Sunday, August 1, 2010

സ്മൃതികളുടെ മാതൃപൂജ





മലയാള സാഹിത്യം ഒരു മാറ്റത്തിനു വേണ്ടി കാതോർത്തിരുന്നപ്പൊഴാണു മാധവിക്കുട്ടി എന്ന തൂലികാനാമവുമായി അവരെത്തുന്നത്.പതിനഞ്ചാം വയസ്സിൽ അവരെഴുതിയ ‘എന്റെ കഥ“ കണ്ട് പകച്ചുപോയ സമൂഹം പിന്നീട് നിർഭയമയ വികാരാവിഷ്ക്കരണത്തിന്റെയും ഭ്രമാത്മകത്വത്തിന്റെയും ധീരമായ പരീക്ഷണങ്ങൾക്ക് സാക്ഷിയായി.സ്ത്രീ മനസ്സിന്റെ ആന്തരഭാവങ്ങളുടെ തീവ്രമായ പ്രകാശനം മാധവിക്കുട്ടിയെ വിഗ്രഹ ഭഞ്ജകയാക്കി.ആത്മാവിനെ സ്പർശിച്ചു കൊണ്ട് അവരെഴുതിയ കഥകളിൽ പെണ്മനസ്സുകൾ തങ്ങളെത്തന്നെ കണ്ടെത്തുകയായിരുന്നു.

നാലപ്പാട്ടെ സാഹിത്യത്തറവാട്ടിൽ ജനിച്ചുവളർന്ന കമലക്ക് ചെറുപ്പം മുതൽ തന്നെ തന്റെതുമാത്രമായ ഒരു ലോകമുണ്ടായിരുന്നു.തനിക്കു ചുറ്റും കണ്ട കാഴ്ചകളോരോന്നും മനസ്സിന്റെ ചെപ്പിലടുക്കിവെച്ച് കാലാന്തരതിൽ കഥകളുടെ മുത്തായി രൂപാന്തരപ്പെടുത്തുകയായിരുന്നു. പട്ടണപ്പരിഷ്ക്കാരങ്ങളിലും മറുനാടൻ ഭാഷകളിലും ജീവിക്കുംബൊഴും കൈപ്പിടിയിൽ നിന്നു ഊർന്നുപോകാതെ അവർ സൂക്ഷിച്ച ലളിതമധുരമായ ആ ഭാഷ ഏതൊരു മലയാളിയിലും അസൂയ ഉണർത്തിയിരുന്നു.നഗരജീവിതത്തിന്റെയും പ്രവാസത്തിന്റെയും സങ്കീർണ്ണതകൾ മലയാളസാഹിത്യം ആദ്യമറിഞ്ഞത് അവരിലൂടെയായിരുന്നു.കണ്ണുകളിൽ,ശബ്ദത്തിൽ,ചിന്തയിൽ,ഭാഷയിൽ എല്ലാം സ്നേഹം മാത്രം ചാലിച്ചെടുത്തിട്ടും സ്നേഹത്തെക്കുറിച്ച് പറയാൻ തനിക്കൊരു ഭാഷ വേണമെന്നു പരിതപിച്ച ആ വിശ്വകഥാകാരി എന്നും ഒരു വിസ്മയം തന്നെ!
തനിക്കൊപ്പം നടന്നെത്താനാവാതെ തളർന്നു ഒടുവിൽ അസഭ്യം പറഞ്ഞു തൃപ്തി തേടുന്ന ഒരു ജനതയ്ക്കു വേണ്ടി ആയിരുന്നില്ല അവർ എഴുതിയത്..തന്നെക്കാൾ വേഗത്തിൽ നടത്ത ശീലമാവുന്ന ഒരു തലമുറയെ അവർ കാണുന്നുണ്ടായിരുന്നു.കാലം തെറ്റിവന്നുവെന്നു തിരിച്ചറിഞ്ഞിട്ടും തനിക്കു പറയാനുള്ളത് ഇനി വരാനുള്ളവർക്കു വേണ്ടി പറഞ്ഞുവച്ചേ അവർ പോയുള്ളൂ..
ചടുലമായ സ്നേഹ സങ്കൽപ്പങ്ങളുടെ ഈ ഭാഷയ്ക്കു മുന്നിlൽ ലോകം നമിക്കുകയയിരുന്നു.പ്രണയവും രതിയും ഉദാത്ത ഭാവത്തിൽ ആ എഴുത്തിൽ നാം കണ്ടു.ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ അലിഞ്ഞില്ലാതാവുന്നത് കാട്ടിത്തന്നു.സ്ത്രീത്വത്തിന്റെ ശക്തിയും ഭംഗിയും ആവാഹിച്ചെടുത്ത് ചാരുതയോടെ അവർ വരച്ചു കാട്ടിയപ്പോൾ അതൊരു നവ്യമായ വായനാനുഭൂതിയായി..
മലയാളം തന്നെ സ്നേഹിക്കുന്നതിൽ പിശുക്ക് കാട്ടുന്നു എന്ന പരിഭവത്തോടെ കേരളം വിട്ട കമലയേയും അവരുടെ കൃതികളേയും ഇപ്പോഴും ശരിയായി വായിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല..!

5 comments:

  1. മാധവിക്കുട്ടിയെ പറ്റി നല്ലൊരു കുറിപ്പ്. നല്ല കാവ്യഭംഗിയുള്ള വാക്കുകള്‍ . എനിയ്ക്കിതു വളരെ ഇഷ്ടമായി.
    എന്നാല്‍ മാധവിക്കുട്ടിയെ- അവരുടെ രചനകളെ- എന്തോ എനിയ്ക്കിഷ്ടമല്ല. അവരുടെ “എന്റെ കഥ” വായിയ്ക്കാന്‍ ശ്രമിച്ച് രണ്ടു മൂന്നു പേജ് കഴിഞ്ഞതോടെ ഉപേക്ഷിയ്ക്കുകയാണുണ്ടായത്. എന്തോ ഒരു പൈങ്കിളിക്കപ്പുറം എനിയ്ക്ക് അവരുടെ രചനകളെ-വായിച്ചവ- തോന്നിയിട്ടില്ല. അവര്‍ മതം മാറ്റത്തിനു പറഞ്ഞ കാരണങ്ങള്‍ എനിയ്ക്കിന്നും ബോധ്യമല്ല.
    എങ്കിലും സുഗന്ധിയുടെ എഴുത്ത് അതിമനോഹരം. തുടരുക ഇനിയും..ആശംസകള്‍ ..

    ReplyDelete
  2. ശരിയാ ബിജു, എനിക്കും ഇഷ്ടമല്ല മാധവികുട്ടി..
    അവരുടെ മതം മാറ്റം തന്നെ അവരുടെ ചിന്തകളുടെ ആഴക്കുറവ് വെളിപ്പെടുത്തുന്നതാണ്. അതും പര്‍ദയും ഇസ്ലാമിലുള്ള സ്ത്രീ യുടെ അവസ്ഥയും അതികേമം, നൂറ്റാണ്ടുകളായി പല വിപ്ലവങ്ങളിലൂടെ പാശ്ചാത്യ സമൂഹം നേടി എടുത്ത മനുഷ്യാവകാശങ്ങളും ജനാധിപത്യവും എല്ലാം വെറും പാഴാണ് എന്നും മറ്റും അവര്‍ അവസാനം കണ്ടെത്തിയെങ്കില്‍, അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത് മുന്നോട്ടു കുതിക്കാന്‍ നില്‍ക്കുന്ന ഒരു സമൂഹത്തിനോടുള്ള കടുത്ത വഞ്ചനയാണ്.
    അവര്‍ക്ക് ഹിന്ദു ആയി ഇരുന്നു കൊണ്ട് ഇതിനകത്ത് സാംസ്കാരിക വിപ്ലവം ആവാമായിരുന്നു. ഐഡിയ സ്റാര്‍ സിങ്ങറിലെ രഞ്ജിനി ഹരിദാസ് സമൂഹത്തിനു കാണിച്ചു കൊടുക്കുന്ന ഒരു സാമൂഹിക വിപ്ലവം പോലും ഇവര്‍ ചെയ്തില്ല. എന്തെല്ലാം അവര്‍ സമൂഹത്തിനോട് പറഞ്ഞുവോ, അതെല്ലാം അവര്‍ തെന്നെ നിഷേധിച്ചു കാണിച്ചു അവസാനം.

    ReplyDelete
  3. കമന്റുകൾക്ക് നന്ദി..

    @ ബിജുകുമാർ..
    മാധവിക്കുട്ടിയെ വെണ്ടതു പോലെ വായിക്കാൻ നമുക്കായില്ലെന്നാ തോന്നീട്ടുള്ളത്.
    @sree..

    ഹിന്ദു,മുസൽമാൻ എന്നതിലപ്പുറമായിരുന്നില്ലേ അവരുടെ ചിന്തകൾ..

    ReplyDelete
  4. മാധവിക്കുട്ടിയെക്കുറിച്ച് ഇനിയും പ0നങ്ങൾ നടക്കെണ്ടതുണ്ട്.

    ReplyDelete
  5. പ്രകൃതി ഭംഗി വഴിഞ്ഞൊഴുകുന്ന ഭൂവിഭാഗമാണ് മാടായി. കിഴക്ക് ഭാഗത്ത് പ്രകൃതി പ ണിത കോട്ട പോലെ മാടായി പാറയും അതിന് അതിരിട്ടതുപോലെ കാണുന്ന പയ്യന്നൂര്‍ -കണ്ണുര്‍ പിഡബ്ല്യു.ഡി റോഡും, വടക്കുഭാഗത്ത് വയലപ്രയുടെ തീരങ്ങളെ തഴുകി പരപ്പിലെത്തി, പടിഞ്ഞാറ് ചെമ്പല്ലിക്കുണ്ടും പിന്നീട് മൂലക്കിലേക്ക് നീങ്ങുന്ന രാമപുരം ചെമ്പല്ലിക്കുണ്ടുപുഴ,അഴിമുഖം ലക്ഷ്യമാക്കി ഒഴുകുന്ന പടിഞ്ഞാറുഭാഗത്തെ മൂലക്കീല്‍ -പാലക്കോട് പുഴ , മാടായി പ്രദേശത്തെ തെക്കുഭാഗത്ത്കൂടെ പകുത്തുകൊണ്ട് ഒഴുകുന്ന സുല്‍ത്താന്‍ തോട്
    ഖനനം , നാശത്തിന്റെ മണി മുഴക്കം , ഇനി ഇതും ചിത്രങ്ങള്‍ ആയി ചുമരില്‍ തൂങ്ങും , നന്ദി

    ReplyDelete