുപേരും അവകാശവാദമുന്നയിച്ചു. തർക്കംമൂത്ത്‌ പൊരിഞ്ഞ യുദ്ധമായി അസ്‌ത്രപ്രയോഗത്തിൽ കോപിഷ്‌ഠനായ കിരാതൻ തന്റെ വലതുകാൽകൊണ്ട്‌ അർജുനനെ പിറകോട്ട്‌ തോണ്ടിയെറിഞ്ഞു.അർജുനൻ വീണസ്ഥലം വെകാലൂരെന്നും കാലാന്തരത്തിൽ പയ്യാവൂരെന്നു പേരു വന്നു. ഇതാണ്‌ സ്ഥാലനാമ ഐതിഹ്യം.

പിൽക്കാലത്ത് അവിടെ നടത്തിപ്പോന്നിരുന്ന ഉത്സവം വറുതിയുടെ ഏതോ പൌരാണിക കാലത്ത് അവർക്ക് തങ്ങളുടെ ആരാധ്യദേവനായ പയ്യാവൂരപ്പനെ ഊട്ടാൻ നിവൃത്തികേടായി. അന്ന് രൂപമെടുത്ത ആശയമാണ് കുടകരുടെ അരിക്കാഴ്ച്ച മുതൽ ചൂളിയാടിന്റെ പഴക്കാഴ്ച്ച വരെ. മുറ തെറ്റാതെ ഇന്നത്തെ തലമുറയും അത് പാലിച്ചു പോരുന്നു എന്നത് ചെറിയ കാര്യമല്ല.

ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് മുന്നോടിയായി ഊട്ടറിയിക്കാന്‍ കോമരത്തച്ചന്‍ കുടകിലേക്ക് പുറപ്പെടും. കുടകിലെ മുണ്ടയോടന്‍ ബഹുരിയന്‍ വീട്ടുകാരെ ഊട്ടറിയിച്ചതിനുശേഷം മടങ്ങും. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണിത്. കാട്ടിലൂടെ കാല്‍നടയായാണ് യാത്ര. കോമരത്തച്ചന്റെ ക്ഷണം സ്വീകരിച്ച് കാളപ്പുറത്ത് ഊട്ടിനുള്ള അരിയുമായി കുടകര്‍ പയ്യാവൂരിലെത്തും. കുടകരും മലയാളികളും ഒത്തൊരുമിച്ച് നടത്തുന്ന ഉത്സവമാണ് പയ്യാവൂര്‍ ശിവക്ഷേത്ര ഊട്ടുത്സവം . കുടകിലെ മുണ്ടയോടന്‍, ബഹൂരിയന്‍ തറവാട്ടുകാരുടെ നേതൃത്വത്തിൽഅതിര്‍ത്തിവനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് കുടകര്‍ കാളപ്പുറത്ത് അരി എത്തിക്കുന്നത് . ആചാരങ്ങളും അനുഷ്ഠാനങ്ങളും ജനനന്മയ്ക്ക് ഉപയോഗപ്പെടുമ്പോഴേ സാർത്ഥകമാകുന്നുള്ളു. മാത്സര്യബുദ്ധികളുടെ ഇക്കാലത്തും അന്യം നിന്നു പോകാതെ തലമുറകൾ ഏറ്റെടുത്തു നടത്തുന്ന ദേശങ്ങളുടെ ഒരുമയുടെ ഈ കൂട്ടുത്സവം ചരിത്രത്തിൽ വിരളമായേക്കാം.

കുംഭമാസത്തിന്റെ തിളയ്കുന്ന ചൂടിലേക്ക് നൂറുകണക്കിനാളുകൾ വെള്ളമുണ്ടുടുത്ത് , തോർത്ത് പുതച്ച് നഗ്നപാദരായി തങ്ങളുടെ കാഴ്ച്ചകൾ ദേവനു സമർപ്പിക്കാനായി എത്തിക്കുന്നു. അവിടെ ക്ഷേത്രസന്നിധിയിൽ ,പയ്യാറ്റുവയലിൽ ആനയും അമ്പാരിയുമായി ക്ഷേത്രം ഭാരവാഹികൾ,നാട്ടുകാർ,നെയ്യമൃതുകാർ എന്നിവർ ചേർന്ന് കാഴ്ചയെ വരവേൽക്കുന്നു.

പഴക്കം ചെന്ന ജനനന്മകളുൾക്കൊള്ളുന്ന ഒരു ഫോക് പാരമ്പര്യം ഇക്കഥകളിലുണ്ട്. എത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്ന കർമ്മനിരതരായ ഒരു പൂർവ്വികപാരമ്പര്യം കൂടി ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കും.

Tuesday, February 21, 2012

രമണൻ

മെയ് മാസത്തിന്റെ ചൂടിൽ അരിയും മുന്നേ വാടിവീഴുന്ന പുല്ലുകൾ. അവൾക്കൊപ്പം ആദ്യമായി അവിടേക്ക് വന്നപ്പോൾ പതുപതുത്ത പച്ചമെത്തപോലിരുന്നു ഇവിടം.കൺ വെട്ടത്തെങ്ങുമില്ലല്ലൊ. അവൾ, നിങ്ങൾക്കു വേണ്ടി ഞാനവളെ ചന്ദ്രികയെന്നു പറയാം. അഞ്ചാറു പശുക്കളെക്കൊണ്ടു ജീവിച്ചു പോരുന്നവളെ ചന്ദ്രികയെന്ന് എന്തിനു പറയണം എന്നൊന്നും ചോദിക്കണ്ട. വഴിയേ പറയാം. ഓർമ്മ വെച്ച നാൾ മുതൽ ഇവളെ ഞാൻ കാണുന്നതാണ്. എന്നെക്കാൾ ലേശം മൂപ്പുണ്ട്. വിദ്യാഭ്യാസം കഷ്ടി. നല്ല ബുദ്ധിയായിരുന്നു പഠിക്കാനെന്ന് ഇവൾടമ്മ എന്നും പറയും. ഇളയതുങ്ങളെ പഠിക്കാനയച്ച് അവൾ കുടുംബഭാരം ചുമക്കാൻ തുടങ്ങിയതാണ്.

അവധിക്കാലങ്ങളിൽ ഞാനും ചേരും പുല്ലുചെത്താൻ. വീട്ടിലെ വയറൊട്ടിയ പശൂന് ഇത്തിരി പച്ച കൊടുക്കാൻ. പുല്ലുചെത്താനറിയാത്ത, കത്തിപിടിക്കാനറിയാത്ത ഞാൻ അവൾക്ക് ആ സമയങ്ങളിൽ ഒരു തലവേദനയാകും. എന്നാലും അവളതു സഹിക്കും. ‘നിനക്ക് രമണൻ പാടാനറിയാമോ’? എനിക്കു വേണ്ടി പുല്ല് ചെത്തുന്നതിനിടയിൽ നിവർന്ന് നിന്ന് അവൾ ചോദിച്ചു. കുഞ്ഞിരാമൻ മാഷിന്റെ നേർത്ത സ്വരത്തിൽകുറച്ച് ഭാഗം ഞാൻ ഓർത്തെടുത്തു.

പുളകം പോൽ കുന്നിൻ പുറത്തു വീണ
പുതുമൂടൽ മഞ്ഞല പുൽകി നീക്കി
.....അവളും ഏറ്റുപാടി

ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെ പൂമഴയായി പിന്നെ.

കാറ്റിൽ ഉതിർന്നു വീണ മഞ്ഞുകണങ്ങളേറ്റുകൊണ്ട് അറിയുന്നതു വരെ ഞങ്ങളന്ന് ചേർന്നുപാടി.

‘ബുക്ക് എന്റെ വീട്ടിലുണ്ട്.അതു മുഴ്വോനും പഠിക്ക്.ന്നിട്ട് നമ്മക്ക് പാടണം.’
അവൾ ഒരു ലഹരിയിലെന്നോണം പറഞ്ഞു.
അവൾക്ക് പരിചയമുള്ള ലോകമായതിനാലാവണം ഒരു വിശുദ്ധ ഗ്രന്ഥത്തിനു കൊടുക്കുന്ന സ്ഥാനം ആ പുസ്തകത്തിനു കിട്ടിയത്.

ഇന്നാ വനത്തിലെ കാഴ്ചകാണാൻ..
കയ്യിലൊരുവാര പുല്ലുമായി അവൾ വരുന്നുണ്ട് . എന്റെ ചന്ദ്രികേ, നിനക്കിപ്പൊഴും ചങ്ങമ്പുഴ തന്നെയോ കവി?
‘പശൂനെ കൊടുത്തല്ലോ,പിന്നെന്തിനാ നീ ഈ കുന്നുകേറിവന്നത് ‘
അവൾ തിരക്കി.
‘നിന്നെക്കാണാൻ‘ ഞാൻ പറഞ്ഞു. അവൾക്ക് വിശ്വാസം വരാത്തപോലെ
“ഓ....അതൊന്നുമല്ല. വല്ല കവിതയും എഴുതാനാവും. കുട്ട്യോളാ പറഞ്ഞത് നീയിപ്പം കവിതയൊക്കെ എഴുതുംന്ന്.”

‘ഈ ഒണങ്ങിയ കുന്നിൻപുറത്തോ ചന്ദ്രികേ..‘

‘കളിയാക്കണ്ട. ഞാൻ ചന്ദ്രികയെപ്പോലെയൊന്നുമാവില്ല. ‘

‘അപ്പം രമണനൊക്കെയായി..പറപറ ആരാ‘

‘ദേ..വേണ്ട കെട്ടോ നേരം ഉച്ചയായി .പശു തൊള്ള തുറക്കുന്നുണ്ടാകും.‘

നേരിയ തിളക്കം ആ പൊരിവെയിലിന്റെ കത്തലിനിടയിലും അവളുടെ കണ്ണിൽ എന്നൊക്കെ പറയുന്നത് ക്ലീഷെ ആയേക്കും. എന്നാലും ഉള്ളതു പറയട്ടെ അവളിൽ പ്രണയം കണ്ടു. അതെനിക്കൊരു സുഖമുള്ള അറിവായിരുന്നു. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും അവൾക്ക് ആശ്വസിക്കാൻ സ്വന്തമായൊരു സ്വപ്നം...

ഒന്നു കറങ്ങി വരാം..നീ അപ്ലത്തെക്കും പണിതീർക്ക്.
ഞാൻ കുന്നിന്റെ മറുപുറം തേടി.

കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നൊരു മനോഹരമായ ഉറവയുണ്ടവിടെ. ക്യാമറയിലൊപ്പിയെടുക്കാൻ വേറെയും പല കാഴ്ച്ചകൾ. ഇതെല്ലാമൊന്നു അപ് ലോഡ് ചെയ്ത് പോസ്റ്റിയാൽ കിട്ടാൻ പോകുന്ന കമന്റുകൾ !താഴത്തെ വ്യൂ കിട്ടാൻ പാറക്കെട്ടിന്റെ മേലേക്ക് അള്ളിപ്പിടിച്ചുകേറുമോഴാണ് പാട്ടു കേട്ടത്.

‘ഈ പുഴയും സന്ധ്യകളും.. ‘മൊബൈലിൽ നിന്നാണ്. മരത്തണലിൽ പാട്ട്കേട്ട് കിടക്കുന്നഒരു ചെറുപ്പക്കാരൻ. നമുക്കവനെ രമണൻഎന്നു വിളിക്കാമല്ലോ ഇനി . മമ തോഴിചന്ദ്രികാരമണനല്ലോ ഇവൻ .എന്റെ അന്ത:കരണം പറഞ്ഞു.

ചന്ദ്രികേ എന്നിൽ നിന്നാ രഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ?

അവളും ചിരിച്ചു
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്ന് പറഞ്ഞു കൂടാ

ലവൻ വെറുമൊരാട്ടിടയനല്ല. സ്റ്റഡി ലീവിനു പശൂനെ തീറ്റുന്ന ഒരു കാശുകാരൻ നസ്രാണിപ്പയ്യൻ. കൈവിട്ടു കളിക്കല്ലേ ചന്ദ്രികേ. പക്ഷേ ദിവ്യമായ സ്നേഹത്താൽ പൂക്കുകയായിരുന്നു അവൾ.

അവൻ കാട്ടിക്കൊടുക്കുന്ന ലോകങ്ങൾ,അനുഭവങ്ങൾ .അതിശയങ്ങളാകും ഇവൾക്ക്.
ഇപ്പോൾ എന്തു പറഞ്ഞാലും തലേക്കേറില്ല.

സമൃദ്ധമായി മഴ പെയ്ത ഒരു കർക്കിടകസന്ധ്യയിൽ അവളെന്നെ തേടിയെത്തി.
“ചന്ദ്രിക മരിക്കാൻ പാടുണ്ടോ?“

കണ്ണിലൂടെയും മഴപെയ്തുകൊണ്ട് അവൾ ചോദിച്ചു.
‘ഇല്ല.‘

ഞാൻഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.
‘അതുകൊണ്ട് ഞാനവനെ കൊന്നു. ‘ അവൾ തിരികെ നടന്നു ..