Saturday, November 6, 2010

നൂല്‍പ്പാലം കടന്ന്..

ജനാലയ്ക്കപ്പുറം പെയ്യുന്ന ചാറ്റല്‍ മഴയെ തന്നിലെ വരള്‍ച്ചയിലേക്ക് ക്ഷണിച്ചു ഗായത്രി.
അസ്ഥികള്‍ നുറുങ്ങുന്ന വേദന.. വേവുന്ന ദേഹം..
കണ്ണു പൂട്ടി ഡോക്ടര്‍ പ്രിയംവദയുടെ വാക്കുകളുരുവിട്ടു.

“അബ് നോര്‍മ്മലാണെന്നു നടിച്ചോളൂ..അതാ കുട്ടിക്കു നല്ലത്..”

ഒരു സീരിയസ്സ് കേസ് അറ്റന്റ് ചെയ്ത് രാത്രി വൈകി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നത്രേ ഡോക്ടര്‍ .വഴിയരികില്‍ ആരോ പറിച്ചെറിഞ്ഞ നിലയില്‍ കണ്ട യുവതി യാത്ര മുടക്കി.കാറിനുള്ളിലേക്ക് അവളെ വലിച്ചിട്ട് തിരികെ ഹോസ്പിറ്റലിലെത്തി.പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണില്‍‌പ്പെട്ട ചീന്തിയിട്ട മുറിപ്പാടുകള്‍ക്ക് നൂറു നാവുകളായിരുന്നു.മരണത്തിന്റെ തൂവല്‍ സ്പര്‍ശം കാത്തുനിന്നവളെ വീണ്ടും നോവുകളിലേക്ക് തിരിച്ചെത്തിച്ചതിന്റെ ക്ഷമാപണം.

നോര്‍മ്മലാണോ താന്‍ ‍?
നേര്‍ത്തൊരോളം പോലെ ഓര്‍മ്മകളുടെ ഊയലാട്ടം .
ഒന്നിനു പിന്നാലെ ഒന്നായി ചില ചിത്രങ്ങള്‍ ..
ചിലത് തെളിഞ്ഞ്..
ചിലതിന് ചലനങ്ങളുടെ , നിശ്വാസങ്ങളുടെ ചടുലതാളം..
ദൂരത്ത് ഒരിടത്ത് ഒരു പരിചിത മുഖം..
അടുത്തും അകന്നും...
കുറച്ചൊന്നു മിനക്കെട്ടാല്‍ തനിക്കീ ചിത്രങ്ങള്‍ നന്നായി എഡിറ്റ് ചെയ്തെടുക്കാനാവുമെന്നത് ഭാരമേറിയ ഒരറിവായി ഗായത്രിക്ക്..

“ടീവീലൊക്കെ ഇന്നു കുട്ടിയാ...”

മരുന്നുമായെത്തിയ വെള്ളയുടുപ്പിന്റെ ചിരിക്കോണില്‍ പരിഹാസം..
സുഖാന്വേഷികള്‍ ഡോക്ടറിന്റെ ഫോണും ചൂടാക്കുന്നുണ്ട്..

കുളക്കടവിന്റെ അവസാനത്തെ പടിയില്‍ ഒന്നു പടിഞ്ഞിരിക്കാന്‍ തോന്നി ഗായത്രിക്ക്..
ബാക്കിയെല്ലാം സ്വപ്നമായിരുന്നെന്നു പറയുന്ന ഒരു തിരിച്ചുപോക്ക്...

സൂപ്പര്‍മാര്‍ക്കറ്റും ബാറും റെസ്റ്റോറന്റും ലോഡ്ജുകളും നിറഞ്ഞ ആ പടുകൂറ്റന്‍ കെട്ടിടം സെമസ്റ്റര്‍ എക്സാം നാളുകളില്‍ കാണുന്ന ദു:സ്വപ്നങ്ങളിലൊന്നായിരുന്നെങ്കില്‍ .....

അല്ലെങ്കില്‍ ഇല്ലിക്കാടുകള്ക്കിടയിലൂടെ കുഞ്ഞാറ്റക്കിളിയുടെ കൂടന്വേഷിച്ചുള്ള പോക്കില്‍ എപ്പോഴും കിഴുക്കു തരുന്ന ചെക്കന്‍ പറഞ്ഞുതന്ന അതിശയ കഥകളിലൊന്ന്...

റൂം നമ്പര്‍ 310 ന്റെ വാതില്‍ക്കലെത്തിയപ്പോള്‍ തന്റെ ശ്വാസഗതി കൂടുന്നതായിത്തോന്നി ഡോക്ടര്‍ പ്രിയംവദയ്ക്ക്.കാര്യങ്ങളെന്നേ തന്റെ കൈവിട്ടിരിക്കുന്നു.310 ലെ പേഷ്യന്റ് ഇന്നൊരു പൊതുമുതലാണ്.അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ ധാരാളം പേരുണ്ട്.വെളിയിലിരിക്കുന്ന തോരാത്ത കണ്ണുകളെ നേരിടാന്‍ വയ്യ.നിറങ്ങളെഴുതുന്ന കഥകളിലെവിടെയും തന്റെ കുട്ടിയെ കാണാനാവാതെ വിഹ്വലയായ ഒരമ്മ.പിണഞ്ഞഞരമ്പുകളുള്ള കാലുകള്ക്കു താങ്ങാനാകാത്ത ഭാരത്താല്‍ ഒരച്ഛന്‍ ‍..

“അവള്ക്കു വേണ്ടി സംസാരിച്ചാല്‍ കൂട്ടിക്കൊടുപ്പുകാരി ഡോക്ടറമ്മ തന്നെയാവും ..ഓര്‍ത്തോ”

അവസാനം വന്ന കോളും ആവര്‍ത്തിച്ചു.

“വയ്യാവേലി തലയില്‍ കേറ്റണ്ട..കുട്ടികളുടെ കാര്യം ഓര്‍മ്മ വേണം..”
സോക്സ് വലിച്ചു കയറ്റുന്നതിനിടെ പിറുപിറുപ്പ്..

“സുന്ദരിയായി വേണം പോകാന്‍..ഇതാ നിനക്ക് പാകമാവും ”

നീട്ടിയ പാക്കറ്റ് ഗായത്രി വലിച്ചുവാങ്ങി.ചുവന്നു കലങ്ങിയ ഒരു കണ്ണും അവള്‍ കണ്ടില്ല.

വണ്ടിയില്നിന്ന്ചാടിയിറങ്ങി.പുറത്ത്പുരുഷാരം.
കലോത്സവവേദിയിലേക്കെന്ന താളത്തില്‍ അവള്‍ നടന്നു.

“ഇനിയെന്തെങ്കിലും പറയാനുണ്ടോ?” മജിസ്ട്രേറ്റ് ആവര്‍ത്തിച്ചു.

അവള്‍ പെട്ടെന്ന് ഒരു കുട്ടിയായി.

“അയ്യേ...ഈ ഡ്രസ്സ് ഇങ്ങക്കൊട്ടും ചേരുന്നില്ല...അന്നത്തെ ആ വെളുത്ത ടീഷര്‍ട്ട് നല്ല ഭംഗീണ്ടാര്‍ന്നു ..“

ഒരു കള്ളച്ചിരിയോടെ അവള്‍ വിരല്‍ കടിച്ചു.

മജിസ്ട്രേറ്റ് വിയര്‍ത്തു.

പറഞ്ഞതൊന്നും മറന്നിട്ടില്ല.പ്രിയംവദ ഒന്നു നെടുവീര്‍പ്പിട്ടു.

“ഈ കുട്ടി പറയുന്നതെല്ലാം ശര്യന്നാവും.ഇയാളെപ്പറ്റി ഇന്നലേം ഞാനൊരു കഥ കേട്ടു.”

ഭര്‍ത്താവിന്റെ നാക്കിനെ ഡോക്ടര്‍ ദഹിപ്പിക്കുന്നൊരു നോട്ടത്താല്‍ ഒതുക്കി.

വിധിപറയല്‍ മാറ്റിവെച്ച സ്വാതന്ത്ര്യത്തിലേക്ക് അവളിറങ്ങി.

ചിതറിത്തെറിച്ചകലുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ നോട്ടത്തില്‍ നിന്നു വഴുതിമാറുന്ന രണ്ടു കണ്ണുകള്‍ ...
ആഴക്കടലിന്റെ ഏതു ചുഴിയില്‍ വച്ചാണ് ഈ വിരല്‍ത്തുമ്പ് ഊര്‍ന്നകന്നത്..
അവളൊരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ..

വിജയ്..

കണ്ടെത്തലിന്റെ ആ നിമിഷത്തില്‍ അവള്‍ക്ക് പൊട്ടിച്ചിരിക്കാന്‍തോന്നി... ഉറക്കെയുറക്കെ...

15 comments:

  1. വളരെ ഇഷ്ടമായി......

    ReplyDelete
  2. Good..it makes reading an experience.
    But one question: who's this sugandhi?

    ReplyDelete
  3. പറഞ്ഞ രീതി കൊള്ളാം. അല്പം കൂടെയൊക്കെ ഓപണായി പറയാമെന്ന ഒരു സജഷന്‍

    ReplyDelete
  4. കഥ നന്നായി കേട്ടോ!

    ReplyDelete
  5. കൊള്ളാം ഈ അഭിനവ താത്രിക്കുട്ടി...

    ReplyDelete
  6. athu shari...!!! kalichu kalichu "maisretti"nodaayo kali !!!

    ReplyDelete
  7. ശുപ്പ൯
    നവമാധ്യമം
    മനോരാജ്
    കൃഷ്ണകുമാര്‍
    പ്രവാസി
    മനോഹര്‍
    പുഷ്പാംഗദ്
    ...............എന്റെ ഗായത്രിയെ വായിച്ചതിനും കമന്റിനും നന്ദി..

    ReplyDelete
  8. ഗായത്രി, പ്രിയംവദ, ഭര്‍ത്താവ്‌ മജിസ്രെട്ട്, വെള്ള ടീ ഷര്‍ട്ട്‌, നീല ടീ ഷര്‍ട്ട്‌.
    എനിക്കെന്തോ ഒരു മനസ്സിലാകയ്ക തോന്നി.
    ആശംസകള്‍.

    ReplyDelete
  9. എന്തൊക്കെയോ പറയാതെ പറഞ്ഞൂ

    ReplyDelete
  10. നോര്‍മ്മലാണോ താന്‍ ‍?
    നേര്‍ത്തൊരോളം പോലെ ഓര്‍മ്മകളുടെ ഊയലാട്ടം .
    ഒന്നിനു പിന്നാലെ ഒന്നായി ചില ചിത്രങ്ങള്‍ ..
    ചിലത് തെളിഞ്ഞ്..
    ചിലതിന് ചലനങ്ങളുടെ , നിശ്വാസങ്ങളുടെ ചടുലതാളം..
    ദൂരത്ത് ഒരിടത്ത് ഒരു പരിചിത മുഖം..
    അടുത്തും അകന്നും...
    കുറച്ചൊന്നു മിനക്കെട്ടാല്‍ തനിക്കീ ചിത്രങ്ങള്‍ നന്നായി എഡിറ്റ് ചെയ്തെടുക്കാനാവുമെന്നത് ഭാരമേറിയ ഒരറിവായി ഗായത്രിക്ക്..


    ഇതുപോലെ കുറേ നല്ല സാഹിത്യമുള്ള വാക്കുകള്‍ ഉണ്ട്.

    എനിക്കു തോന്നിയ പ്രോബ്ലം. ഒരു കാര്യത്തില്‍‌നിന്നു മറ്റൊന്നിലേക്കുള്ള ട്രാന്‍സിഷന്‍ സ്‌മൂത്തായി തോന്നിയില്ല.

    ആശസകള്‍
    :-)
    ഉപാസന

    ReplyDelete
  11. റാംജി
    കാര്‍ന്നോര്
    ഉപാസന
    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

    വായനയില്‍ വന്ന അവ്യക്തത തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.. നല്‍കിയ നിർദ്ദേശങ്ങള്‍ക്കു നന്ദി.

    ReplyDelete
  12. നന്നായിരിക്കുന്നു ....
    പ്രിയംവദയുടെ കാഴ്ചയിലുടെ...
    ഇടക്ക് വായന സുഖം കുറയുന്ന പോലെ തോന്നി
    ഒന്നുകുടി ശ്രദ്ധിച്ചാല്‍ മനോഹരമാകുമായിരുന്നു ..
    തുടരുക .............ഭാവുകങ്ങള്‍

    ReplyDelete