Monday, May 30, 2011

നിന്റെ നാട്ടിലേക്കുള്ള യാത്ര.



നിന്റെ നാട്ടിലേക്കുള്ള യാത്ര. 

ഓര്‍മ്മകളുടെ ഹെയര്‍പ്പിന്‍ വളവുകളില്‍ ഊയലാടുന്നുണ്ട് ഞാന്‍. 

“നിനക്കായി മാത്രം പൂക്കുന്നൊരു പൂക്കാലത്തിലേ നിന്നെ ഞാനിങ്ങു കൊണ്ടു വരികയുള്ളൂ.”
നേര്‍ത്തൊരു കാറ്റില്‍ പൂക്കുലകള്‍ കൊഴിയുന്നൊരു പുലരിയിലാണ് അവനത് പറഞ്ഞത്. 

ഉള്ളിലെ കടമ്പുമരച്ചില്ലയില്‍ ചിലന്തിവലകള്‍ കാറ്റത്ത് ഉലയുന്നു‍.  കാലം തീരുമാനിച്ച ചില നിമിഷങ്ങളിലേക്കുള്ള പ്രയാണം.  ഒരു യമിയുടെ നിര്‍വികാരതയാണ് ഉള്ളിലെങ്കിലും നീ പറഞ്ഞു മാത്രം കേട്ട പുറംകാഴ്ച്ചകള്‍.   ഗ്ലാസ്സ് താഴ്ത്തിയിട്ടപ്പോള്‍ ഏറെനാള്‍ കൂടിക്കാണുന്ന കൂട്ടുകാരിയെ പോലെ കൈനീട്ടി തൊടുന്ന സുഖമുള്ളൊരു തണുപ്പ് .

‘സീനാ, നോക്കൂ ഇരുവശവും വയലറ്റ് നിറമുള്ള പൂക്കള്‍ കാണുന്നുണ്ടോ നീ?  അപ്പുറം കടും പച്ച നിറമുള്ള വള്ളികളില്‍ ഓറഞ്ച് നിറമുള്ള കുലകള്‍.  വെള്ള, മഞ്ഞ, ചുവപ്പ്.. പൂക്കൂട നിറച്ച് ഒരുങ്ങി നില്ക്കുകയല്ലേ നമ്മളെയും കാത്ത് എന്ന പോലെ.. താലമേന്തുന്ന വള്ളിപ്പടര്‍പ്പുകള്‍..! കുറച്ചൂടെ പോട്ടെ ഞാനൊരൂട്ടം കാട്ടിത്തരാം.. വളവു കഴിഞ്ഞ് ഒന്നു സ്ലോ ചെയ്യ്.. ! ദാ, ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം.. റോഡിനപ്പുറത്തേക്ക് നോക്ക് നീ.  പാറക്കെട്ടുകളില്‍ നിന്നു ഒഴുകിയിറങ്ങുന്ന നീരുറവ കാണുന്നില്ലേ?  വാനരപ്പട വായ്ക്കുരവയുമായി നമ്മെ എതിരേല്‍ക്കുന്നത് കണ്ടോ...“  

“ഇനി കഷ്ടിച്ച് അര മണിക്കൂര്‍... അവരവിടെ എത്തിക്കാണ്വോ...?”

‘'കാത്തിരിപ്പുണ്ടാവും. ഉറപ്പ്..”

“ഇത് വേണമായിരുന്നോ?  നിന്നെ അവര്‍ തിരിച്ചറിയില്ലേ.. നിന്റെ ഫെയിം.. എനിക്ക് പേടിയുണ്ട്.. ഒക്കെ ഞാന്‍ കൂടി അറിഞ്ഞോണ്ടാണ് എന്നല്ലേ നിന്റച്ഛന്‍ പറയൂ..”

“ഫെയിം...! നീയൊന്നു മിണ്ടാണ്ടിരിക്ക്.. ഈ യാത്രയുടെ, കാഴ്ച്ചയുടെ ത്രില്‍ നശിപ്പിക്കാതെ..  അവരൊക്കെ എത്ര അതിശയിക്കുമെന്നോ. ഇത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്തതാണ്.. ഒന്നു പ്രിപ്പയര്‍ ചെയ്യാനായില്ല എനിക്ക്....”

‘‘അതെ.. അതു തന്നാ ഞാന്‍ പറഞ്ഞത്.. വല്ല ട്രാപും ആവ്വ്വോ ഈശ്വരാ.. നിന്റെ ഓരോ പ്രാന്ത്.. ദാ, ഇതാണ് പാലം.“

“നമ്മളെത്തി. നീ സൂക്ഷിക്കണം..”

‘‘ഇനി താഴോട്ടിറങ്ങണം.. കല്ലുകള്‍ ഇളകിയിട്ടുണ്ടാവും. നീ കൈ പിടിക്ക്..”

*************************************************************
“നീ അറ്റന്റ് ചെയ്യ്...”
ആശുപത്രിയുടെ വിറങ്ങലിച്ച ഇടനാഴിയില്‍ വച്ചാണ് മനുവിന്റച്ഛന്‍ അവന്റെ ഫോണ്‍ കയ്യില്‍ തന്നത്. 
സന്ധ്യ മുതല്‍ കലുങ്കില്‍ തനിച്ചിരുന്ന് ഭ്രാന്തു പിടിക്കുമെന്നായപ്പോഴാണ്  മനുവിന്റെ ഫോണ്‍ ഓണാക്കിയത്.  കാലത്തിനെ ഇല്ലാതാക്കുന്ന, യാഥാർഥ്യങ്ങളെ മറച്ചു വെക്കാനാകുന്ന യന്ത്രലോകം. അവനില്ലാത്ത ദിവസങ്ങള്‍  ഭീകരമായപ്പോഴാണ്, വെറുതെ, സ്വന്തം ഫോണിലേക്കൊന്നു വിളിക്കാനായി ഓണ്‍ ചെയ്തത്. “മനു ഈസ് കോളിംഗ്..” എന്ന് പറയാന്‍ മറ്റാർക്കു കഴിയും?  രണ്ടാമതും ഡയല്‍ ചെയ്യുമ്പോഴെക്കും ഇടയ്ക്കു കയറി വന്ന ഒരു കോളിന്റെ ഷോക്കിലാണ് ദിലീപ്.  വിരഹവും വേവലാതിയും പൂണ്ട ഒരു മധുര സ്വരം.  എന്തു പറയണമെന്നറിയാതെ തരിച്ചിരുന്നുപോയി. വിളിച്ചത് ആരെന്നറിയാനൊരു ശ്രമം.  അവനാവാന്‍ ആവില്ലെന്നറിഞ്ഞു തന്നെയാണ് അനുകരിച്ചത്.  അതിശയിച്ചുപോയി. ഇത്ര കരുതലോടെ അവനെ വിളിക്കാന്‍ ഏതാണ് താനറിയാത്തൊരു പെൺ‌കുട്ടി...?  കൂട്ടുകാരെ അറിയിച്ചപ്പോള്‍ സത്യന്‍മാഷാണ് ഒന്നു കാണാന്‍ വരട്ടെ എന്ന് പറഞ്ഞത്.  ഇങ്ങോട്ടു വന്നേ കാണു എന്ന് ഉത്തരം. ഒരു കണ്ടീഷനോടെ. കൂട്ടുകാര്‍ എല്ലാരും വേണം.  ഗരുഡന്‍ കുന്നില്‍ വച്ച്.  കാര്യം അവളറിഞ്ഞില്ലെന്നുറപ്പാണ്. 

********************************************************************
കുന്നിന്‍ ചരിവിലെ പുല്‍ത്തകിടിയില്‍ നിന്ന് പിടഞ്ഞെണീറ്റു.  മനുവിന്റെ പെണ്ണ് ആരെന്നറിയാനുള്ള കൌതുകം എല്ലാവരിലുമുണ്ട്.  

“പാ‍ലക്കാട്ട് നിന്നാ... ?”

“അതെ.  ഞാന്‍ സീന.  ഇവളെ അറിയുമല്ലോ. ശർമ്മിള. പിന്നണി ഗായിക“

കാറില്‍ നിന്നിറങ്ങിയ സുന്ദരികളെ കണ്ട് വിശ്വസിക്കാനായില്ല ദിലീപിന്.  അന്ധയായ പ്രശസ്ത പിന്നണി ഗായിക ശർമ്മിള.. മനുവിന്റെ...?!!!


“നിങ്ങളെല്ലാരുമുണ്ടെന്ന വിശ്വാസമുണ്ടെനിക്ക്.  എന്നോടെന്തു പറയുമെന്നു കരുതി വിഷമിക്കേണ്ട.  മനു ഈ ലോകത്ത് ഇപ്പോ ഇല്ലെന്നെനിക്കറിയാം, ദിലീപാണ് വിളിച്ചതെന്നും..  ശ്വാസം പോലും തിരിച്ചറിയാവുന്ന തരത്തില്‍ ഞങ്ങള്‍ പരിചിതരാണ്.  എന്റെ കാഴ്ചയാണ് അവന്‍.  പുലര്‍ച്ചെ ഈ പാറപ്പുറമൊരുക്കുന്ന ഭൂപാളം കേട്ടാണ് ഞാനുണരുന്നത്.  അതാണ് അവന്റെ മോര്‍ണിംഗ് വാക്ക്.  അവനിലൂടെ ഞാന്‍ കണ്ട ലോകങ്ങള്‍, കേട്ട ശബ്ദങ്ങള്‍.. ദിവസങ്ങള്‍ നീണ്ട ഈ മൌനത്തിന് മറ്റൊന്നും പറയാനാകില്ല.  ഒടുവില്‍ അറ്റന്റ് ചെയ്ത ദിലീപ് മനുവാകാന്‍ ശ്രമിക്കുന്നത് കൂടി കണ്ടപ്പോള്‍ ഞാനുറപ്പിച്ചു.  ദിലീപ്, ഞങ്ങളുടെ രീതികളൊന്നും അങ്ങനല്ല. അല്ലെങ്കിലും ഒരാള്‍ക്കും മറ്റൊരാളെ അടയാളപ്പെടുത്താനാകില്ല. അവന്റെ കാലടികള്‍ക്കൊപ്പം ഞാനും കൂടീട്ട് കുറച്ചു വര്‍ഷമായി.. ഈ സുഹൃത് സംഘമാണ് അവന്റെ പ്രാണനെന്നും എനിക്കറിയാം.  നിങ്ങളും ഞാനും ഉള്ളിടത്ത് അവനില്ലാതെ വരില്ല.  അതാണ് ഇങ്ങോട്ട് വിളിപ്പിച്ചത്.“

അനായാസമായി മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന സ്വരത്തില്‍ ശര്‍മ്മിള പറഞ്ഞു നിര്‍ത്തി.

കാതുകളെ വിശ്വസിക്കാമോ എന്നറിയാതെ സീന നടുങ്ങി.  മനുവിനെ കാണാന്‍ എന്നു പറഞ്ഞതുകൊണ്ടാണ് കൂടെ പോന്നത്.  ഒന്നിച്ചുവളര്‍ന്നവള്‍. ഏതു പോരായ്മയേയും നികത്തുന്ന കഴിവുകളുള്ളവള്‍.  സ്വകാര്യ സംഭാഷണങ്ങളില്‍ മനുവെന്നൊരു പേര് കുറച്ചുകാലമായി കടന്നു വരുന്നുണ്ട്.  ഇവളുടെ പണത്തിനും പ്രശസ്തിക്കും അപ്പുറമൊരിഷ്ടമുണ്ടോ അവന് എന്ന് നേരിട്ടറിയാനാണ് പുറപ്പെട്ടത്.  എന്നിട്ടിപ്പോ..  ഈ യാത്ര ഒഴിവാക്കേണ്ടതായിരുന്നു..

സാന്ദ്രത കൂടുന്നൊരു മൌനത്തിനു സാക്ഷിയായി ഗരുഡന്‍ കുന്ന്.

********************************************************************

“സത്യന്‍ മാഷൊന്നു വരുമോ എനിക്കൊപ്പം... കുന്നിന്മേലുള്ള ശാന്തിപ്പാറയില്‍... "

അവളുടെ വാക്കുകള്‍, ആഗ്രഹങ്ങള്‍.. നടുക്കം ഓരോരുത്തര്‍ക്കും പെരുമ്പറ പോലെ നെഞ്ചിലിടിക്കുന്നതായി.  പടവുകള്‍ നോക്കി നെടുവീര്‍പ്പിടുന്ന മൌനവല്മീകങ്ങള്‍. അതിനു മുകളില്‍ വെച്ചാണ് തിരകള്‍ക്കൊപ്പം പാറക്കെട്ടില്‍  തലതല്ലി അവനും ചേര്‍ന്നത്.  ഒന്നും  പറയാനാവാതെ താന്‍ കുഴഞ്ഞു പോകുന്നതായി സത്യന്‍ മാ‍ഷിന് തോന്നി.  മെയ്ഫ്ലവര്‍ കൊഴിഞ്ഞു വീണു കിടക്കുന്ന പടവുകളില്‍ ശാന്തിപ്പാറയ്ക്ക് ഇപ്പോള്‍ അഭൌമമായൊരു പരിവേഷമുണ്ട്.  ചൂളം കുത്തി പറന്നു പോകുന്ന കാറ്റ് ഇവളോട് മാത്രം സ്വകാര്യമായെന്തോ പറയുന്നതു പോലെ.  അന്ന്, ഇരുട്ട് വീണ് തുടങ്ങുന്ന ആ സന്ധ്യയില്‍ ചെറിയൊരു ലഹരിയോടെ താന്‍ “രാവണപുത്രി” ചെല്ലുമ്പോള്‍ പടവുകള്‍ കയറുകയായിരുന്നു മനു.   ലോകം ഞങ്ങളിലേക്ക് ഒതുങ്ങാറുള്ള ആ നേരങ്ങള്‍ക്ക് പങ്കാളിയായി മറ്റൊരു കാതു കൂടി ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.  ഇപ്പോള്‍ ഇവളും ഞങ്ങളും ചേരുന്ന ഈ സന്ധ്യയില്‍ മനുവിന്റെ നിശ്വാസച്ചൂട് അനുഭവപ്പെടുന്നുണ്ടോ..?!  ഉള്‍ക്കണ്ണില്‍ വെളിച്ചവുമായി, ഒന്നാം പടവില്‍ തൊട്ട് വന്ദിച്ച് കയറിപ്പോകുന്ന ആ അന്ധ യുവതിക്കൊപ്പമെത്താനാവാതെ മാഷ് തളര്‍ന്നു.  ഈയൊരു നിമിഷത്തിലേക്കായിരുന്നു തന്റെ ഏതു യാത്രയുമെന്ന് അവളുടെ ചലനങ്ങള്‍ പറയുന്നുണ്ട്.

“അഞ്ചാം പടവിലൊരു യതി ആവാം.. അല്ലേ മാ‍ഷേ..?” നേര്‍ത്തൊരു കിതപ്പില്‍ അവള്‍ നിന്നു.
മനുവിന്റെ ഭാഷ!

“ശംഖ് ദ്വാരമുള്ളൊരു ഭാ‍ഗമില്ലേ എട്ടാം പടവിനിടതുവശം..അതെ ഇതു തന്നെ,  സാഗരം മുഴുവന്‍  ആസക്തിയോടെ ഇരമ്പുന്നു ..ആര്‍ത്തി ,ആവേശം, അട്ടഹാസം, നിരത്ഥകത, ശൂന്യത..പിന്നെയുമെന്തെല്ലാമാണ് കടല്‍??“

ഇവളിലൂടെ മനു പിന്നെയും അതിശയിപ്പിക്കുന്നു..!!
************************************************************************

പതിനാലാമത്തെ പടിയില്‍. 

ശാന്തമാണ് മനസ്സ്.   അതിനുമപ്പുറം വീശിയടിക്കുന്ന കാറ്റ്.  നിന്നിലേക്ക് നീളുന്ന എന്റെ വിരലുകള്‍ കോര്‍ക്കുന്നത് നിന്റെ കൈകളാണെന്ന്, വിയര്‍പ്പുതുള്ളികള്‍ ഊറുന്ന നെറ്റിത്തടം തലോടുന്നത് നീയാണെന്ന്, ഭാരമില്ലാതാവുന്ന എന്റെ ദേഹം ചായുന്നത്  നിന്നിലേക്കാണെന്ന്, ഞാനറിയുന്നു.   കാതിലലക്കുന്ന ത്രിപുടതാളത്തോടെ സാഗരം.  മനസ്സ് മുഴുവന്‍  ചേർത്ത് എന്നെ ആവാഹിക്കട്ടെ.  ചിതറിയടിച്ച്, അലതല്ലി, ആര്‍ത്തലച്ചൊടുവില്‍ ശാന്തയാവുന്ന കടല്‍ പോലെ...

എല്ലാം ചേര്‍ന്നോടുവിലൊന്നാവുന്ന ഓംകാരം പോലെ... നമുക്കു മുന്നിലൊരേ വെളിച്ചമുള്ളൊരു ലോകത്തിലേക്ക്..
 
ഈ നിമിഷങ്ങള്‍,  ഇത് മാത്രമാണ് തീരുമാനിക്കപ്പട്ടത്.

Thursday, March 31, 2011

പയ്യാറ്

അടുക്കളയൊതുക്കി, മീ ചട്ടിയുമായി  മുവശത്തെ  മുറ്റത്തേക്കിറങ്ങിയതാണ്. ഉണക്കത്തെരണ്ടി കഴുകിയ വെള്ളം  താഴേക്ക് കളയണം. തിണ്ടി കാലെടുത്തു  വച്ചപ്പോഴേ  കേട്ടു  താഴെ പിള്ളാര് ടെ ഒച്ച.  മീ മുറിക്കുമ്പോ സ്കൂളി മണിയടിക്കുന്നത് കേട്ടിരുന്നു .  കയ്യാല പിടിച്ച് മെല്ലെ താഴോട്ടിറങ്ങി.
“ഈറ്റ്ങ്ങളെന്റെ പറമ്പ് കളയ്‌വല്ലോ..”
തൈക്കുണ്ടിന്റെ വട്ടത്തിലിരുന്നു അഞ്ചാറ് പെപിള്ളേര് മൂത്രമൊഴിക്കുന്നു. ഒച്ചയിട്ടപ്പോ എല്ലാം കൂടി ഉരുണ്ടുപിരണ്ടോടി.  കൂട്ടത്തിലൊന്നു തിരിഞ്ഞു നിന്ന് താളത്തി തുടങ്ങി.
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ്നാല്, പയ്യഞ്ച്, പയ്യാ……………..റ്..
ഓടിക്കോ പയ്യാറ് വരുന്നൂ..”
പടിഞ്ഞാറെടത്തിലെ നാരാണ മാഷിന്റെ മോള് .  തല തെറിച്ച പെണ്ണ്. ഓൾടപ്പനെ ഞാമ്പേടിച്ചിറ്റ്ല്ല.  പിന്നാ മോള്.  പീട്യേ പോവുമ്പോ ഒന്നത്രടം ചെല്ലണം.  ഇന്നിത് ഏഡ്മാഷോട് പറയണം.  മൂത്രത്തിന്റെ വാടയടിച്ച് ഉറങ്ങാമ്പറ്റ്ന്നില്ല.  ഒരു മൂത്രപ്പൊര കെട്ടിയാലെന്താ ആട?  ഇപ്പോ പഴേ കാലൊന്ന്വല്ലല്ലോ.

പുറത്തെ അയലീന്ന് ഒരു തോത്തുമുണ്ട് വലിച്ച് തോളിലിട്ട്, ചേദീന്ന് സോപ്പുപെട്ടീമെടുത്ത് തോട്ടുങ്കരയിലേക്കിറങ്ങി.  കാലത്തും വയ്യിട്ടും ഈ തോട്ടിലൊന്നു മുങ്ങിക്കുളിച്ചാ തീരാത്ത ക്ഷീണൊന്നും ഇന്നുമില്ല. മൂക്കുപിടിച്ചൊന്ന് മുങ്ങിനിവന്നു.  മോളി കുന്നുമ്മലെ മുരളി കാലീനെ കുളിപ്പിക്കുന്നുണ്ട്.
  “പറഞ്ഞാ കേക്കാത്ത നായീന്റെമോ.  ഓനൊക്കെ കെണറും കുളിമുറീമുണ്ട്. ആ കാലീന്റെ മേലെ ഒരു നാല് ബക്കറ്റ് വെള്ളമൊയിച്ചാപ്പോരെ?  ന്റെ മേത്തേക്ക് ഈ ചാണം കലക്കി വിടണോ?”
പുല്ലു ചെത്തുന്ന കാത്ത്യായനി കേക്കാഞ്ഞിറ്റല്ല മിണ്ടാത്തത്.

നേരം വൈകി.  ഏട്ടനിന്നും കാത്തുനിന്ന് ദേഷ്യം വരുന്നുണ്ടാകും.  അവറാച്ചന്റെ ഓടെ കയ്യീന്ന് ഒരു നാല് കാശു കിട്ടാ എത്ര നേരം കാത്തു നിന്നാലാ? പണിയെട്ത്ത കൂലിക്കാ നിക്കുന്നത് എന്ന ഒരു വിചാരോം ഓൾക്കില്ല.  മാളികേല് നിന്നാപ്പോരാ.  താഴേക്ക് നോക്കാനും കയ്യണം.  ജീരകപ്പാട്ട തുറന്ന് ചുരുട്ടി വച്ച നോട്ടെടുത്ത് മുണ്ടിന്റെ കോന്തലയി കെട്ടി.  ഇറയി തിരുകിവച്ച പൊട്ടിയ കണ്ണാടിയിൽ കഷണങ്ങളായി ഒരുങ്ങി.  കഴിഞ്ഞ ഓണത്തിന് അങ്ങാടീലെ തുണിക്കടേല് മുണ്ടും വേഷ്ടീം വാങ്ങാ പോയപ്പോ മുഴുവനായി കണ്ണാടീല് കണ്ടു.   സിനിമേ കാണണപോലെ. 
വാതി ചേത്തടച്ച് അരിവാകയ്യിലെടുത്ത് മുറ്റത്തിറങ്ങി. റോഡി പിള്ളാര് ടെ  പട തന്നെയുണ്ട്.  വീട്ടിലത്താനുള്ള തിരക്കി തട്ടിയിട്ടോടുന്നു.  പെണ്ണ് പിന്നേം തുടങ്ങി..
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ് നാല്, പയ്യഞ്ച്ച്, പയ്യാറ്…..’

തികട്ടി വന്ന വാക്ക് തൊണ്ടയിലടക്കി നടന്നു.  എന്തൊക്കെ പേരുകളുണ്ട്. ഏച്ചി ഉമ്പാച്ചി, ഏട്ട പൊക്ക..നാളിതുവരെ ആ പേരിന് കുറച്ചിലൊന്നും തോന്നീട്ടില്ല. ഇപ്പഴത്തെ കുട്ട്യോക്ക് ഇതെല്ലാം തമാശയാണ്.

വെയിലാറിത്തുടങ്ങി.  ഏട്ടനെയോത്തപ്പോത്തന്നെ നടത്തത്തിന് വേഗത കൂടി. ഇറയത്ത് തന്നെയുണ്ട്. ചവക്കാനുള്ള വട്ടത്തിലാണ്.  അരികിലിരുന്ന് ഇടിച്ചൊതുക്കിയതി നിന്ന് ഒരു നുള്ള് തുമ്മാ വാങ്ങി മേചുണ്ടിനിടേ തിരുകി.  റോഡി ഏട്ടനോടോപ്പം നടക്കുമ്പോ വയസ്സെത്രയായി രണ്ടാക്കുമെന്നു വെറുതേ ഓത്തു.  എത്രയോ കാലമായി ഈ നടപ്പ് തുടരുന്നു.  ചാഞ്ഞ വെയിലത്ത് കള്ളുഷാപ്പെത്തും വരെയുള്ള നടപ്പി വിശേഷങ്ങളിതുവരെ തീർന്നിട്ടില്ല.
 “ഇന്റെ കയ്യിലെന്തിനാണേ ഇനീം അരിവാള്? ഇതും പിടിച്ചോണ്ടു വേണോ ഇനീം നടക്കാ?”

കളിയാക്കാനുള്ള പുറപ്പാടാണ്.  മംഗലം കയ്യാത്ത അടിയാത്തീന്റട്ത്ത് തെമ്മാടിത്തോം കൊണ്ടുവരുന്നവരെ നേക്കുനിത്തിയ അരിവാളാണിത്.
‘നെന്റെ ഊക്കു കണ്ടിറ്റാ പെണ്ണേ നിന്നെ എനിക്ക് പിടിച്ചത്” എന്നും പറഞ്ഞ് ചങ്കിക്കേറിയ ക്ടാത്തൻ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞിട്ട് കാലമേറെയായി.  നുണക്കുഴിക്കവിളി തൊട്ട്, ചൂട്ടുകനലാളുന്ന നോട്ടത്തിന്റെ പൊള്ളലി  പൊട്ട തെയ്യം കണ്ടിരുന്ന ഒരു രാവിന്റെ കുങ്കുമച്ചോപ്പുള്ള ഒരോമ്മ.

“ഒന്നു പോയാപ്പാ.. ഈന് മൂച്ച കൂട്ടാനാ.  നാളെ ചാക്കോ മാഷിന്റെ കണ്ടത്തിൽ  മൂരാ പോണം“.  അരിവാളൊന്നു നീട്ടിവീശി റോഡരികിലേക്കു നീണ്ട കമ്മ്യൂണിസ്റ്റുപച്ചയുടെ കൊമ്പ് അരിഞ്ഞെറിഞ്ഞു.

“നീയറിഞ്ഞാ, നമ്മടെ അമ്പൂന്റെ മോള് ഡോട്ടറ് ഭാഗം പഠിക്കാമ്പോണ്.  ഓനോട് പറഞ്ഞിന്.  എന്തെങ്കിലും തിരിഞ്ഞിറ്റ്ണ്ടാവ്വോന്നറീല.“

പാവം.  മൂന്നാലു കൊല്ലായി അട്ടം നോക്കി കെടപ്പന്നെ.  ഞാളെ കൂട്ടത്തി പഠിച്ച ചെക്ക.  ഒരു ഉദ്യോഗൊക്കെയായി കുടുമ്മത്തെ ഒരു കരക്കെത്തിക്കാ കയ്യുന്നോനായിര് ന്നു.  ഓന്റെ തലേല് ആരെല്ലാമോ  ഓരോരോ പ്രാന്തു കുത്തിക്കേറ്റി വീട്ട്ക്കിട്ടാണ്ടായി.  പ്രസംഗോം സഞ്ചാരോം കൊടി പിട്ത്തോം …കേമനാന്ന് പറയ്ന്നോരുമുണ്ട്. ഒരൂസം രാവിലെ റോഡ് വക്കി ചതച്ചിട്ട പോലെ കെടപ്പായിര് ന്നു. പാതി ചത്ത് ആ കെടപ്പ് തന്നെ ഇന്നും..

ഷാപ്പിക്കാര് കൂട്ന്നേയുള്ളു.  പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് നടന്നു.  സാധനം അങ്ങെത്തിക്കോളും.
 “കയിച്ചോപ്പാ.  അപ്പറത്ത്ന്ന് പറഞ്ഞിറ്റാ.”
കള്ളിന്റൊപ്പം ഒരു പ്ലേറ്റ് കപ്പേം മീനും കൂടെ വെച്ചു ഗോയിന്ന.  ഒരു കോപ്പ കള്ള് മോന്തി തോത്തി ചുണ്ട് തോത്തി.

ഏട്ട എത്തുമ്പഴേക്കും അപ്രത്ത്ന്ന് രണ്ട് കായി  പൊകല വാങ്ങണം.  മോന്തിച്ചോപ്പിൽ  ഈ കുന്നിറക്കം ഒരു രസാണ്.  മെല്ലെ ചരതിച്ച് എറങ്ങീലെങ്കി വെവരറിയും.  കാലി ചെരിപ്പിട്ട് ഏട്ട നടക്കുന്നത് കാണാ നല്ല പത്രാസ്ണ്ട്.  എന്നെക്കൊണ്ടാവൂല്ല ഇങ്ങനത്തപരിഷ്കാരൊന്നും ശീലിക്കാ.

കുന്നുമ്മലെ മോഹനന്റെ മോ സുരേശനും ചങ്ങായിമാരും റോഡരികി നിത്തിയിട്ട പുതിയ കാറിലിര് ന്ന് വർത്താനം പറയ്ന്ന്ണ്ട്.  ശനിയായ്ച്ച കാവില് കണ്ടപ്പം ഇവന്റമ്മ പറഞ്ഞിന് മോ വന്നിറ്റ്ണ്ട്ന്ന്.
“പാച്ചൂം കോവാലനും ഇന്ന് നേരത്തെയാ ?”

ബല്യ ഗഫുകാരനൊക്കെയായിറ്റും ചെക്കനിതൊന്നും മറന്നിറ്റില്ല. 

“എടാ, ഇത് പയ്യാറ്.  ഞങ്ങടെ വാനമ്പാടി.”
അട്ത്തിരിക്കുന്ന ബാല്യക്കാര ചിരിച്ചു.

“കുഞ്ഞീ, പൊക്കനൊന്നൂല്ലേ തെരാ, ബെലിക്കാനും കുടിക്കാനും..”
“വാ, കേറ് രണ്ടാളും..വീട്ടില്ണ്ട്.  തെരാലോ…”

പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് നൂണു.  ഉള്ളിലത്തെ തണുപ്പി കണ്ണടഞ്ഞു പോകും പോലെ തോന്നി.  പതുപതുത്ത സീറ്റിലേക്ക് അമർന്നു.  അതിന്റാത്ത് പാട്ട് കേക്കുന്നുണ്ട്. ‘കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്…” ഓർമ്മയുള്ളത്രേം കൂടെ മൂളി നോക്കി.  കണ്ണു തുറന്നപ്പോ അട്ത്തിരിക്ക്ന്ന ബാല്യക്കാര ഞെക്കി വിളിക്ക്ന്ന സാധനോം എന്റെ നേരെ പിടിച്ച് ചിരിക്കുന്ന്.

“ദാ, നോക്ക്“
അതിനാത്ത് ഇടത്തേ കൈ പൊക്കി കത്തി കൊണ്ട് പൊറം ചൊറിഞ്ഞ് നിക്ക്ന്ന എന്റെ പോട്ടം.  പിന്നെ കണ്ണടച്ച് പാട്ട് പാട്ന്ന സിനിമ.
“ഉയ്യന്റപ്പാ.. ഇദെങ്ങനെ..?”  നാണിച്ചുപോയി.

“അകത്തേക്ക് വാ... ഇവിടെ വേറാരുമില്ല...”
“പിന്ന്യോപ്പാ... ഈ എറയത്തിനപ്രം കേറൂല പയ്യാറ്‌..”
ഉമ്മറത്തെ നിലത്തിരുന്നു.

“കേരി ബാണേ ഇങ്ങ്...” മണത്ത് മണത്ത് ഏട്ട അകത്തേക്ക് പോയി.  ദഹിപ്പിച്ചൊന്ന് നോക്കീറ്റും അറീന്നില്ല.

“ഇതൊന്ന് പിടിപ്പിക്ക്. എന്നിട്ട് പയ്യാറിന്റെ മാസ്റ്റപീസ് പാട്ട് ഓത്ത് വെക്ക്.. ഇപ്പം വരാം...”  സുരേശ കൊണ്ടു തന്ന കളറ് വെള്ളം മെല്ലെ കുടിച്ചു നോക്കി.  കള്ള് പോലെ പുളിപ്പില്ല.  എന്തോ  കുടിക്കാ നല്ല രസമുണ്ട്.

ഇക്കാണുന്ന പറമ്പെല്ലാം എന്റെ കൈയ്യെത്തിയതാന്ന്.  കൈമ്മല് കത്തി പിടിക്കാനായപ്പം ഈട ബെരാ തൊടങ്ങിയതാ.  നിറയെ കൊലച്ച് നിക്കുന്ന തെങ്ങിന്റെ ചോട്ടില് ചൊമച്ച് ചൊമച്ച് കെളക്കുന്ന അപ്പന്റെ രൂപം ഇപ്പളും കാണുന്ന പോലെ.

“പയ്യാറേ റെഡിയല്ലേ . എന്നാ തുടങ്ങാം..”   ബാല്യക്കാരെല്ലാം കസേരയി വട്ടത്തിലിരുന്നു.
ഇളം കാറ്റ് കൊണ്ട് ആ വരാന്തേലിര് ന്നപ്പോ ചെവീലാരോ മൂളുന്നു...

“നാട്ടിപ്പണിക്കാര് കേരാനായാ..
ആനേനെ കണ്ടിക്ക് കെട്ടാനായാ..
താളും തവ്ട്കഞ്ഞീം വെക്കാനാ‍യാ..”

ചുറ്റിലും കാലമെല്ലാം മാറുന്നുണ്ടോ.  കൂടെ ഏറ്റുപാടിക്കൊണ്ട് കൂട്ടരെല്ലാരുമുണ്ട്  ... വെളഞ്ഞ ചാഞ്ഞ പുഞ്ചപ്പാടത്ത് കൊയ്ത്ത് കാലം.  കതിരെല്ലാം അരിഞ്ഞ് മുന്നിട്ട് കേരുവാണ്.   അപ്പറത്തെ നെരേന്ന് ക്ടാത്ത കണ്ണെറിയുന്ന്ണ്ട് .  പാടിപ്പാടി കൊയ്ത് നിവരുമ്പോകൂട്ടിമുട്ടുന്ന നോട്ടത്തിന് അരിവാളിനേക്കാളും മൂച്ച.

കൈകൊട്ടി കാത്താളമിട്ട് ഉറഞ്ഞ് വിയത്ത് പാടി.  നെഞ്ചി പെരുക്കം കൂടുന്ന പറച്ചെണ്ടമേളം.  തെളിഞ്ഞ് മായുന്ന മായക്കാഴ്ചകളിലൊന്നിലും മനസ്സ് നിക്കുന്നില്ല.  പൂരപ്പറമ്പിൽ ആക്കൂട്ടങ്ങമേലെ മേലെ ചവിട്ടിയരക്കുന്നത് പോലെ.  ചെവിയി തട്ടുന്ന പൊള്ളുന്ന കാറ്റ്! ഞെട്ടിയുണന്നു . ധൃതിയി അരയിലെ പേനാക്കത്തി തപ്പി നോക്കി.  ഇല്ല...കാണാനില്ല.. എന്റെ  തൊണ്ടച്ചാ...എട്യാ  അത്.. ആരുമറിയാതെ കൊണ്ടനടക്ക്ന്ന   എന്റെ  .........  ചേരട്ടയെപോലെ  ദേഹത്തിലിഴഞ്ഞ്  കാതി ആരോ സ്വകാര്യം പറയുന്നു....
“തപ്പണ്ട...“

Sunday, March 13, 2011

നിഴല്‍ക്കൂത്തുകള്‍

ചില ദിവസങ്ങളങ്ങനെയാണ്.  വിഷാദമേഘങ്ങള്‍ പെയ്യാതെ, തോരാതെ പ്രഭാതം മുഴുവന്‍ വിങ്ങിനില്‍ക്കും.  കാരണമന്വേഷിച്ചിട്ട്  കാര്യമില്ല.  ഓര്‍മ്മനൂല്‍ പിടിച്ച് പിറകോട്ട് പോയാല്‍  കുരുക്കിലാവും.  പലയിടങ്ങളും അഴിച്ചെടുക്കാനാവാതെ വിട്ടുകളയണം പിന്നെ.

ഇന്നിപ്പോ അതന്നെ അവസ്ഥ.  ക്ലിനിക്കിന്റെ  ഗെയ്റ്റ്  കടന്നപ്പോഴും തെളിഞ്ഞിട്ടില്ല.  പരിശോധനാ മുറിയില്‍ ചാഞ്ഞിരുന്ന് അല്പം കാറ്റിന്, വെളിച്ചത്തിന് പ്രാര്‍ത്ഥിച്ചു.  പിടിതരാതെ പലവഴി ഉരുളുന്ന പന്തുപോലെ  മനസ്സ്.  കണ്ണടച്ചിരുന്നതല്ലാതെ ഇരുട്ടോ വെളിച്ചമോ ഉണ്ടാകുന്നില്ല.


ഇന്നെന്തായിരുന്നു രാവിലെ..?  എന്തിനെന്നറിയാതെ ശാഠ്യം  കാട്ടിയ  മോളോ, സ്വയം മറന്നു  വാര്‍ത്തകളില്‍ മുഴുകിയ  അവള്‍ടച്ഛനോ?   അതോ, രാത്രിയില്‍ വന്ന അമ്മയുടെ കോളോ? വയസ്സേറെയായി  അച്ഛന്..  ഇപ്പോ കേള്‍വിയും കുറഞ്ഞിരിക്കുന്നു.  മറന്നിട്ടല്ല .  ഫോണിലും സംസാരിക്കാന്‍ പറ്റാതാവുമ്പോ അച്ഛനങ്ങനെ പലതും തോന്നുന്നുണ്ടാവും.  എന്നാല്‍  അമ്മയ്ക്കറിയരുതോ ഒരു വീട്ടിലെ തത്രപ്പാടുകള്‍ .!

‘ഗുഡ് മോര്‍ണിംഗ്  മാഡം...”

ഹൊ ! എവിടെ നിന്നോ തെറിച്ചുവീണ പോലെ...!  നിഷ ഹാഫ് ഡോര്‍   തുറന്ന് അകത്തു വന്നതാണ്.     ഒന്നു പതുക്കെ  സംസാരിക്കാന്‍  അവളോട്  എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് ‍‍.    പൊടുന്നനെയുള്ള വിളികളില്‍  ഹൃദയമിടിപ്പു പോലും നിലച്ചതായി തോന്നും.  അല്ലെങ്കിലെന്തിനവളെ പറയണം! കൊക്കിനെപ്പോലെയിരുന്നു തപസ്സു ചെയ്യേണ്ട സ്ഥലമാണോ ഇത്?


“ഒരു പേഷ്യന്റ് വന്നിട്ടുണ്ട്.  അകത്തേക്കു വിടട്ടെ..?”

വേണമെന്നോ വേണ്ടെന്നോ വ്യക്തമാകാതെ ഞാന്‍ തലയാട്ടി.  ഉദ്യോഗസ്ഥദമ്പതിക‍ള്‍ .  ആര്‍ക്കാണ് രോഗമെന്നറിയാന്‍ പ്രയാസം.  മനോരോഗാശുപത്രികളുടെ പ്രത്യേകതയാണിത്.  പുറമേക്ക്  നല്ല  ആരോഗ്യമുള്ളവര്‍‍.  ഒറ്റ നോട്ടത്തിലൊന്നും തിരിച്ചറിയില്ല.

“ഡോക്ടര്‍ ,  ഞങ്ങളെ രക്ഷിക്കണം” പരുങ്ങല്‍  മറയ്ക്കാന്‍  ശ്രമിച്ച്  ഭര്‍ത്താവ് തന്നെ തുടങ്ങി.

“ഇവള്‍ .. ഇവള്‍ക്കെന്തു പറ്റീന്നറീല.  ഒന്നിലും ശ്രദ്ധയില്ല.  ഓര്‍മ്മ തന്നെ ഇല്ലാണ്ടായതു പോലെ.  ജോലിക്കു പോകാനാകാതെ കുറച്ചു ദിവസായി.." തുടരാനാവാതെ  ചുണ്ടുകള്‍  വിറച്ച്  അയാള്‍ എന്റെ നേരെ നോക്കി.

ഒരേ സമയം രണ്ടുപേരും രോഗികളാണെന്നും  കേടു വന്ന ഉപകരണം നല്‍കുന്ന അസ്വസ്ഥതയില്‍ ആണ് അയാളെന്നും എനിക്കു തോന്നി.

“ആദ്യൊക്കെ അശ്രദ്ധയാന്നേ തോന്നീള്ളു ഡോക്ടര്‍ ‍.  ചെയ്തോണ്ടിരിക്കുന്നത് അപ്പാടെ മറന്ന് മറ്റൊന്നിലെത്തും.  പതിവായി ഇവള്‍ ഓര്‍മ്മപ്പെടുത്താറുള്ളതൊക്കെ  ഇല്ലാണ്ടായി.  ഗ്യാസ് ബുക്കിംഗ്, ഫോണ്‍ ബില്ല്, ഇലക് ട്രിസിറ്റി ബില്ല്, കുട്ടികളുടെ ഫീസ്, ലോണ്‍ അടവുകള്‍  ഇവയൊന്നും  ഇവളുടെ ലോകത്തിപ്പോ ഇല്ല.   എന്റേം പിള്ളേര്‍ടേം   ഡ്രസ്സ് അയേണ്‍ ചെയ്യാനും അത് ഭംഗീല്‍  ഒതുക്കി വെക്കാനുമൊക്കെ ഇവള്‍ക്ക്  വല്യ ഇഷ്ടാര്‍ന്നു.  ഡ്രെസ്സൊക്കെ  ഓരോന്നായി കത്തിപ്പോവാന്‍  തുടങ്ങിയപ്പോ അത് നിര്‍ത്തി.  പിന്നെ അവള്‍ടെ  ഡ്രെസ്സ്  ഞാന്‍ അയേണ്‍ ചെയ്യുന്നത് നോക്കി ചിരിച്ചോണ്ട് അങ്ങനെ നിക്കും.  അടുപ്പത്തിരുന്നു കരിഞ്ഞുപോയ പാത്രങ്ങളിപ്പോ ഒരു കൂനയോളമായി..  അതൊക്കെ പോട്ടെന്നുവെക്കാം.., ഗ്യാസടുപ്പ് ഓഫ്  ചെയ്യാന്‍  മറക്ക്വ, ഓഫീസില്‍ പോകുമ്പോ വാതില്‍  അടക്കാതെ ‍പോവ്വ്വ , കുട്ടികളുടെ ബാഗില്‍ ടിഫിന്‍ വെക്കാന്‍  മറക്ക്വ..  ഇങ്ങനെ കാര്യങ്ങള്‍ അപകടമായിത്തുടങ്ങി.  ഇവള്‍ടെ  ആപ്പീസീന്നു  വരുന്ന  പരാതി കേക്കാനാവാത്തോണ്ട് ഫോണെടുക്കാന്‍  തന്നെ മടിയാ എനിക്കിപ്പൊ.  ചുട്ടു പൊള്ളുന്ന അയേണ്‍ ബോക്സില്‍ പിടിച്ച് കുഞ്ഞുമോളുടെ വലതു കൈ പൊള്ളിപ്പോയി..  ഒന്നും ഇവളറിഞ്ഞേയില്ല..  എനിക്ക്,  .. എനിക്കിപ്പൊ പേടിയാ ഡോക്ടര്‍   ഇവളെ  പുറത്തു വിടാനും  വീട്ടിനകത്തിരുത്താനും. രക്ഷിക്കണം..”


നല്ല കുടുംബത്തിലെ പെണ്ണ്.   ഇല്ലായ്മകളും  വല്ലായ്മകളും  പങ്കിട്ട് ജീവിതത്തിന്റെ  താഴ്വാരത്തെത്തിയവര്‍ . പാവം, അപ്പോഴേക്കും അവളുടെ  ഓര്‍മ്മച്ചിറകുകള്‍  മുറിഞ്ഞു പോയിരിക്കുന്നു.

വാരിച്ചുറ്റിയ സാരിയില്‍ മേഘത്തുണ്ടു പോലൊരു മനസ്സുമായിരിക്കുന്ന സ്ത്രീ രൂപം.  വിവശനായിപ്പോയ  ഭര്‍ ത്താവിനേയും എന്നെയും മാറിമാറി നോക്കുന്ന കണ്ണുകളില്‍  നിസ്സഹായത.  പുറം കാഴ്ചയിലെ ശാന്തത  അവളുടെ ഉള്ളിലെ  ഇരമ്പുന്ന കടലോളം കൊണ്ടുപോയി.  ഊണ്‍ മേശയോളം നീളുന്ന കൈവിരലുകളുള്ള, വിഭജിക്കപ്പെട്ട  ഇരുപത്തിനാലു മണിക്കൂറുകളുള്ള, ആള്‍ക്കൂട്ടങ്ങളിലെവിടെയോ സ്വയം നഷ്ടപ്പെട്ട,  എന്റെ തന്നെ പ്രതിബിംബം.  ഉള്ളില്‍ക്കിടന്നു ഊയലാടുന്ന ചില  ദൃശ്യങ്ങള്‍  തെളിമയോടെ മുന്നിലെത്തിയതുപോലെ.

നഗര വെളിച്ചത്തില്‍ പരസ്പരം കണ്ടുമുട്ടേണ്ടിവരുമ്പോള്‍  “നിനക്കൊന്നു വൃത്തീല്‍ നടന്നാലെന്താ “ എന്ന് ഇയാളും പറയുന്നുണ്ടാവും...  ഇവള്‍ക്കും വൈകുന്നേരങ്ങളില്‍ മേശമേലടച്ചുവച്ച  പലഹാരങ്ങള്‍  വിഴുങ്ങി ട്യൂഷന്‍ സെന്ററുകളിലേക്കോടുന്ന കുഞ്ഞുങ്ങളുണ്ടാവും...  ഇരുട്ടത്ത്  തിരിച്ചെത്തുമ്പോള്‍ അവരും "അമ്മയ്ക്ക് ഒരല്പം നേരത്തെ വന്നാലെന്താ.. “ എന്നു പരാതിപ്പെടുന്നുണ്ടാവും,  പ്രായമായ അച്ഛനമ്മമാരുടെ പിന്‍വിളികളുണ്ടാകും, ഓഫീസിലെ നൂറായിരം കുരുക്കുകളില്‍ കാല്‍തട്ടി വീഴുന്നുണ്ടാകും,  പറഞ്ഞറിയിക്കാനാവാത്ത അസ്വാസ്ഥ്യങ്ങളില്‍ സ്വകാര്യമായി മരണത്തെ വിളിക്കുന്നുണ്ടാകും, സ്വയം മറന്നിട്ടും പെണ്ണാണെന്നു പലരും ഓര്‍മ്മപ്പെടുത്തുന്നുണ്ടാകും...

ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍  എനിക്ക് വഴി തെറ്റി.
ഇരുള്‍  മൂടിയ ഏതോ അറയില്‍ അയാളുടെ ശബ്ദം അപ്പോഴും പ്രതിദ്ധ്വനിച്ചു. 

പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച്ചിലുകള്‍ പോലെ, ഇറക്കിവെക്കലിന്റെ  ആശ്വാസത്തില്‍ മേശമേല്‍  മുന്നോട്ടാഞ്ഞ്  ഞാനവളുടെ തണുത്ത കൈവിരല്‍  തൊട്ടു.  ആകാശവിരിക്കു കീഴില്‍  എന്റെ ഭാഷ മനസ്സിലാകുന്നവള്‍ ..  പതിഞ്ഞ ശബ്ദത്തില്‍  മിണ്ടിത്തുടങ്ങുമ്പോള്‍  ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു..



Saturday, February 19, 2011

പൊങ്കാല

‘അനന്തപുരിയെ അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയാക്കിക്കൊണ്ട് പൊങ്കാലയൊരുക്കുന്ന അമ്മമാരും സഹോദരിമാരും.  പൊങ്കാലനിറവിന്റെ നേരിട്ടുള്ള കാഴ്ച്ചയിലേക്കാണ് നമ്മളിപ്പോള്‍ പോകുന്നത്..‘

ക്യാമറ പിടിച്ചു കൊണ്ട് മുന്നില്‍ നടക്കുന്ന അനിലിനൊപ്പമെത്താനാവാതെ സന്ധ്യ വലഞ്ഞു.  പുതുതായി ജോയിന്‍ ചെയ്ത സ്റ്റാഫ് എന്ന പരിഗണനയൊന്നും കിട്ടുന്നില്ലെന്നു മാത്രമല്ല,ഒരല്പം റാഗിംഗിന്റെ സ്മെല്ലും തോന്നുന്നുണ്ട്. വിട്ടുകൊടുക്കാനൊന്നും പോണില്ല താന്‍ ..  റാങ്ക് സര്‍ട്ടിഫിക്കറ്റൊന്നും വെറുതെ കിട്ടീതല്ലെന്നു ബോധ്യപ്പെടുത്തിക്കൊടുക്കണം ഇന്ന്.
നിരനിരയായൊരുക്കിയിരിക്കുന്ന പൊങ്കാലയ്ക്കിടയിലൊരു മുഖം,  തൊട്ടടുത്ത ദിവസങ്ങളിലെവിടെയോ കണ്ടുമാഞ്ഞ ഒരമ്മ മുഖം..  അവള്‍ ഓര്‍മ്മക്കാടുകള്‍ ചികഞ്ഞു.  അനിലിലിന് പെട്ടെന്നു ആളെ മനസ്സിലായി.  പെണ്ണു കൊള്ളാലോ.  നല്ല ഓര്‍മ്മ.

കല്യാണിയമ്മ, കഴിഞ്ഞദിവസങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദുരന്തക്കേസിലെ പെണ്‍കുട്ടീടെ അമ്മ.  മറ്റാരും കൊത്തും മുന്‍പ് എത്താനുള്ള ഓട്ടത്തിനിടയില്‍ സന്ധ്യയുടെ കാല് പൊള്ളി.
“മനസ്സാക്ഷിയുള്ള ഒരു മലയാളിക്കും മറക്കാനാകാത്ത ഈ അമ്മയില്‍ നിന്നാവട്ടെ നമ്മുടെ തുടക്കം“. 
അനില്‍ ഒരു ക്ലോസ്സപ്പ് ഷൂട്ടില്‍ ..
“മകളുടെ ദുരന്തത്തിന്റെ നടുക്കം മാറും മുന്‍പ് ഈ തിരുസന്നിധിയിലേക്ക് അമ്മയെ നയിച്ച ചേതോവികാരമെന്തായിരിക്കും?  നമുക്കു നോക്കാം“.
“അമ്മ ആദ്യമായാണോ ഇവിടെ?“
പറയൂ'..

ക്യാമറയോ, ആള്‍ക്കൂട്ടമോ അറിയാതെ,  പൊരിവെയിലും തീച്ചൂടു പോലും തൊടാന്‍ ഭയന്ന് അകന്നു നില്‍ക്കുന്ന ആ മെലിഞ്ഞ രൂപം കുനിഞ്ഞ് തീ കൂട്ടി.  ഉത്തരം കിട്ടാത്ത ചോദ്യവുമായുള്ള സന്ധ്യയുടെ പരുങ്ങല്‍ അപ്പാടെ അനില്‍ ക്യാമറയില്‍ പകര്‍ത്തി.
“ഒന്നു സഹകരിക്കാന്‍ പറയൂ.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇവരും കുടുംബവും തന്നെയാണല്ലോ എല്ലാ ചാനലിലും.ഇതൊക്കെ പരിചയമായില്ലേ”
അര്‍ത്ഥമെന്തെന്നു വേര്‍തിരിക്കാനാവാത്ത ഒരു നോട്ടം കൊണ്ടാണ് മറുപടികിട്ടിയത്.  ഏഴുനിറങ്ങള്‍ക്കുമപ്പുറത്തൊരു നിറമുണ്ടെന്നു കല്യാണിയമ്മ അറിഞ്ഞത് മോള് വളരാന്‍ തുടങ്ങിയപ്പോഴാണ്.  ടിന്‍ ഫുഡിന്റേയോ മറ്റ് പോഷകാഹാരങ്ങളുടെയോ സഹായമില്ലാതെ അവളുടെ കവിളുകളില്‍ പുതിയ നിറങ്ങള്‍..  കണ്ടിട്ടുള്ള പെണ്‍കിടാങ്ങളില്‍ തന്റെ കുട്ട്യോളം ശേലില്‍ ഒന്നിനേം ആയമ്മക്കറിയില്ല.
അവള്‍ക്കു വേണ്ടി..
ഒന്നും ഇനി ബാക്കി വെക്കേണ്ടെന്ന തോന്നലില്‍ ‍..
കതിര്‍മണ്ഡപത്തോളം ചെല്ലേണ്ട ഒരു കനവു കൂടെ ആ അടുപ്പിലവര്‍ വേവിക്കുന്നത് പകര്‍ത്തിയപ്പോള്‍ അനിലിന്റെ കൈ വിറച്ചതു പോലെ തോന്നി.
‘മതി വാ പോകാം‘..
ഇനി ഈ കാഴ്ച്ചകൊണ്ട് എന്താ കാര്യം?  ഈ ആഘോഷം ഒന്നു കൊഴുപ്പിക്കാന്‍ പോന്ന മുഖം തേടി സന്ധ്യ.
ഉണ്ട്..അതാ മന്ത്രി പത്നി.  ഭര്‍ത്താവിന്റെ എല്ലാ വിജയത്തിനു പിന്നിലും തന്റെ പ്രാര്‍ത്ഥന മാത്രമാണെന്ന് കൂമ്പിയ മിഴികളുമായി ആ വാമഭാഗം.
കൊള്ളാം.  അദ്ദേഹത്തിനു ബോധിക്കും.
വി ഐ പി ഏരിയയാണ്.  ഇനിയങ്ങോട്ട് സിനിമ സീരിയല്‍ താര സുന്ദരിമാരും അമ്മമാരും..
‘പതിനഞ്ചാമത്തെ വര്‍ഷമാണിത്‘..
മുടങ്ങാതെ പൊങ്കാലയിടുന്ന മലയാളത്തിന്റെ ശാലീന മുഖം.
‘ചേട്ടന്റെ പുതിയ പടം ഹിറ്റായതിന്റെ സന്തോഷം‘..  നിറഞ്ഞ മുഖവുമായി ഒരു സംവിധായക പത്നി.
‘ദാ,നമ്മുടെ പ്രിയപ്പെട്ട കോമഡി താരം..വേറിട്ടൊരു ഭാവത്തില്‍ ‘..
‘ഇല്ല.ഇവിടെ എനിക്ക് തമാശയില്ല“
അവര്‍ കണ്ണടച്ച് പ്രാര്‍ത്ഥനാനിരതയായി..
കഴിഞ്ഞ കുറച്ചുകാലമായി ക്യാമറയ്ക്കു മുഖം കൊടുക്കാത്ത പ്രമുഖ താരം.  വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യമേ വിലക്കി.
“വേണ്ട. അതൊക്കെ കോടതിക്കാര്യങ്ങള്‍ .  ഇവിടെ അതൊന്നും ചോദിക്കേണ്ട.”
നിരാശ മറച്ച് മടങ്ങി.
രാവിലെ മുതല്‍ തുടങ്ങിയ നടപ്പും ചൂടും കരുവാളിപ്പിച്ച മടക്കയാത്രയില്‍ സന്ധ്യയ്ക്ക് വേണ്ടത്ര തൃപ്തി വന്നില്ല.
ആവലാതികളും പരിവേദനങ്ങളും മദങ്ങളും വേവിച്ച് മടക്കയാത്രക്കൊരുങ്ങുന്ന ആള്‍ക്കൂട്ടരംഗങ്ങള്‍ ..ഇങ്ങേമൂലയില്‍ തീ പുകഞ്ഞു മാത്രം കത്തുന്ന അടുപ്പുമായിരിക്കുന്ന ആ രൂപം അപ്പോഴും കുനിഞ്ഞ് അങ്ങനെതന്നെ....
ക്യാമറയിലൂടെ ആ രൂപം ഒന്നുകൂടെ നോക്കാനുള്ള കരുത്തില്ലാതെ കാലുകള്‍ പറിച്ച് നടന്ന അനിലിന്റെ ഷര്‍ട്ടില്‍ പിടിച്ചു പിന്നോട്ടു വലിച്ചു സന്ധ്യ. 
പുറത്തേക്കുതള്ളിയ അവളുടെ കണ്ണുകള്‍ ചൂണ്ടിയ ദിശയില്‍ ..... 
ആളുകളൊഴിഞ്ഞുപോയിട്ടും പോകാതെ കുനിഞ്ഞിരുന്ന ആ അമ്മയുടെ മുഷിഞ്ഞ വേഷ്ടിയിലേക്ക് പടര്‍ന്നുകയറുന്ന തീ നാളങ്ങള്‍ ..‍  മുന്നോട്ടാഞ്ഞ അനിലിന്റെ കയ്യില്‍ അവന്‍ താഴെയിട്ട ക്യാമറ ബലമായി പിടിപ്പിച്ച് സന്ധ്യ തുടര്‍ന്നു..
“ഇതാ ഈ വര്‍ഷത്തെ പൊങ്കാലയുടെ ഏറ്റവും കരളലിയിക്കുന്ന രംഗങ്ങള്‍ക്കാണ് നിങ്ങളിപ്പോള്‍ സാക്ഷികളാകാന്‍ പോകുന്നത്“..

Tuesday, November 16, 2010

സമയതീരത്ത്

എന്തുകൊണ്ടിങ്ങനെ...

നീയതാലോചിച്ചിട്ടുണ്ടോ..?
ഒന്നും കരുതിയപോലെ അല്ല ! !
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടുമ്പോല്‍ നിന്‍റെ ഒരു നോക്കില്‍ വിടരുമെന്നു താലോലിച്ച പുളകത്തിന്‍ പൂക്കള്‍ ,
പൊയ്പ്പോയ ശിശിരത്തിനൊന്നും കൈമോശം വരാതെ കാത്തുവച്ച പരിഭവപത്രങ്ങള്‍ ‍...

നിന്‍റെ ഉള്ളിലും അങ്ങനെ ചിലതില്ലെ ..?!

എന്നിട്ടും ,
സമാഗമത്തിന്റെ നെഞ്ചിപ്പിടിപ്പുകള്‍ കവിളിലൊരു പൂക്കളം തീര്‍ത്തില്ല;
കണ്ണുകളിടഞ്ഞ് മിഴി ദൂരങ്ങള്‍ക്കിടയില്‍ നാണത്തിന്റെ ചെമ്പകങ്ങള്‍ പൂത്തില്ല.
കാഴ്ചകളില്‍ പണ്ടെന്ന പോലെ ശരീരം ഒരു വിറയലില്‍ ചാറ്റല്‍ മഴയിളിലകിയില്ല
മനസ്സിന്‍റെ കാണാചില്ലകളുലഞ്ഞില്ല; .

നീയും,

വിയര്‍പ്പണിഞ്ഞില്ല.

കണ്ണാലെന്നെയുഴിഞ്ഞില്ല.
നിശ്വാസങ്ങളാലെന്നെ പൊള്ളിച്ചില്ല.

ഉച്ച ,ഉച്ചിയില്‍ പതിവു വെയിലായിത്തന്നെ നിന്നു.
നിന്‍റെ ഒപ്പം എത്താന്‍ നടത്തത്തിന്റെ കൊടുമുടിയില്‍ ഞാന്‍ മാത്രം കിതച്ചു .

കരിമ്പാറക്കെട്ടുകളില്‍ പതം വന്ന കാലടികള്‍ നെയ്പ്പുല്ലിന്‍ നാമ്പുകള്‍ ഞെരിച്ചു..
മഞ്ഞപ്പുള്ളിയിട്ടൊരു തുമ്പിപ്പെണ്ണ് നിന്റെ , പിന്നെ എന്‍റെ കാതോരം വന്നു മടങ്ങി.

എന്നോടൊന്നും പറയാതെ ...

തണുത്തുറഞ്ഞ ഐസ്ക്രീമില്‍ മേശപകുത്തിരുന്ന് ,നമ്മള്‍ തെല്ലിട, രണ്ടു ശീത പാളികളായി നീണ്ട നിശ്വാസം പങ്കു വെച്ചു

എന്റെ മോന്റെ പനിയും നിന്റെ പെണ്ണിന്റെ ശാഠ്യവും മൌനത്തിന്റെ ഇടവേളകളില്‍ നമുക്ക് കൂട്ടായി
അലര്‍ജി ചികിത്സയില്‍ മിടുക്കനായ ഡോക്ടറുടെ വിലാസം എനിക്കും ,.
എന്റെ ഫോണ്‍ നമ്പര്‍ നിനക്കും ...

സംസാരിക്കുമ്പോളനങ്ങുന്ന നിന്റെ ഇടതു ചെന്നിയിലെ നീല ഞരമ്പിലേക്ക് അറിയാതുയര്‍ന്ന കൈ പലതായിപറന്ന മുടിയിഴകളൊതുക്കാനായി പറഞ്ഞയച്ച് ഞാനടക്കം കാട്ടി . ഐസ് പരലുകള്‍ വരിയിട്ട ചൊടികളിലേക്ക് നീങ്ങുന്ന
വിരല്‍ത്തുമ്പിനെ ചില്ലുപാത്രത്തിന്റെ മരവിപ്പിലേക്ക് നീയും..

ആ നേരങ്ങളില്‍ സത്യമായും ഞാനോര്‍ത്തത് ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നുപോയ അരിമാവു
തന്നെയാണ്..ഇടക്കിടെ വിറച്ച ഫോണിനോട് നീ “ദാ ഇറങ്ങി “ എന്ന് ചിലമ്പിക്കൊണ്ടിരുന്നു..
എനിക്കോ നിനക്കോ തിടുക്കമേറെയെന്നു തിരക്കുന്ന നെടുവീര്‍പ്പുകള്‍ ‍....

തിരികെ ,
ഒരുമിച്ചുള്ള യാത്രയില്‍ ഓര്‍ക്കാന്‍ ,അലയാന്‍ ഒരുപാട് ഓര്‍മ്മകളുണ്ടായിരുന്നിട്ടും ഞാന്‍ തളര്‍ന്നുറങ്ങി.
നീയപ്പോ എന്തു ചെയ്തു? മുന്നില്‍ തുറന്നിരുന്ന മാഗസിനില്‍ ‍...?

അറിഞ്ഞിട്ടും തട്ടിയെറിഞ്ഞകന്ന്..
പതിമൂന്നു വര്‍ഷം...
ഒരിക്കല്‍‌പ്പോലും നീ എന്നെ ഓര്‍ത്തിരുന്നില്ലേ..?
മുനയൊടിഞ്ഞ ചോദ്യശരങ്ങള്‍ ആവനാഴിയില്‍ ഒതുങ്ങിക്കിടന്നു.
ട്രയിനിന്റെ താളത്തിനൊത്ത് പരസ്പരം അനങ്ങിയുരുമ്മി എന്നിട്ടും നമ്മളെന്താണ് കുലുക്കിയുണര്‍ത്താനാഞ്ഞത്?

കുടഞ്ഞെടുത്തിട്ടും പിടഞ്ഞകന്നത്?

മടക്കിപ്പിടിച്ച മാഗസിന്‍ കൊണ്ട് എന്നെ തട്ടിയുണര്‍ത്തി നീ പോകാനൊരുങ്ങി.

ഇനി രണ്ടു വഴി..

“ഇതു വച്ചോ...ഇതേ തരാനുള്ളു..”

ഒരു ഞൊടിയിലെപ്പോഴോ നിന്റെ കണ്‍കോണില്‍ കുസൃതി.
ചുരുട്ടിപ്പിടിച്ച ഒരു തുണ്ടു കടലാസ് എന്റെ നേര്‍ക്ക് നീട്ടി.

പിജി ക്ലാസ്സില്‍ നോട്ടിനുള്ളില്‍ തിരുകിയ കുറിമാനം ഞാനോര്‍ത്തു..

“പെണ്ണേ ..,എന്റെ വാരിയെല്ല് നിന്റട്ത്തുണ്ടോ..?”

ഓര്‍മ്മയിലിത്തവണ ഞാനൊന്നുലഞ്ഞു.സമ്മതിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ നിവര്‍ത്തുന്ന വെള്ളച്ചുരുള്‍..


നീ പൂരിപ്പിച്ചു..

“:ടിക്കറ്റ് ചെക്കിങ്ങിനു വരുമ്പോ കൊടുത്തേക്ക്....”

പതിവു പോലെ ,

നമ്മളിക്കുറിയും വാഗ്ദാനമൊന്നും നല്‍കിയില്ല.

Saturday, November 6, 2010

നൂല്‍പ്പാലം കടന്ന്..

ജനാലയ്ക്കപ്പുറം പെയ്യുന്ന ചാറ്റല്‍ മഴയെ തന്നിലെ വരള്‍ച്ചയിലേക്ക് ക്ഷണിച്ചു ഗായത്രി.
അസ്ഥികള്‍ നുറുങ്ങുന്ന വേദന.. വേവുന്ന ദേഹം..
കണ്ണു പൂട്ടി ഡോക്ടര്‍ പ്രിയംവദയുടെ വാക്കുകളുരുവിട്ടു.

“അബ് നോര്‍മ്മലാണെന്നു നടിച്ചോളൂ..അതാ കുട്ടിക്കു നല്ലത്..”

ഒരു സീരിയസ്സ് കേസ് അറ്റന്റ് ചെയ്ത് രാത്രി വൈകി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നത്രേ ഡോക്ടര്‍ .വഴിയരികില്‍ ആരോ പറിച്ചെറിഞ്ഞ നിലയില്‍ കണ്ട യുവതി യാത്ര മുടക്കി.കാറിനുള്ളിലേക്ക് അവളെ വലിച്ചിട്ട് തിരികെ ഹോസ്പിറ്റലിലെത്തി.പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണില്‍‌പ്പെട്ട ചീന്തിയിട്ട മുറിപ്പാടുകള്‍ക്ക് നൂറു നാവുകളായിരുന്നു.മരണത്തിന്റെ തൂവല്‍ സ്പര്‍ശം കാത്തുനിന്നവളെ വീണ്ടും നോവുകളിലേക്ക് തിരിച്ചെത്തിച്ചതിന്റെ ക്ഷമാപണം.

നോര്‍മ്മലാണോ താന്‍ ‍?
നേര്‍ത്തൊരോളം പോലെ ഓര്‍മ്മകളുടെ ഊയലാട്ടം .
ഒന്നിനു പിന്നാലെ ഒന്നായി ചില ചിത്രങ്ങള്‍ ..
ചിലത് തെളിഞ്ഞ്..
ചിലതിന് ചലനങ്ങളുടെ , നിശ്വാസങ്ങളുടെ ചടുലതാളം..
ദൂരത്ത് ഒരിടത്ത് ഒരു പരിചിത മുഖം..
അടുത്തും അകന്നും...
കുറച്ചൊന്നു മിനക്കെട്ടാല്‍ തനിക്കീ ചിത്രങ്ങള്‍ നന്നായി എഡിറ്റ് ചെയ്തെടുക്കാനാവുമെന്നത് ഭാരമേറിയ ഒരറിവായി ഗായത്രിക്ക്..

“ടീവീലൊക്കെ ഇന്നു കുട്ടിയാ...”

മരുന്നുമായെത്തിയ വെള്ളയുടുപ്പിന്റെ ചിരിക്കോണില്‍ പരിഹാസം..
സുഖാന്വേഷികള്‍ ഡോക്ടറിന്റെ ഫോണും ചൂടാക്കുന്നുണ്ട്..

കുളക്കടവിന്റെ അവസാനത്തെ പടിയില്‍ ഒന്നു പടിഞ്ഞിരിക്കാന്‍ തോന്നി ഗായത്രിക്ക്..
ബാക്കിയെല്ലാം സ്വപ്നമായിരുന്നെന്നു പറയുന്ന ഒരു തിരിച്ചുപോക്ക്...

സൂപ്പര്‍മാര്‍ക്കറ്റും ബാറും റെസ്റ്റോറന്റും ലോഡ്ജുകളും നിറഞ്ഞ ആ പടുകൂറ്റന്‍ കെട്ടിടം സെമസ്റ്റര്‍ എക്സാം നാളുകളില്‍ കാണുന്ന ദു:സ്വപ്നങ്ങളിലൊന്നായിരുന്നെങ്കില്‍ .....

അല്ലെങ്കില്‍ ഇല്ലിക്കാടുകള്ക്കിടയിലൂടെ കുഞ്ഞാറ്റക്കിളിയുടെ കൂടന്വേഷിച്ചുള്ള പോക്കില്‍ എപ്പോഴും കിഴുക്കു തരുന്ന ചെക്കന്‍ പറഞ്ഞുതന്ന അതിശയ കഥകളിലൊന്ന്...

റൂം നമ്പര്‍ 310 ന്റെ വാതില്‍ക്കലെത്തിയപ്പോള്‍ തന്റെ ശ്വാസഗതി കൂടുന്നതായിത്തോന്നി ഡോക്ടര്‍ പ്രിയംവദയ്ക്ക്.കാര്യങ്ങളെന്നേ തന്റെ കൈവിട്ടിരിക്കുന്നു.310 ലെ പേഷ്യന്റ് ഇന്നൊരു പൊതുമുതലാണ്.അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ ധാരാളം പേരുണ്ട്.വെളിയിലിരിക്കുന്ന തോരാത്ത കണ്ണുകളെ നേരിടാന്‍ വയ്യ.നിറങ്ങളെഴുതുന്ന കഥകളിലെവിടെയും തന്റെ കുട്ടിയെ കാണാനാവാതെ വിഹ്വലയായ ഒരമ്മ.പിണഞ്ഞഞരമ്പുകളുള്ള കാലുകള്ക്കു താങ്ങാനാകാത്ത ഭാരത്താല്‍ ഒരച്ഛന്‍ ‍..

“അവള്ക്കു വേണ്ടി സംസാരിച്ചാല്‍ കൂട്ടിക്കൊടുപ്പുകാരി ഡോക്ടറമ്മ തന്നെയാവും ..ഓര്‍ത്തോ”

അവസാനം വന്ന കോളും ആവര്‍ത്തിച്ചു.

“വയ്യാവേലി തലയില്‍ കേറ്റണ്ട..കുട്ടികളുടെ കാര്യം ഓര്‍മ്മ വേണം..”
സോക്സ് വലിച്ചു കയറ്റുന്നതിനിടെ പിറുപിറുപ്പ്..

“സുന്ദരിയായി വേണം പോകാന്‍..ഇതാ നിനക്ക് പാകമാവും ”

നീട്ടിയ പാക്കറ്റ് ഗായത്രി വലിച്ചുവാങ്ങി.ചുവന്നു കലങ്ങിയ ഒരു കണ്ണും അവള്‍ കണ്ടില്ല.

വണ്ടിയില്നിന്ന്ചാടിയിറങ്ങി.പുറത്ത്പുരുഷാരം.
കലോത്സവവേദിയിലേക്കെന്ന താളത്തില്‍ അവള്‍ നടന്നു.

“ഇനിയെന്തെങ്കിലും പറയാനുണ്ടോ?” മജിസ്ട്രേറ്റ് ആവര്‍ത്തിച്ചു.

അവള്‍ പെട്ടെന്ന് ഒരു കുട്ടിയായി.

“അയ്യേ...ഈ ഡ്രസ്സ് ഇങ്ങക്കൊട്ടും ചേരുന്നില്ല...അന്നത്തെ ആ വെളുത്ത ടീഷര്‍ട്ട് നല്ല ഭംഗീണ്ടാര്‍ന്നു ..“

ഒരു കള്ളച്ചിരിയോടെ അവള്‍ വിരല്‍ കടിച്ചു.

മജിസ്ട്രേറ്റ് വിയര്‍ത്തു.

പറഞ്ഞതൊന്നും മറന്നിട്ടില്ല.പ്രിയംവദ ഒന്നു നെടുവീര്‍പ്പിട്ടു.

“ഈ കുട്ടി പറയുന്നതെല്ലാം ശര്യന്നാവും.ഇയാളെപ്പറ്റി ഇന്നലേം ഞാനൊരു കഥ കേട്ടു.”

ഭര്‍ത്താവിന്റെ നാക്കിനെ ഡോക്ടര്‍ ദഹിപ്പിക്കുന്നൊരു നോട്ടത്താല്‍ ഒതുക്കി.

വിധിപറയല്‍ മാറ്റിവെച്ച സ്വാതന്ത്ര്യത്തിലേക്ക് അവളിറങ്ങി.

ചിതറിത്തെറിച്ചകലുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ നോട്ടത്തില്‍ നിന്നു വഴുതിമാറുന്ന രണ്ടു കണ്ണുകള്‍ ...
ആഴക്കടലിന്റെ ഏതു ചുഴിയില്‍ വച്ചാണ് ഈ വിരല്‍ത്തുമ്പ് ഊര്‍ന്നകന്നത്..
അവളൊരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ..

വിജയ്..

കണ്ടെത്തലിന്റെ ആ നിമിഷത്തില്‍ അവള്‍ക്ക് പൊട്ടിച്ചിരിക്കാന്‍തോന്നി... ഉറക്കെയുറക്കെ...

Saturday, October 23, 2010

തുലാമഴ

‘ഇതെന്റെ ഓര്‍മ്മയ്ക്ക്..ഈ നിമിഷങ്ങളുടെ സ്നേഹത്തിന്..’

എന്റെ വലതു കയ്യില്‍ ഒരു പുസ്തകം ചേര്‍ത്തു വച്ച് ചുമലില്‍
തല ചായ്ച്ച് അവളിറങ്ങി..

നേര്‍ത്തൊരു മയക്കത്തിന്റെ നൂല്‍‌പ്പാലത്തിലേക്ക് ആടിയുലഞ്ഞ് വഴുതിയിറങ്ങുകയായിരുന്നു ഞാന്‍ ‍.
എവിടെയോ ഒന്നു തട്ടി വീണതു പോലെ !
കണ്‍പോളകള്‍ വലിച്ചെടുത്തപ്പോഴാണ് അരികിലവളെ കണ്ടത്.
ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു കര്‍ച്ചീഫ് വലിച്ചെടുക്കാനായി അവള്‍ പകുതിയൊന്നനങ്ങി..
അവളുടെ കൈമുട്ടുകള്‍ മാറിലിടിച്ചപ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും ആ സന്ധ്യയിലേക്ക് മടങ്ങിയത്.

“സോറി ‘

അവള്‍ മെല്ലെ ഒന്നു മന്ദഹസിച്ചു.

ചുവന്നു വീര്‍ത്ത കണ്‍പീലികള്‍ ‍.
ഇടയ്ക്കിടെ ബാഗില്‍ തെരുപ്പിടിക്കുന്ന കൈകള്‍ .
കണ്ണടച്ച് സീറ്റിലേക്കു ചാഞ്ഞുള്ള ഇരിപ്പ്....
..എനിക്കവളെ എവിടെയോ അറിയാനായി..

പുറത്ത് ഇരുട്ട് പരന്നു തുടങ്ങി..
ഈ നേരത്ത് എങ്ങോട്ടവും ഇവള്‍ ‍..?
ബസ്സില്‍ സ്ത്രീകളായി ഞങ്ങള്‍ രണ്ടുപേരുമേ ഇപ്പോഴുള്ളൂ..

‘എങ്ങോട്ടാ..?’ ഞാന്‍ തിരക്കി.

അവള്‍ വിറയ്ക്കുന്ന ചൊടികളോടെ ഇടയിലുള്ള ഒരു ടൌണിന്റെ പേരു പറഞ്ഞു.

‘ അവ്ടെ?? ‘....അവളൊന്നും മിണ്ടിയില്ല.

“ന്താ മോളേ..സുഖമില്ലേ...? ഞാന്‍ മെല്ലെ അവളെയൊന്നു തൊട്ടു.

‘ഏയ്....’ എന്നിലേക്കു പാറിവീണ കണ്ണുകളില്‍ നനവ് പൊടിയാന്‍ തുടങ്ങി.

പെട്ടെന്ന് ഒരു തേങ്ങലോടെ അവളെന്റെ ചുമലിലേക്കു ചാഞ്ഞു..പിന്നെ പെയ്തു...

‘എന്താ കുട്ടീ...ന്തു പറ്റി?’

‘ഒന്നും ചോദിക്കല്ലേ...’

‘ഇല്ല..സാരമില്ല..’

ചേര്‍ത്തുപിടിച്ച കൈകളില്‍ വീഴുന്ന അവളുടെ കണ്ണീര്‍ത്തുള്ളികള്‍ എന്നെ പൊള്ളിച്ചു.
കിതപ്പുകള്‍ നേര്‍ത്തു നേര്‍ത്തില്ലാതെയായപ്പോള്‍ അവള്‍ മെല്ലെ നിവര്‍ന്നു.

‘ഇന്ന് ഒരു വല്ലാത്ത ദിവസമായിരുന്നു... ! ’

‘.......ഉം..’

‘മറ്റൊന്നും പറയാന്‍ വയ്യ...’

‘വേണ്ട..മനസ്സു കൈവിടാതിരിക്കൂ..’

മറ്റെന്തു പറയും ഇവളോട്?!
എവിടെയോ മുള പൊട്ടിയ വാത്സല്യത്തിന്റെ തണുപ്പില്‍
ഞാനാ തുടുത്ത കൈകളില്‍ വിരല്‍ കോര്‍ത്തു..

..പെയ്തിറങ്ങുന്ന മേഘം പൊലെ..

ഇറങ്ങിപ്പോകുന്ന അവളെ നോക്കി ഞാന്‍ മനസ്സിലോര്‍ത്തു.

പുറത്ത് ഇരുട്ട് പരക്കുന്നു.

ഇത്രയും വൈകാറില്ല.
പതിവില്ലാതെ വൈകിട്ട് ഒരു മീറ്റിംഗ്.
വണ്ടിയുമായി കാത്തിരിപ്പുണ്ട്.
ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ആ മുഖത്തെ പരിഭവം കണ്ടു.
മുഖത്ത് നോക്കാതെ വണ്ടിയില്‍ കയറി.
കാത്തിരിപ്പിന്റെ ദേഷ്യമോ..അതോ കുട്ടികളുമായി...?
വീടെത്തും വരെ മൌനം മുറിഞ്ഞില്ല.

ചിതറിക്കിടക്കുന്ന നോട്ടുബുക്കുകളിലൂടെ..
കലമ്പുന്ന പാത്രങ്ങളിലൂടെ...
നീന്തിക്കരയ്ക്കണഞ്ഞപ്പോള്‍ പാതിരാവായി..

നനഞ്ഞ മുടിയിഴകളുമായി അല്പമൊന്നിരുന്നപ്പോഴാണ്
ആ പുസ്തകം വീണ്ടും ഓര്‍ത്തത്..അവളെയും..

അവളുടെ ഡയറിയാണ്..!
ചില പേജുകളില്‍ മാത്രം ജീവിതമുള്ളവ.

" ഫെബ്:10
അച്ഛനു പിന്നെയും കൂടുതലായി..
ഷേവ് ചെയ്യാത്ത നരച്ച താടി രോമങ്ങളില്‍ അച്ഛന് ഒരു സന്ന്യാസിയുടെ തേജസ്സ്..
ആശുപത്രിയുടെ വെളുത്ത മിനുത്ത ചുമരുകള്‍ക്കുള്ളില്‍ എന്റെ സ്വപ്നങ്ങളിലെ നിറങ്ങള്‍ അലിഞ്ഞുചേര്‍ന്നു.
നെഞ്ചിടിപ്പിന്റെ പതിഞ്ഞ താളം...
ഏതു ശ്രുതിയിലാണ് ഈ താളം എന്നെ പണ്ട് ഉറക്കിയത്...?

മാര്‍ച്ച്:4

വെണ്‍ മേഘങ്ങള്‍ക്കിടയില്‍ ചന്ദ്രനെപ്പോലെ അച്ഛന്‍ ശാന്തനായുറങ്ങുന്നു.
ബോധാബോധങ്ങളുടെ നൂല്‍പ്പാലം കടന്നിക്കരെയെത്തുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ .
എന്നെ തൊടുന്ന നോട്ടങ്ങള്‍ വായിച്ചെടുക്കുന്നില്ല.

അതാ അമ്മ..
അന്നത്തെ അതേ ചുവപ്പു സാരി..

എത്ര കൊതിച്ചിട്ടുണ്ട് പിന്നീട് ഒന്നു കാണാന്‍..
വന്നിട്ടില്ല........

പിന്നെന്തിനാണിപ്പോള്‍ ...

നോട്ടം അച്ഛനില്‍ മാത്രമാണ്..എന്നെ കാണുന്നതേയില്ല.
നീട്ടുന്ന ആ കയ്യില്‍ അച്ഛന്‍ തൊടുമോ?

പിന്നിലാരൊക്കെയോ ചേരുന്നുണ്ട്..
കുഞ്ഞിരാമന്മാഷ്,ജോര്‍ജ്ജേട്ടന്‍ ‍,അപ്പൂപ്പന്‍ ‍,...
പിന്നെയും എനിക്കു പേരറിയാത്ത ഒരുപാട് മുഖങ്ങള്‍ ..........
അവരൊരാള്‍ക്കൂട്ടം തന്നെയാകുന്നു..
ഇവരെല്ലാം എന്തിനിവിടെ..?

ഇല്ല.......ഞാന്‍ വിട്ടു തരില്ല.....!
ശോഷിച്ച ആ ദേഹത്തിനു മേല്‍ ഞാന്‍ കമിഴ്ന്നു വീണു.
ഏതൊരിടത്താണു ഇവരാരും കാണാതെ ഈ ദേഹം ഞാനൊന്നു സൂക്ഷിക്കേണ്ടത്...?!

ഏപ്രില്‍:15

ആരും കണിയൊരുക്കാനില്ലാത്തൊരു വിഷു...


..........


ജൂണ്‍:17

നിനക്കറിയില്ലേ വിളിച്ചാല്‍ ഞാന്‍ വരുമെന്ന്..!!!?

ഒക്ടോ:18

എത്രയോ വട്ടം സ്വപ്നത്തില്‍ കണ്ട ജനല്‍ വിരികള്‍..
മേഘപാളികള്‍ക്കിടയിലെന്നോണം നിന്നോടൊത്തുള്ള യാത്ര..
നിശ്ചലമായ നിമിഷങ്ങള് ‍....
പറഞ്ഞുതീരാത്ത സ്വപ്നങ്ങള്‍ നിനക്ക്...
കയറാന്‍ ബാക്കിയുള്ള പടവുകള്‍ ...

ഒരു ചുവടു പോലും എന്നോടോത്ത് ഇനി നിനക്ക് നടക്കാനുള്ളതായി നീ പറഞ്ഞില്ല....
..............

അമ്മ ഒന്ന് വന്നെങ്കില്‍ ..."


ഈ ദിവസം?!
നേരം പുലരാനിനി കുറച്ചു സമയം കൂടി...