Tuesday, November 16, 2010

സമയതീരത്ത്

എന്തുകൊണ്ടിങ്ങനെ...

നീയതാലോചിച്ചിട്ടുണ്ടോ..?
ഒന്നും കരുതിയപോലെ അല്ല ! !
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടുമ്പോല്‍ നിന്‍റെ ഒരു നോക്കില്‍ വിടരുമെന്നു താലോലിച്ച പുളകത്തിന്‍ പൂക്കള്‍ ,
പൊയ്പ്പോയ ശിശിരത്തിനൊന്നും കൈമോശം വരാതെ കാത്തുവച്ച പരിഭവപത്രങ്ങള്‍ ‍...

നിന്‍റെ ഉള്ളിലും അങ്ങനെ ചിലതില്ലെ ..?!

എന്നിട്ടും ,
സമാഗമത്തിന്റെ നെഞ്ചിപ്പിടിപ്പുകള്‍ കവിളിലൊരു പൂക്കളം തീര്‍ത്തില്ല;
കണ്ണുകളിടഞ്ഞ് മിഴി ദൂരങ്ങള്‍ക്കിടയില്‍ നാണത്തിന്റെ ചെമ്പകങ്ങള്‍ പൂത്തില്ല.
കാഴ്ചകളില്‍ പണ്ടെന്ന പോലെ ശരീരം ഒരു വിറയലില്‍ ചാറ്റല്‍ മഴയിളിലകിയില്ല
മനസ്സിന്‍റെ കാണാചില്ലകളുലഞ്ഞില്ല; .

നീയും,

വിയര്‍പ്പണിഞ്ഞില്ല.

കണ്ണാലെന്നെയുഴിഞ്ഞില്ല.
നിശ്വാസങ്ങളാലെന്നെ പൊള്ളിച്ചില്ല.

ഉച്ച ,ഉച്ചിയില്‍ പതിവു വെയിലായിത്തന്നെ നിന്നു.
നിന്‍റെ ഒപ്പം എത്താന്‍ നടത്തത്തിന്റെ കൊടുമുടിയില്‍ ഞാന്‍ മാത്രം കിതച്ചു .

കരിമ്പാറക്കെട്ടുകളില്‍ പതം വന്ന കാലടികള്‍ നെയ്പ്പുല്ലിന്‍ നാമ്പുകള്‍ ഞെരിച്ചു..
മഞ്ഞപ്പുള്ളിയിട്ടൊരു തുമ്പിപ്പെണ്ണ് നിന്റെ , പിന്നെ എന്‍റെ കാതോരം വന്നു മടങ്ങി.

എന്നോടൊന്നും പറയാതെ ...

തണുത്തുറഞ്ഞ ഐസ്ക്രീമില്‍ മേശപകുത്തിരുന്ന് ,നമ്മള്‍ തെല്ലിട, രണ്ടു ശീത പാളികളായി നീണ്ട നിശ്വാസം പങ്കു വെച്ചു

എന്റെ മോന്റെ പനിയും നിന്റെ പെണ്ണിന്റെ ശാഠ്യവും മൌനത്തിന്റെ ഇടവേളകളില്‍ നമുക്ക് കൂട്ടായി
അലര്‍ജി ചികിത്സയില്‍ മിടുക്കനായ ഡോക്ടറുടെ വിലാസം എനിക്കും ,.
എന്റെ ഫോണ്‍ നമ്പര്‍ നിനക്കും ...

സംസാരിക്കുമ്പോളനങ്ങുന്ന നിന്റെ ഇടതു ചെന്നിയിലെ നീല ഞരമ്പിലേക്ക് അറിയാതുയര്‍ന്ന കൈ പലതായിപറന്ന മുടിയിഴകളൊതുക്കാനായി പറഞ്ഞയച്ച് ഞാനടക്കം കാട്ടി . ഐസ് പരലുകള്‍ വരിയിട്ട ചൊടികളിലേക്ക് നീങ്ങുന്ന
വിരല്‍ത്തുമ്പിനെ ചില്ലുപാത്രത്തിന്റെ മരവിപ്പിലേക്ക് നീയും..

ആ നേരങ്ങളില്‍ സത്യമായും ഞാനോര്‍ത്തത് ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നുപോയ അരിമാവു
തന്നെയാണ്..ഇടക്കിടെ വിറച്ച ഫോണിനോട് നീ “ദാ ഇറങ്ങി “ എന്ന് ചിലമ്പിക്കൊണ്ടിരുന്നു..
എനിക്കോ നിനക്കോ തിടുക്കമേറെയെന്നു തിരക്കുന്ന നെടുവീര്‍പ്പുകള്‍ ‍....

തിരികെ ,
ഒരുമിച്ചുള്ള യാത്രയില്‍ ഓര്‍ക്കാന്‍ ,അലയാന്‍ ഒരുപാട് ഓര്‍മ്മകളുണ്ടായിരുന്നിട്ടും ഞാന്‍ തളര്‍ന്നുറങ്ങി.
നീയപ്പോ എന്തു ചെയ്തു? മുന്നില്‍ തുറന്നിരുന്ന മാഗസിനില്‍ ‍...?

അറിഞ്ഞിട്ടും തട്ടിയെറിഞ്ഞകന്ന്..
പതിമൂന്നു വര്‍ഷം...
ഒരിക്കല്‍‌പ്പോലും നീ എന്നെ ഓര്‍ത്തിരുന്നില്ലേ..?
മുനയൊടിഞ്ഞ ചോദ്യശരങ്ങള്‍ ആവനാഴിയില്‍ ഒതുങ്ങിക്കിടന്നു.
ട്രയിനിന്റെ താളത്തിനൊത്ത് പരസ്പരം അനങ്ങിയുരുമ്മി എന്നിട്ടും നമ്മളെന്താണ് കുലുക്കിയുണര്‍ത്താനാഞ്ഞത്?

കുടഞ്ഞെടുത്തിട്ടും പിടഞ്ഞകന്നത്?

മടക്കിപ്പിടിച്ച മാഗസിന്‍ കൊണ്ട് എന്നെ തട്ടിയുണര്‍ത്തി നീ പോകാനൊരുങ്ങി.

ഇനി രണ്ടു വഴി..

“ഇതു വച്ചോ...ഇതേ തരാനുള്ളു..”

ഒരു ഞൊടിയിലെപ്പോഴോ നിന്റെ കണ്‍കോണില്‍ കുസൃതി.
ചുരുട്ടിപ്പിടിച്ച ഒരു തുണ്ടു കടലാസ് എന്റെ നേര്‍ക്ക് നീട്ടി.

പിജി ക്ലാസ്സില്‍ നോട്ടിനുള്ളില്‍ തിരുകിയ കുറിമാനം ഞാനോര്‍ത്തു..

“പെണ്ണേ ..,എന്റെ വാരിയെല്ല് നിന്റട്ത്തുണ്ടോ..?”

ഓര്‍മ്മയിലിത്തവണ ഞാനൊന്നുലഞ്ഞു.സമ്മതിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ നിവര്‍ത്തുന്ന വെള്ളച്ചുരുള്‍..


നീ പൂരിപ്പിച്ചു..

“:ടിക്കറ്റ് ചെക്കിങ്ങിനു വരുമ്പോ കൊടുത്തേക്ക്....”

പതിവു പോലെ ,

നമ്മളിക്കുറിയും വാഗ്ദാനമൊന്നും നല്‍കിയില്ല.

Saturday, November 6, 2010

നൂല്‍പ്പാലം കടന്ന്..

ജനാലയ്ക്കപ്പുറം പെയ്യുന്ന ചാറ്റല്‍ മഴയെ തന്നിലെ വരള്‍ച്ചയിലേക്ക് ക്ഷണിച്ചു ഗായത്രി.
അസ്ഥികള്‍ നുറുങ്ങുന്ന വേദന.. വേവുന്ന ദേഹം..
കണ്ണു പൂട്ടി ഡോക്ടര്‍ പ്രിയംവദയുടെ വാക്കുകളുരുവിട്ടു.

“അബ് നോര്‍മ്മലാണെന്നു നടിച്ചോളൂ..അതാ കുട്ടിക്കു നല്ലത്..”

ഒരു സീരിയസ്സ് കേസ് അറ്റന്റ് ചെയ്ത് രാത്രി വൈകി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നത്രേ ഡോക്ടര്‍ .വഴിയരികില്‍ ആരോ പറിച്ചെറിഞ്ഞ നിലയില്‍ കണ്ട യുവതി യാത്ര മുടക്കി.കാറിനുള്ളിലേക്ക് അവളെ വലിച്ചിട്ട് തിരികെ ഹോസ്പിറ്റലിലെത്തി.പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണില്‍‌പ്പെട്ട ചീന്തിയിട്ട മുറിപ്പാടുകള്‍ക്ക് നൂറു നാവുകളായിരുന്നു.മരണത്തിന്റെ തൂവല്‍ സ്പര്‍ശം കാത്തുനിന്നവളെ വീണ്ടും നോവുകളിലേക്ക് തിരിച്ചെത്തിച്ചതിന്റെ ക്ഷമാപണം.

നോര്‍മ്മലാണോ താന്‍ ‍?
നേര്‍ത്തൊരോളം പോലെ ഓര്‍മ്മകളുടെ ഊയലാട്ടം .
ഒന്നിനു പിന്നാലെ ഒന്നായി ചില ചിത്രങ്ങള്‍ ..
ചിലത് തെളിഞ്ഞ്..
ചിലതിന് ചലനങ്ങളുടെ , നിശ്വാസങ്ങളുടെ ചടുലതാളം..
ദൂരത്ത് ഒരിടത്ത് ഒരു പരിചിത മുഖം..
അടുത്തും അകന്നും...
കുറച്ചൊന്നു മിനക്കെട്ടാല്‍ തനിക്കീ ചിത്രങ്ങള്‍ നന്നായി എഡിറ്റ് ചെയ്തെടുക്കാനാവുമെന്നത് ഭാരമേറിയ ഒരറിവായി ഗായത്രിക്ക്..

“ടീവീലൊക്കെ ഇന്നു കുട്ടിയാ...”

മരുന്നുമായെത്തിയ വെള്ളയുടുപ്പിന്റെ ചിരിക്കോണില്‍ പരിഹാസം..
സുഖാന്വേഷികള്‍ ഡോക്ടറിന്റെ ഫോണും ചൂടാക്കുന്നുണ്ട്..

കുളക്കടവിന്റെ അവസാനത്തെ പടിയില്‍ ഒന്നു പടിഞ്ഞിരിക്കാന്‍ തോന്നി ഗായത്രിക്ക്..
ബാക്കിയെല്ലാം സ്വപ്നമായിരുന്നെന്നു പറയുന്ന ഒരു തിരിച്ചുപോക്ക്...

സൂപ്പര്‍മാര്‍ക്കറ്റും ബാറും റെസ്റ്റോറന്റും ലോഡ്ജുകളും നിറഞ്ഞ ആ പടുകൂറ്റന്‍ കെട്ടിടം സെമസ്റ്റര്‍ എക്സാം നാളുകളില്‍ കാണുന്ന ദു:സ്വപ്നങ്ങളിലൊന്നായിരുന്നെങ്കില്‍ .....

അല്ലെങ്കില്‍ ഇല്ലിക്കാടുകള്ക്കിടയിലൂടെ കുഞ്ഞാറ്റക്കിളിയുടെ കൂടന്വേഷിച്ചുള്ള പോക്കില്‍ എപ്പോഴും കിഴുക്കു തരുന്ന ചെക്കന്‍ പറഞ്ഞുതന്ന അതിശയ കഥകളിലൊന്ന്...

റൂം നമ്പര്‍ 310 ന്റെ വാതില്‍ക്കലെത്തിയപ്പോള്‍ തന്റെ ശ്വാസഗതി കൂടുന്നതായിത്തോന്നി ഡോക്ടര്‍ പ്രിയംവദയ്ക്ക്.കാര്യങ്ങളെന്നേ തന്റെ കൈവിട്ടിരിക്കുന്നു.310 ലെ പേഷ്യന്റ് ഇന്നൊരു പൊതുമുതലാണ്.അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ ധാരാളം പേരുണ്ട്.വെളിയിലിരിക്കുന്ന തോരാത്ത കണ്ണുകളെ നേരിടാന്‍ വയ്യ.നിറങ്ങളെഴുതുന്ന കഥകളിലെവിടെയും തന്റെ കുട്ടിയെ കാണാനാവാതെ വിഹ്വലയായ ഒരമ്മ.പിണഞ്ഞഞരമ്പുകളുള്ള കാലുകള്ക്കു താങ്ങാനാകാത്ത ഭാരത്താല്‍ ഒരച്ഛന്‍ ‍..

“അവള്ക്കു വേണ്ടി സംസാരിച്ചാല്‍ കൂട്ടിക്കൊടുപ്പുകാരി ഡോക്ടറമ്മ തന്നെയാവും ..ഓര്‍ത്തോ”

അവസാനം വന്ന കോളും ആവര്‍ത്തിച്ചു.

“വയ്യാവേലി തലയില്‍ കേറ്റണ്ട..കുട്ടികളുടെ കാര്യം ഓര്‍മ്മ വേണം..”
സോക്സ് വലിച്ചു കയറ്റുന്നതിനിടെ പിറുപിറുപ്പ്..

“സുന്ദരിയായി വേണം പോകാന്‍..ഇതാ നിനക്ക് പാകമാവും ”

നീട്ടിയ പാക്കറ്റ് ഗായത്രി വലിച്ചുവാങ്ങി.ചുവന്നു കലങ്ങിയ ഒരു കണ്ണും അവള്‍ കണ്ടില്ല.

വണ്ടിയില്നിന്ന്ചാടിയിറങ്ങി.പുറത്ത്പുരുഷാരം.
കലോത്സവവേദിയിലേക്കെന്ന താളത്തില്‍ അവള്‍ നടന്നു.

“ഇനിയെന്തെങ്കിലും പറയാനുണ്ടോ?” മജിസ്ട്രേറ്റ് ആവര്‍ത്തിച്ചു.

അവള്‍ പെട്ടെന്ന് ഒരു കുട്ടിയായി.

“അയ്യേ...ഈ ഡ്രസ്സ് ഇങ്ങക്കൊട്ടും ചേരുന്നില്ല...അന്നത്തെ ആ വെളുത്ത ടീഷര്‍ട്ട് നല്ല ഭംഗീണ്ടാര്‍ന്നു ..“

ഒരു കള്ളച്ചിരിയോടെ അവള്‍ വിരല്‍ കടിച്ചു.

മജിസ്ട്രേറ്റ് വിയര്‍ത്തു.

പറഞ്ഞതൊന്നും മറന്നിട്ടില്ല.പ്രിയംവദ ഒന്നു നെടുവീര്‍പ്പിട്ടു.

“ഈ കുട്ടി പറയുന്നതെല്ലാം ശര്യന്നാവും.ഇയാളെപ്പറ്റി ഇന്നലേം ഞാനൊരു കഥ കേട്ടു.”

ഭര്‍ത്താവിന്റെ നാക്കിനെ ഡോക്ടര്‍ ദഹിപ്പിക്കുന്നൊരു നോട്ടത്താല്‍ ഒതുക്കി.

വിധിപറയല്‍ മാറ്റിവെച്ച സ്വാതന്ത്ര്യത്തിലേക്ക് അവളിറങ്ങി.

ചിതറിത്തെറിച്ചകലുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ നോട്ടത്തില്‍ നിന്നു വഴുതിമാറുന്ന രണ്ടു കണ്ണുകള്‍ ...
ആഴക്കടലിന്റെ ഏതു ചുഴിയില്‍ വച്ചാണ് ഈ വിരല്‍ത്തുമ്പ് ഊര്‍ന്നകന്നത്..
അവളൊരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ..

വിജയ്..

കണ്ടെത്തലിന്റെ ആ നിമിഷത്തില്‍ അവള്‍ക്ക് പൊട്ടിച്ചിരിക്കാന്‍തോന്നി... ഉറക്കെയുറക്കെ...