Saturday, August 13, 2011

മാടായിക്കാവിലെ മാരിത്തെയ്യങ്ങള്‍



മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ്‌ മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന്‌ പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ്‌ ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.


ഐതിഹ്യം:

ആരിയ നാട്ടിൽ നിന്ന് (ആര്യ നാട്)ഏഴ് ദേവതമാരുടെ കപ്പൽ പുറപ്പെടുകയുണ്ടായി. എന്നാല്‍ ഈ ദേവതമാരുടെ കണ്ണിൽ പെടാതെ ആരിയ നാട്ടില്‍ തന്നെ ജന്മമെടുത്ത മാരിക്കൂട്ടങ്ങള്‍ കപ്പലില്‍ കയറിപ്പറ്റി. കടലിന്റെ മധ്യത്തിലെത്തുമ്പോഴേക്കും കപ്പലിനെ മാരിയങ്കാറ്റും ചൂരിയങ്കാറ്റും പിടിച്ചുലച്ചു. ദേവതമാര്‍ പ്രശ്നം വെച്ച് നോക്കുകയും കാരണക്കാർ മാരിക്കൂട്ടങ്ങളാണെന്ന് അറിയുകയും ചെയ്തു. അങ്ങനെ കപ്പൽ മലനാടിന്റെ അരികിലൂടെ (അറബിക്കടലിന്റെ) വിടുകയും തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെയിറക്കുകയും ചെയ്തുവത്രെ. അതിനുശേഷമായിരുന്നു വന്‍വിപത്ത് മലനാടിനെ ബാധിച്ചത്. കടുത്ത രോഗങ്ങള്‍ കൊണ്ട് മനുഷ്യരും കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ ദീപവും തിരിയുമില്ലാതെ അനാഥമായി. ഒടുവില്‍ മാടായി തിരുവര്‍ക്കാട്ട് ദേവിക്കും ശനി(കൊടും വിപത്ത്) ബാധിച്ചിരിക്കുന്നു എന്നറിയുകയും ഇതിനു പരിഹാരം പൊള്ളയ്ക്ക് മാത്രമേ ചെയ്യാന് സാധിക്കുകയുള്ളു എന്ന് പ്രശ്നവശാല്‍ തെളിയുകയും ചെയ്ത. ഉടനെ പൊള്ളയെ വിളിപ്പിച്ചു. മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് പൊള്ള തനിക്കറിയാവുന്ന വിധത്തില്‍ മന്ത്രങ്ങളാല്‍ 118 കൂട്ടം ശനികള്‍ ദേവിയേയും നാടിനേയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അതിന് പരിഹാര മാര്‍ഗ്ഗമായി “മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടിയാല്‍ മാത്രമെ ശനി നീങ്ങുകയുള്ളു“ എന്ന് അരുള്‍ ചെയ്യുകയും ചെയ്തു.




അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കല്‍ തമ്പുരാനും ക്ഷേത്രങ്ങളുടെ ഭരണം ചേരമാന്‍ പെരുമാളുമായിരുന്നു എന്നാണ് വാദം(തോറ്റം പാട്ടില്‍ ഇവ പരാമര്‍ശിക്കുന്നുമുണ്ട്). 118 കൂട്ടം ശനികളില്‍ 2 കൂട്ടം ശനിയെ മലയന് ഒഴിപ്പിക്കാൻ കഴിയുമെന്നും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ കഴിയൂ എന്നും ‘ഭട്ട്യൻ പൊള്ള‘ അരുള്‍ ചെയ്തു. ഒടുവില്‍ പുലയരുടെ മാരിത്തെയ്യങ്ങളില്‍ മാരിക്കലച്ചിയും മാമായക്കലുവനും കെട്ടണമെന്നും മാരിക്കലച്ചിക്ക് കുരുത്തോലാഭരണവും മരമുഖവും കല്‍പ്പിക്കുകയും ചെയ്തു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം.

“മാരിക്കലച്ചി, പോയി കിണ്ണം കരിഗ്ഗുരിസെടുത്തു
മാരിക്കലുവൻ പോയി തട്ടിമുട്ടിയുഴിഞ്ഞെടുത്തു.“

മാരിക്കലുവന്‍ പോയി കിണ്ണത്തിൽ കലക്കിവച്ചിരുന്ന കരിഗുരുസിയും എടുത്ത് കുടഞ്ഞ് ശനിയെ ആവാഹിച്ചു. (ഗുരുസി ഒരുതരം ചുവപ്പു വെള്ളം, നിവ്വല്‍ എന്നൊരു സസ്യം ചമച്ചുണ്ടാക്കുന്ന വെള്ളം ഇവ രക്തത്തിനു സമം.) പിന്നീട് മാരികള്‍ തങ്ങള്‍ക്കായി വച്ചിരിക്കുന്ന ‘വാരണകള്‍’ (ഭക്ഷണങ്ങള്‍ – അവല്‍, മലര്‍, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ 5, മഞ്ഞൾ, കരിക്കട്ട, ഉണക്ക്, മുളക്, അരി) എന്നിവ കഴിച്ച് തട്ടിയും മുട്ടിയും ശബ്ദിച്ചും ഉഴിഞ്ഞെടുത്ത് കത്തിയെരിയുന്ന ദീപത്തെ കെടുത്തി പൂര്‍ണ്ണമായും ശനിയെ ഉഴിഞ്ഞെടുത്ത് ദേഹത്തിലേക്കാവാഹിക്കുന്നു. കരിം ഗുരുസി വെള്ളത്തിന് കറുത്ത രക്തത്തിന്റെ നിറമായിരുന്നു. മറ്റതിന് ചുവപ്പും വെളുപ്പുമല്ലാത്ത ഒരു നിറവും. മാരിക്കിഷ്ടം മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോഴിയുടെയോ രക്തമാണ്. അത് സാധ്യമല്ലാത്തതു കൊണ്ട് അതിനനുസൃതമായി കരിഗുരുസിയും ഇവയിലേതെങ്കിലും ഒന്നിനെ അറുത്ത് അവസാനം ചോരയും വെള്ളവുമല്ലാത്ത നീര് സാധാരണ ഗുരുസിയും. ഈ രക്തത്തിലൂടെയാണ് ശനിയെ ആവാഹിച്ചെടുക്കുന്നത്.





പിന്നെ മാരിത്തെയ്യങ്ങൾ തറവാടുതോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ മാരികള്‍ക്ക് വാരണയുടെ സമയമായി. അവര്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങളിൽ വാരണയ്കായി തെയ്യങ്ങളെ ഇരുത്തി. ഭക്ഷണമായി അവലും മലരും പഞ്ചങ്ങളും കലശവും (കള്ള്, റാക്ക്) വെച്ച് അവരെ സംപ്രീതരാക്കുന്നു. അതിനു ശേഷം തെയ്യം രണ്ട് വലിയ ചെമ്പുകളിൽ തങ്ങള്‍ക്കായി ഉണ്ടാക്കിവച്ച കരിംഗുരുസിയും ഗുരുസിയും മോന്തി മോന്തി രക്തത്തോടുള്ള ആര്‍ത്തി തീര്‍ത്ത് സന്തുഷ്ടരാകുന്നു.

കര്‍ക്കിടകം ഇരുപത്തെട്ടിന് നാട്ടില്‍ നിന്ന് ആവാഹിച്ചെടുത്ത മാരികളുമായി പാവക്കൂട്ടങ്ങളെപ്പോലെ ആനച്ചവിട്ടടിച്ചന്തത്തോടെ ഈ തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങുന്നു. മാരികളെ ആരിയ ഗംഗയിലേക്ക് (കടലിലേക്ക്, മാരികൾ വന്നിടത്തേക്ക്) ഒഴുക്കാനാണ് പോകുന്നത്. അങ്ങനെ തെയ്യങ്ങള്‍ ഉറഞ്ഞാടി ശനിയുടെ ഭാരത്തോടെ ഒടുവില്‍ തെയ്യത്തേയും അവര്‍ ആവാഹിച്ചെടുത്ത ശനിയേയും ആരിയ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നു. നാടിനെ രക്ഷിക്കുന്നു.



മാരി കെട്ടുന്നവൻ പുലയൻ എന്ന ഉപജാതിയാണ്. ക്ഷേത്രത്തിനു വെളിയിലാണ് മാരിത്തെയ്യങ്ങളെ കെട്ടിയാടുന്നത്. തുലാമാസത്തിൽ തുടങ്ങുന്നതും ഇടവപ്പാതിയിൽ വളപ്പട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ മുടി അഴിയുന്നതോടെ തീരുന്നതുമാണ് വടക്കെ മലബാറിലെ പതിവ് തെയ്യക്കോലങ്ങള്‍ ‍. പിന്നെ കര്‍ക്കിടകത്തിലെ മാരിത്തെയ്യങ്ങളും ആടിവേടന്മാരും അടങ്ങുന്ന മറ്റൊരു ദൌത്യ സംഘം. കര്‍ക്കിടകത്തില്‍ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല ദുരിതങ്ങളും ശനികളും രോഗങ്ങളും ഉഴിഞ്ഞകറ്റി വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് , നല്ല നാളേക്ക് ഒരു മുന്നൊരുക്കം. നാടിനെ ശുദ്ധീകരിക്കല്‍ .

പൊതുതാൽ‌പ്പര്യത്തിൽ അധിഷ്ഠിതമായൊരു സമൂഹബോധം ഉയത്തുക എന്ന അലൻഡൻഡസ് തിയറി പ്രകാരം ഇവിടെ രോഗമെന്ന ഭീതിയെ ഒരൊറ്റ മനസ്സോടെ നേരിടുന്ന ഒരു സമൂഹത്തെക്കാണാം. കെട്ടിയാടി കടലിലെത്തിച്ച് ഇല്ലാതാക്കുകയെന്ന നമ്മുടെ സമൂഹ മിത്ത്. തങ്ങളുടെ ഉർവ്വരതയ്ക്ക് തടസ്സമുണ്ടാക്കുന്നതെന്തും അവർക്ക് പൊതു ശത്രുവാണ്. പ്രാചീനകാലത്തു തന്നെ ദ്രാവിഡ ജനതയ്ക്ക് കടൽ വാണിജ്യമുണ്ടായതായി ബന്ധമുണ്ടായിട്ടുള്ളതായി ഡോ.കാൽഡ്വൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമുദ്ര വ്യാപാരത്തിന് ദ്രാവിഡരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്ത ശക്തമായ നാഗരികത ഉണ്ടായിരുന്നു. പഴയങ്ങാടിയുടെ വാണിജ്യപ്രാധാന്യം പയ്യന്നൂർപ്പാട്ടുകളിൽ നിന്നും വ്യക്തമാണ്. വിദേശ ബന്ധവും അവരുമായുള്ള സമ്പർക്കം വഴി വന്നുചേരാനിടയുള്ള അതുവരെ അജ്ഞാതമായ രോഗങ്ങളും ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. അത്തരമൊരു സാഹചര്യമാണ് മാരിത്തെയ്യം പോലൊരു കെട്ടിയാടലിലിന് വഴിയൊരുക്കിയത്. കാർഷിക വ്യവസ്ഥിതിയിലൂന്നിയുള്ള ഒരു സമൂഹവും ഏറ്റവും കൂടുതലായി രോഗങ്ങൾ പടരാറുള്ള കർക്കിടക മാസവും ഒക്കെ ഇത്തരം വിശ്വാസങ്ങളുടെ സാധ്യത കൂട്ടുന്നുണ്ട്.

മാരിത്തെയ്യം ചരിത്രവും പറയുന്നുണ്ട്. അതുലന്റെ മൂഷികവംശത്തിൽ നിന്ന് മാടായിയിലെ ചേരാധിപത്യത്തെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടുന്നില്ല. രാജവംശത്തെ ദിവ്യമായ അപദാനങ്ങളല്ലേ അത്തരം കാവ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടൂ. എന്നാൽ വാമൊഴി വഴക്കങ്ങളുടെ കഥയിതല്ല. മാടായിലെ പുലയരുടെ മാരിപ്പാട്ടിലും മറ്റും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന പരാമര്‍ശമാണ് ‘ചേരമാൻ പെരുമാൾ നാടുവാണീടും കാലം’ എന്നത്. പാടിപ്പതിഞ്ഞ ഇന്നലെയുടെ ചരിതങ്ങൾ. വിദേശ ബന്ധങ്ങൾ പകര്‍ന്നു തന്ന ഭീതിപ്പെടുത്തുന്ന രോഗങ്ങൾ, പരിഷ്കാരമില്ലാത്ത ഒരു ജനതയുടെ ഭയങ്ങൾ‍, ഒടുവിൽ ഭയപ്പെടുന്ന ഒന്നിനെ കണ്മുന്നിൽ കെട്ടിയാടി അവയെ തൃപ്തരാക്കുകയെന്ന, ഇങ്ങിനി വരാതെ പറഞ്ഞയക്കുകയെന്ന, വിശ്വാസം. ഒരു സമൂഹത്തിന്റെ ആകംക്ഷകളാണ് അവിടെ തൃപ്തിപ്പെടുന്നത്. തങ്ങളെ ബാധിക്കുന്ന എല്ലാ ദോഷങ്ങൾക്കും കാരണം കടൽ കടന്നെത്തുന്ന ഇത്തരം ബാധകളാണെന്ന വിശ്വാസം. അവയെ കൊല്ലുകയല്ല, കെട്ടിയാടി, സന്തോഷിപ്പിച്ച് കടലിലേക്ക് പറഞ്ഞയക്കുകയെന്ന ആശ്വാസം. ഇത് സമൂഹ മന:ശാസ്ത്രത്തിന്റെ സമീപനം കൂടിയാണ്. അവരുടെ ബാധകളെ ഇത്തരത്തിൽ തൃപ്തിപ്പെടുത്തി പറഞ്ഞയക്കുക വഴി സമൂഹം മാനസികാരോഗ്യം വീണ്ടെടുക്കുന്നു.

Monday, August 1, 2011

ഇന്നെന്റെ പിറന്നാളാ..


പുലര്‍ച്ചയ്ക്ക് മൊബൈലില്‍ ഒരു ബര്‍ത്ത് ഡേ സോങ്ങ് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കഴിഞ്ഞത് ഒരു കാളരാത്രിയായിരുന്നു. വെളുപ്പാന്‍ കാലത്തെപ്പൊഴോ ആണ് ഉറക്കത്തിലേക്കൊന്ന് വഴുതിയത്. ഒട്ടും മതിയായില്ല ഉറക്കം. പാട്ട് ഓഫ് ചെയ്ത് കുറെ നേരം അങ്ങനെ കെടന്നു. ആര്ടെ പിറന്നാള്‍ ..? സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അടുത്തുറങ്ങുന്ന മോളെ നോക്കി. ഓര്‍മ്മയില്‍, തണുപ്പത്ത് കുഞ്ഞിനേം ചേര്‍ത്തുപിടിച്ചുറങ്ങുന്ന, മഴപെയ്യുന്നൊരമ്മക്കാലം. നെഞ്ചിലൊരു വെള്ളിടി വെട്ടി. ഇന്നാണോ ഇവളുടെ..? എന്റീശ്വരാ, ഈ കെടക്കുന്ന കെടപ്പൊന്ന്വല്ല സംഗതി. പിറന്നാള്‍ എന്നൊക്കെ പറഞ്ഞാ ഇവള്‍ക്കതൊരു സംഭവം തന്നാണ്. ഐറ്റംസ് കുറെ ഉണ്ട്.
ബര്‍ത്ത് ഡേ ഡ്രസ്സ്, (കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ഫെമീടെ മോള്‍ടെ പിറന്നാള്‍ ഫോട്ടോ എഫ്ബീയിലിട്ടത് കാട്ടിക്കൊടുത്തപ്പൊ അവള്‍ക്കും അങ്ങനത്തെ ഫ്രോക്ക് തന്നെ വേണം ബര്‍ത്ത്ഡേയ്ക്ക്. (അല്ല, എനിക്കതിന്റെ വല്ല കര്യോമുണ്ടാര്‍ന്നോ?) കേയ്ക്ക്, (അവള്‍ തന്നെ ബേക്കറീല്‍ പോയി പറഞ്ഞുണ്ടാക്കുന്നത്), സ്വീറ്റ്സ്, (സ്കൂള്‍ വാനില്‍, ക്ലാസ്സില്‍, റ്റീച്ചര്‍മാര്‍ക്ക് ഒക്കെ വെവ്വേറെ), ക്ലാസ് ലൈബ്രറീലേക്ക് ബുക്ക്, അമ്പലത്തില്‍ പോക്ക്, പായസം (അതിലിവള്‍ക്കൊരു താല്‍പ്പര്യോമില്ല) മിനിമം ഇത്രയെങ്കിലുമില്ലാതെ ഇപ്പിറന്നാള്‍ കഴിയാറില്ല. ഇത്തവണ എന്താ ഇവള്‍ മറന്നോ ? എത്രനാള്‍ മുന്നേ ഒരുങ്ങുന്നതാ. ഞാനും മറക്കാന്‍ പാടില്ലാര്‍ന്നു. ഇനിയിപ്പൊ, വൈകിട്ടുവരെ മിണ്ടാതിരുന്നാലോ എന്നും ചിന്തിക്കാതിരുന്നില്ല (ക്ഷമി). വൈകിട്ട് എന്തേലും ഒപ്പിക്കാം. ഒരു പായസമെങ്കിലും കിട്ടിയാല്‍ ഉത്സവമാകുമായിരുന്ന എന്റെയൊക്കെ കോപ്പിലെ പിറന്നാള്‍ ! അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.



ഏതോ സ്വപ്നത്തിന്റെ ശേഷിപ്പും പേറിയുറങ്ങുന്ന ആ മുഖം കണ്ടപ്പൊ, ഒരു ചെലവുമില്ലാതെ കൊടുക്കാനാവുന്ന ഒരൊന്നാന്തരം സമ്മാനം എന്റട്ത്തുണ്ടല്ലോ എന്നോര്‍ത്തു. പുലരിയുടെ കുളിര്‍മ്മയില്‍ ആ കിളുന്ത് ദേഹം വാരിയടുപ്പിച്ച് നെറ്റീലൊരു മുത്തം കൊടുത്തു. പാവം. അവള്‍ ഞെട്ടിയുണര്‍ന്നുപോയി.



“ഇന്ന് മോള്‍ടെ പിറന്നാളാ..”
ഒന്നു ഞെട്ടി, അവള്‍ കണ്മിഴിച്ചു. അതിലും വേഗത്തില്‍ നോര്‍മ്മലായി.




“എന്റെ ബര്‍ത്ത്ഡേ ഇനി അട്ത്ത കൊല്ലേ വരൂള്ളു. ”
അവ്ടൊരു കണ്‍ഫ്യൂഷനുമില്ല. ശരിയാ. എന്റെ ഉറക്കം പമ്പ കടന്നു. കഴിഞ്ഞ മാസല്ലേ ഇവള്‍ടെ പിറന്നാള്‍ വാരാഘോഷം നടന്നത്. പിന്നാരുടേതാ ഇത് ? ഒന്നൂടെ നോക്കിയപ്പൊ അറിയാതെ ചിരിച്ചുപോയി.




“പിറന്നാള്‍ ആരതാമ്മേ ” അവള്‍ പിന്നേം.



ഞാന്‍ കുറുമ്പില്‍ അവളെ നോക്കിപ്പറഞ്ഞു , “വേറൊരു മോള്‍ടെ” .
ഈ ലോകത്തുള്ള സകല പൊസ്സസ്സീവ്നെസ്സും ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ച് അവളെന്നെ മിഴിച്ചുനോക്കി. ഞാനാ മൂക്കുപിടിച്ച് മെല്ലെ പറഞ്ഞു.



“എന്റെ ബ്ലോഗിന്റെയാ..”



“ഓ...” ഉറക്കം മുറിഞ്ഞ നീരസത്തോടെ അവള്‍ തിരിഞ്ഞുകിടന്നു.



നേരിയ ജാള്യതയോടെ അടുക്കളയിലേക്ക് നടക്കുമ്പോ എന്റെ മനസ്സില്‍ വള്ളത്തോളിന്റെ വരികളായിരുന്നു,



“നിനക്ക് ഗര്‍ഭപ്രസവാദിപീഢയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞവ“ള്‍ ‍...